കൊവിഷീൽഡ് വാക്സിന് നേപ്പാളിന്റെ പച്ചക്കൊടി: അനുമതി അടിയന്തര ഉപയോഗത്തിന്
കഠ്മണ്ഡു: ഇന്ത്യയ്ക്ക് പിന്നാലെ കൊവിഷീൽഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകി നേപ്പാൾ. ഡിപ്പാർട്ട്മെന്റ് ഓഫ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് വാക്സിന് അനുമതി നൽകിയിട്ടുള്ളത്. ഓക്സ്ഫഡ് സർവ്വകലാശാലയും അസ്ട്രാസെനേക്കയും ചേർന്ന് വികസിപ്പിച്ചെടുത്ത വാക്സിൻ ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഉൽപ്പാദിപ്പിക്കുന്നത്. വാക്സിന് അംഗീകാരം നൽകിയതോടെ ഇന്ത്യയിൽ നിന്നുള്ള വാക്സിനാണ് ലഭ്യമാക്കുക. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.
കൂടുതൽ വിവരങ്ങൾ നൽകാതെ ഇന്ത്യ നേപ്പാളിന് വാക്സിനുകൾ നൽകണമെന്ന് രാജ്യം അഭ്യർത്ഥിച്ചതായും പ്രസ്താവനയിൽ പറയുന്നുണ്ട്. ലോകത്തെ പ്രമുഖ കൊവിഡ് വാക്സിൻ നിർമ്മാതാക്കളിലൊരാളായ ഇന്ത്യ ഇതിനകം തന്നെ അസ്ട്രാസെനെക്കയുടെ വാക്സിൻ നിർമ്മാണം ആരംഭിച്ചുിട്ടുണ്ട്. അതുപോലെ തന്നെ ഭാരത് ബയോടെക്കുമായി ചേർന്ന് ഇന്ത്യ തദ്ദേശീയമായി കോവാക്സിനും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഇതോടെ 20 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ ഇന്ത്യ നേപ്പാളിന് കൈമാറുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇത് സംബന്ധിച്ച കരാറുകൾ അന്തിമഘട്ടത്തിലാണ്. ബംഗ്ലാദേശ്, മൌറീഷ്യസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളും ഇന്ത്യയിൽ നിന്ന് വാക്സിൻ വാങ്ങിയേക്കും.