പിന്നോട്ടില്ലെന്ന് നേപ്പാള്‍; വിവാദം കത്തുന്നു, ഇന്ത്യയുടെ എതിര്‍പ്പ് തള്ളി ഭൂപടം ഉപരിസഭയും പാസാക്കി
കാഠ്മണ്ഡു: ഇന്ത്യയുടെ അതിര്‍ത്തികള്‍ സ്വന്തമാണെന്ന് അവകാശപ്പെടുന്ന വിവാദ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ ഉപരി സഭയും അനുമതി നല്കി. രാജ്യത്തിന്റെ ഭൂപടം പുതുക്കുന്നതിന് ഭരണഘടന ഭേദഗതി ചെയ്യുന്ന ബില്ല് ഉപരിസഭ ഐക്യകണ്ഠ്യേനയാണ് പാസാക്കിയത്. ഇന്ത്യാ അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ മൂന്ന് സ്ഥലങ്ങള്‍ തങ്ങളുടെതാണെന്ന് അവകാശപ്പെട്ടാണ് നേപ്പാള്‍ പുതിയ ബില്ല് പാസാക്കുന്നത്. നേരത്തെ പാര്‍ലമെന്റിന്റെ അധോസഭ ബന്ധപ്പെട്ട ബില്ലിന് അംഗീകാരം നല്‍കിയിരുന്നു.
Recommended Video
ഒരിക്കലും അംഗീകരിക്കില്ലെന്നും ചരിത്ര പിന്‍ബലമില്ലാതെയാണ് നേപ്പാള്‍ സര്‍ക്കാരിന്റെ നീക്കമെന്നും ഇന്ത്യ വ്യക്തമാക്കിയിരിക്കെയാണ് ഉപരിസഭയും ബില്ലിന് പച്ചക്കൊടി കാട്ടിരിക്കിക്കുന്നത്. ഇനി പ്രസിഡന്റ് ഒപ്പ് വയ്ക്കുക കൂടി ചെയ്താല്‍ ബില്ല് നിയമമാകും. പുതിയ ഭൂപടം നേപ്പാളില്‍ നിലവില്‍ വരികയും ചെയ്യും. നേപ്പാള്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ നാഷണല്‍ അസംബ്ലിയില്‍ 57 പേരാണുള്ളത്. എല്ലാവരും സഭയില്‍ ഹാജരുണ്ടായിരുന്നു. ആരും എതിര്‍ത്ത് വോട്ട് ചെയ്തില്ല. ഇനി പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി ഒപ്പുവച്ചാല്‍ പുതിയ ഭൂപടമാകും എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും നേപ്പാള്‍ ഉപയോഗിക്കുക.
ഉത്തരാഖണ്ഡിന്റെയും ബിഹാറിന്റെയും ഭാഗമാണെന്ന് ഇന്ത്യ പറയുന്ന ചില സ്ഥലങ്ങളും നേപ്പാളിന്റെ പുതിയ മാപ്പില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതാണ് വിവാദം. നേപ്പാളിന്റെ വാദത്തിന് ചരിത്ര പരമായ തെളിവുകള്‍ ഇല്ലെന്നും അതുകൊണ്ടുതന്നെ പുതിയ ഭൂപടം നിലനില്‍ക്കില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞിരുന്നു. ലിപുലേഖ്, കാലാപാനി, ലിംപിയാധുര തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങള്‍ നേപ്പാളിന്റെതായിട്ടാണ് പുതിയ ഭൂപടത്തില്‍ കാണിച്ചിരിക്കുന്നത്. ചര്‍ച്ചയിലൂടെ വിഷയത്തില്‍ പരിഹാരം കാണാന്‍ നേപ്പാള്‍ തയ്യാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഏകപക്ഷീയമായ തീരുമാനം ഒരിക്കലും അംഗീകരിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
നേപ്പാളിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ നേപ്പാളി കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാ പാര്‍ട്ടി നേപ്പാള്‍, രാഷ്ട്രീയ പ്രജാ തന്ത്ര പാര്‍ട്ടി എന്നിവരെല്ലാം പുതിയ ഭൂപടത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇതിന് വേണ്ടി ഭരണഘടന ഭേദഗതി ചെയ്യുന്ന ബില്ലാണ് നേപ്പാള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ദേശീയ എംബ്ലം അപ്ഡേറ്റ് ചെയ്യുകയുമുണ്ടായി. പാര്‍ലമെന്റിന്റെ അധോസഭയില്‍ കഴിഞ്ഞ ശനിയാഴ്ച മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബില്ല് പാസാക്കിയിരുന്നത്.