അഫ്ഗാനിസ്താനിൽ ഇന്ത്യക്കാരെ തടവിലാക്കിയത് ഐഎസ്ഐ സമ്മർദ്ദം മൂലം! വെളിപ്പെടുത്തൽ പുറത്ത്
കാബൂൾ: കാബൂളിൽ ആറ് ഇന്ത്യക്കാരുൾപ്പെടെ ഏഴ് പേരെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തൽ. അഫ്ഗാനിസ്താനിലെ പുലെ കോമ്രേ പ്രവിശ്യയിലെ ബാഗി ഷമാല്‍ ഗ്രാമത്തിൽ നിന്ന് ആറ് ഇന്ത്യന്‍ എന്‍ജിനീയർമാരും അഫ്ഗാൻ പൗരനും ഉൾപ്പെടെ ഏഴ് പേരെയാണ് താലിബാൻ തട്ടിക്കൊണ്ടുപോയത്. ഒരു നിര്‍മാണ കമ്പനിയിലെ ജീവനക്കാരാണ് ഏഴ് പേരും. കമ്പനിയുടെ ഇലക്ട്രിസിറ്റി സബ്സ്റ്റേഷനുള്ള പ്രദേശത്തുവെച്ചാണ് സംഭവം.
സർക്കാർ ഉടമസ്ഥതയിലുള്ള പവർ പ്ലാന്റിലെ ജീവനക്കാരാണ് തട്ടിക്കൊണ്ടുപോയിട്ടുള്ള ഏഴ് പേരും. നിലവിൽ താലിബാന്റെ നിയന്ത്രണത്തിലുള്ള ദന്ത് ഇ ഷഹാബുദ്ദീൻ ഗ്രാമത്തിലാണ് ഇവരെ തടവിലാക്കിയിട്ടുള്ളതെന്നാണ് അഫ്ഗാൻ സർക്കാരിനെ ഉദ്ധരിച്ച് ദി ക്വിന്റ് റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ 2016ൽ അഫ്ഗാനിസ്താനിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരിയെ 40 ദിവസത്തിന് ശേഷം വിട്ടയച്ചിരുന്നു.

പാക് ഐഎസ്ഐയിൽ നിന്ന് സമ്മര്‍ദ്ദം
ഏഴ് പേരെ തട്ടിക്കൊണ്ടുപോയത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ഇവരെ ഉടൻ വിട്ടയയ്ക്കുമെന്നുമാണ് മുതിർന്ന ബഗ്ലാന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ക്വിന്റ് റിപ്പോർട്ട് ചെയ്യുന്നത്. ഭക്ത്യറിന്റെ താലിബാന് പാക് രഹസ്യാന്വേഷണ സംഘടനയിൽ നിന്ന് സമ്മർദ്ദമുണ്ടെന്നും ഇന്ത്യൻ കമ്പനികളെ വടക്കൻ അഫ്ഗാനിസ്താനിൽ നിന്ന് തുരത്തുന്നതിന് വേണ്ടിയാണ് നീക്കമെന്നും മറ്റൊരു അഫ്ഗാൻ ഉദ്യോഗസ്ഥനും ചൂണ്ടിക്കാണിക്കുന്നു.

ആയുധ ധാരികളുടെ അഭാവം!
തട്ടിക്കൊണ്ടുപോകുന്ന സമയത്ത് ഏഴുപേരും ആയുധധാരികളുടെ അകമ്പടിയോടെ ആയിരുന്നില്ല സഞ്ചരിച്ചിരുന്നത്. പ്രാദേശിക കോണ്‍ട്രാക്ടർമാരിൽ നിന്നും താലിബാനിൽ നിന്നും ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതെന്നും ചില വൃത്തങ്ങളെ ഉദ്ധരിച്ച് ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെന്‍ട്രൽ ഏഷ്യയിലെ ഊർജ്ജ വിതരണത്തെ അഫ്ഗാനിസ്താനുമായും പാകിസ്താനുമായും ബന്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ലോകബാങ്കിന്റെ ഫണ്ടിൽ ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.

കരാർ ഇന്ത്യൻ കമ്പനികള്‍ക്കും
2017ൽ അഫ്ഗാനിസ്താനിൽ പവർ പ്ലാന്റ് നിർമിക്കുന്നതിനുള്ള കരാർ ലഭിച്ച കമ്പനികളിൽ രണ്ടെണ്ണം ഇന്ത്യൻ കമ്പനികളാണ്. ആര്‍പിജി സബ്സിഡിയറി, കെഇസി ഇന്റർനാഷണല്‍ എന്നിവയാണ് ഇവയില്‍ ഉൾപ്പെട്ട ഇന്ത്യൻ കമ്പനികൾ. 235.16 മില്യൺ ഡോളറിനാണ്അഫ്ഗാൻ സർക്കാരിന് കീഴിലെ ഡാ അഫ്ഗാനിസ്താൻ ബ്രെഷ്ന ഷെർക്കത്തില്‍ നിന്ന് ഈ കമ്പനികൾ കരാർ സ്വന്തമാക്കിയിട്ടുള്ളത്. കാസ 1000 പവർ ലൈനുകൾ നിര്‍മിക്കുന്നതാണ് പദ്ധതി. അഫ്ഗാനിസ്താനിൽ നിന്ന് പാകിസ്താൻ വഴി കിർഗിസ്താനിലേക്കും താജിക്കിസ്താനിലേക്കും എത്തുന്നതാണ് പദ്ധതി. ഇവിടെ കഇസി ഇന്റർനാഷണലിൽ നിന്ന് 60 ഗാർഡുകൾ സുരക്ഷയൊരുക്കുന്നുണ്ട്. ബഗ്ലാന്‍ ഗവർണറുടെ വക്താവിനെ ഉദ്ധരിച്ചാണ് ക്വിന്റ് വാര്‍ത്ത റിപ്പോർട്ട് ചെയ്യുന്നത്.

രക്ഷിക്കാനുള്ള നീക്കം തുടരുന്നു
അഫ്ഗാനിസ്താനിൽ നിന്ന് കഴിഞ്ഞ് ദിവസം തട്ടിക്കൊണ്ടുപോയ എട്ടുപേരെ രക്ഷിക്കുന്നതിനായി ആദിവാസി നോതാക്കളുമായി ചേര്‍ന്ന് നീക്കം നടത്തിവരുന്നതായി കെഇസി അധികൃതർ വ്യക്തമാക്കിയിരുന്നു. സുരക്ഷാ സേനയുടെ നീക്കങ്ങള്‍ക്ക് പുറമേ ആണ് ഈ നീക്കം. പവര്‍ സബ്സ്റ്റേഷൻ നിർമാണത്തിന് എത്തിയ ആർപിജി ഗ്രൂപ്പ്, കെഇസി ഇന്റർനാഷണൽ എന്നീ കമ്പനികളുടെ ജീവനക്കാരാണ് തട്ടിക്കൊണ്ടുപോയവരിൽ ഉൾപ്പെടുന്നത്. നിർമാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലത്തേക്ക് സന്ദർശിക്കുന്നതിനിടെയാണ് ഇവരെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയിട്ടുള്ളത്. ആറ് ഇന്ത്യന്‍ എന്‍ജിനീയർമാർക്ക് പുറമേ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറെയും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഇന്ത്യക്കാരെ ഉടൻ തന്നെ മോചിപ്പിക്കുമെന്ന് അഫ്ഗാൻ അധികൃതര്‍ ഉറപ്പുനൽകിയിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ലെങ്കിലും സംശയത്തിന്റെ മുനകൾ നീളുന്നത് താലിബാനിലേക്കാണ്.












Click it and Unblock the Notifications