ന്യൂസിലൻഡ് ഭീകരാക്രമണം; 9 ഇന്ത്യക്കാരെ കാണാനില്ല, അക്രമം നടന്നത് 2 മുസ്ലീംപള്ളികളിൽ
വെല്ലിങ്ടൺ: ന്യൂസിലൻഡിലെ രണ്ട് മുസ്ലീം പള്ളികൾക്ക് നേർക്കുണ്ടായ ഭീകരാക്രമണത്തിൽ ഒമ്പത് ഇന്ത്യൻ വംസജരെ കാണാനില്ലെന്ന് റിപ്പോർട്ട്. ന്യൂസീലൻഡിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തുത്. ന്യൂസീലൻഡിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജീവ് കോഹ്ലിയും ഇക്കാര്യം സ്ഥിരീകരിച്ചു.
വെടിവെപ്പിലൊന്നിന്റെ ദൃശ്യങ്ങള്‍ ലൈവായി അക്രമി സ്ട്രീം ചെയ്യുകയും ചെയ്തിരുന്നു. മുസ്ലിം പള്ളിക്ക് അകത്തു കടക്കുന്നതും തുടര്‍ച്ചയായി വെടിവെക്കുന്നതുമാണ് അക്രമിയായ ഓസ്ട്രേലിയന്‍ സ്വദേശി ബ്രന്റണ്‍ ടാറന്റ് പുറത്ത് വിട്ടത്. 39 പേരാണ് അൽ നൂർ പള്ളിയിൽ കൊല്ലപ്പെട്ടത്.
10 പേര് ലിന്‍വുഡ് പള്ളിയിൽ നടന്ന വെടിവെപ്പിലും കൊല്ലപ്പെട്ടു. ഇതൊരു ഭീകരാക്രമണമാണെന്നും. ന്യൂസിലന്‍ഡിന്റെ കറുത്ത ദിനമാണിന്നെന്നുമാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്ദേന് ഈ ദിനത്തെ വിശേഷിപ്പിച്ചത്. മുസ്ലീം വിരുദ്ധരായ വലതുപക്ഷ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് പ്രാധമിക വിവരങ്ങൾ.
ഇടനാഴികകളിലൂടെ ചെന്ന് തുരുതുരെ വെടിവെക്കുന്നത് ദൃശ്യങ്ങളിലുണ്ട്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ ദയയേതുമില്ലാതെ വെടിവെച്ചിടുന്നതും ദൃശ്യങ്ങളില്‍ കാണാം. വെടിയുണ്ട തീർന്നതിനെ തുടർന്ന് പള്ളിക്ക് പുറത്തേക്ക് വന്ന് മറ്റൊരു തോക്കെടുത്ത് പുറത്തുള്ളയാളുകളെയും കുട്ടികളെയും വെടിവെക്കുകയുമായിരുന്നു. ആക്ഷന്‍ ക്യാമറയായ ഗോപ്രോ തൊപ്പിയില്‍ ഘടിപ്പിച്ചാണ് അക്രമി വെടിവെപ്പ് നടത്തിയത്.
As per updates received from multiple sources there are 9 missing persons of indian nationality/ origin. Official confirmation still awaited. Huge crime against humanity. Our prayers with their families
— sanjiv kohli (@kohli_sanjiv) March 15, 2019
17 മിനുട്ടാണ് വീഡിയോയുടെ ദൈര്‍ഘ്യം. സംഭവത്തിന്റെ വീഡിയോയാണെന്ന ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും യഥാര്‍ഥ വീഡിയോയാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഫെയ്സ്ബുക്ക് ഇതിനോടകം തന്നെ വീഡിയോ നീക്കം ചെയ്തിരിക്കുകയാണ്.
എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു എന്ന് ട്വീറ്റ് ചെയ്തിരുന്നു. തന്റെ ഒരു സുഹൃത്തിന്റെ സഹോദരനെ കാണാനില്ലെന്നും ഒവൈസി ഇന്ത്യൻ സർക്കാരിനെ അറിയിച്ചു. കണ്ടെത്താൻ സഹായം വേണമെന്നാവശ്യപ്പെട്ടാണ് ഒവൈസി വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ്.