ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയെ കഫേയില്‍ നിന്ന് പുറത്താക്കി... ഇങ്ങോട്ട് വരേണ്ട, ഒടുവില്‍ സംഭവിച്ചത്!!
വെല്ലിംഗ്ടണ്‍: നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ് എന്നല്ലേ. സാധാരണ ഇത് പറയുന്നുണ്ടെങ്കിലും നടക്കാറില്ല. എന്നാല്‍ ന്യൂസിലന്‍ഡില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. പ്രധാനമന്ത്രി ഒന്ന് ആഘോഷിക്കുന്നതിനായി കഫേയില്‍ എത്തിയെങ്കിലും ഇവരെ ഉള്ളിലേക്ക് കയറ്റാതെ പുറത്താക്കിയിരിക്കുകയാണ്. ഇങ്ങോട്ട് നിങ്ങള്‍ കയറേണ്ടെന്നായിരുന്നു കഫേയില്‍ നിന്നുള്ള മറുപടി. ന്യൂസിലന്‍ഡിന്റെ പ്രധാനമന്ത്രിയും ആഗോള തലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുകയും ചെയ്ത ജസിന്ത ആര്‍ഡെണിനാണ് ഇത്തരമൊരു അവസ്ഥയുണ്ടായത്. ഏറ്റവും രസകരം ഇത് അവര്‍ തന്നെ പ്രഖ്യാപിച്ച സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമമാണ്. സാമൂഹിക അകലം പാലിക്കാനുള്ള നിയമം കാരണമാണ് ഇവര്‍ക്ക് കഫേയില്‍ പ്രവേശിക്കാന്‍ സാധിക്കാതിരുന്നത്.
ജസിന്തയും കാമുകനും ഭാവി വരനുമായ ക്ലാര്‍ക്ക് ഗേഫോര്‍ഡും കുറച്ച് സുഹൃത്തുക്കളുമായി ഒരു സായാഹ്നം അടിച്ച് പൊളിക്കാനായി വെല്ലിംഗ്ടണില്‍ എത്തിയതായിരുന്നു. എന്നാല്‍ കഫേ ഇവരെ നിരാശരാക്കുകയായിരുന്നു. ഇപ്പോള്‍ ഉപഭോക്താക്കളുടെ എണ്ണം പരിധി പിന്നിട്ടിരിക്കുകയാണ്. അതുകൊണ്ട് പ്രവേശനം സാധ്യമല്ലെന്നും ഇവര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇതില്‍ പ്രശ്‌നമില്ലെന്നാണ് ജസിന്തയുടെ കാമുകന്‍ പറയുന്നത്. ഒന്നാമത് മുന്‍കൂട്ടി പ്ലാന്‍ ചെയ്യാത്ത വരവായിരുന്നു അത്. ഞാന്‍ അവിടെ യാതൊന്നും ബുക്ക് ചെയ്തിരുന്നില്ല. ഇതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായും ഗേഫോര്‍ഡ് പറഞ്ഞു.
അതേസമയം കഫേയില്‍ ഇരുന്ന മറ്റൊരു വ്യക്തിയാണ് പ്രധാനമന്ത്രിയെ മടക്കി അയച്ച വിവരം പുറത്തെത്തിച്ചത്. ന്യൂസിലന്‍ഡില്‍ കൊറോണ വൈറസിന്റെ ശക്തി കുറഞ്ഞ് വരികയാണ്. കഴിഞ്ഞ ദിവസം നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവന്നിരുന്നു. കഫേകള്‍ തുറക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ കര്‍ശനമായ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിര്‍ദേശമുണ്ടായിരുന്നു. കഫേകളിലെ ഓരോ മേശകളും തമ്മില്‍ അകലം വേണം. ഓരോ ഉപഭോക്താവും തമ്മിലും അകലം വേണം. പ്രധാനമന്ത്രിയെ കഫേ അധികൃതര്‍ അപമാനിച്ചു എന്നാണ് അധികം പേരും അഭിപ്രായപ്പെട്ടത്. ഇവരെ ഇറക്കിവിടുന്നത് കണ്ടു എന്ന് പറയുന്നയാളും ഇത് തന്നെയാണ് പറഞ്ഞത്.
കഫേയിലെ ഒരു ജോലിക്കാരന്‍ മേശകള്‍ ഒഴിവില്ലെന്നും, എല്ലാം ഫുള്‍ ആയെന്നും പറയുന്നത് താന്‍ കണ്ടെന്നും, അവര്‍ മടങ്ങി പോയെന്നും ഇയാള്‍ പറഞ്ഞു. അതേസമയം ഇതിലും രസകരമായ കാര്യമാണ് പിന്നീട് സംഭവിച്ചത്. ഇവര്‍ മടങ്ങിയതിന് പിന്നാലെ നിരവധി പേര്‍ കഫേയില്‍ നിന്ന് ഭക്ഷണം കഴിച്ച് പോയിരുന്നു. ഇതോടെ കഫേയില്‍ സ്റ്റാഫുകള്‍ തെരുവിലേക്ക് ഓടി പ്രധാനമന്ത്രിയെ തിരിച്ചുവിളിക്കുകയായിരുന്നു. ഇതൊരു നല്ല അനുഭവമായിരുന്നുവെന്ന് ഗേഫോര്‍ഡ് ട്വീറ്റ് ചെയ്തിട്ടുണ്ട്. എ പ്ലസ് സര്‍വീസാണ് അവര്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. വലിയൊരു പാര്‍ട്ടിക്ക് വേണ്ടിയാണ് ജസിന്തയും കാമുകനും സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയത്.
വയനാട്ടുകാര്‍ക്ക് നല്‍കിയ ആ വാക്ക് പാലിച്ച് രാഹുല്‍ ഗാന്ധി! ഒരു മാസം മാത്രം, പരാതിക്ക് പരിഹാരം
'ഒരാളെങ്കിലും ഞങ്ങളെ കാണാന്‍ വന്നല്ലോ'; കുടിയേറ്റ തൊഴിലാളികളെ കാണാൻ എത്തി രാഹുല്‍ ഗാന്ധി!!