തെക്കന്‍ സിറിയ: അവസാന വിമതകേന്ദ്രങ്ങള്‍ക്കെതിരേ അന്തിമപോരാട്ടവുമായി സൈന്യം, നിരവധി മരണം
ദമസ്‌ക്കസ്: തെക്കന്‍ സിറിയയിലെ അവസാന വിമതകേന്ദ്രങ്ങള്‍ക്കെതിരേ അന്തിമപോരാട്ടത്തിനൊരുങ്ങി സിറിയ-റഷ്യ സംയുക്ത സൈന്യം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നവ പട്ടണത്തിനെതിരേയുണ്ടായ ശക്തമായ വ്യോമാക്രമണത്തില്‍ ചുരുങ്ങിയത് 14 പേര്‍ കൊല്ലപ്പെടുകയും 100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിറിയന്‍ വിമതരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഏക ആശുപത്രി കെട്ടിടം ആക്രമണത്തില്‍ തകര്‍ന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
റഷ്യന്‍ സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിമതരുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പോരാട്ടം ശക്തമാക്കിയത്. കഴിഞ്ഞ ദിവസം നൂറിലേറെ ബോംബുകള്‍ തെക്കന്‍ സിറിയയിലെ വിമത കേന്ദ്രങ്ങള്‍ക്കുമേല്‍ വര്‍ഷിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണങ്ങളില്‍ റോഡുകള്‍ തകര്‍ന്നതു കാരണം രക്ഷാ പ്രവര്‍ത്തനം ദുഷ്‌ക്കരമാണ്. തെക്കന്‍ സിറിയയിലെ ദര്‍ആ, ഖനൈത്തിറ പ്രവിശ്യകളുടെ പ്രധാന കേന്ദ്രങ്ങള്‍ ഇതിനകം തന്നെ വിമതരില്‍ നിന്ന് സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചിരുന്നു. ഏഴ് വര്‍ഷം മുമ്പ് സിറിയന്‍ വിമതര്‍ പോരാട്ടം തുടങ്ങിയ കേന്ദ്രമാണ് ദര്‍ആ പ്രവിശ്യ.

അതേസമയം, സിറിയന്‍ ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്ന് അഭയാര്‍ഥികളായ ലക്ഷക്കണക്കിനാളുകള്‍ അസിറിയ-ജോര്‍ദാന്‍-ഇസ്രായേല്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രണ്ടര ലക്ഷത്തോളം പേരാണ് ഈ രീതിയില്‍ കുടുങ്ങിയിരിക്കുന്നത്. അഭയാര്‍ഥികള്‍ക്കായി അതിര്‍ത്തി തുറക്കില്ലെന്ന് ജോര്‍ദാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സംഘര്‍ഷത്തിന്റെ ആദ്യഘട്ടത്തില്‍ അഭയാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്ന ജോര്‍ദാന്‍ പിന്നീട് അത് അടക്കുകയായിരുന്നു. അതേത്തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ നിര്‍മിച്ച താല്‍ക്കിലിക ഷെല്‍ട്ടറുകളിലാണ് അവര്‍ താമസിക്കുന്നത്. എന്നാല്‍ അതിര്‍ത്തിയിലെ വിമതമേഖലകള്‍ക്കെതിരായ വ്യോമാക്രമണം സിറിയ ശക്തമാക്കിയതോടെ ഈ പ്രദേശങ്ങളും സുരക്ഷിതമല്ലെന്ന സ്ഥിതിയാണിപ്പോള്‍.












Click it and Unblock the Notifications