ബിഎംഡബ്ലൂവിൽ അന്ത്യയാത്ര; മകൻ അച്ഛനായി ശവപ്പെട്ടിക്ക് പകരം വാങ്ങിയത് ബിഎംഡബ്ലൂ
നൈജീരിയ: ഒരു മകൻ സ്വന്തം പിതാവിനായി ഒരുക്കിയ അന്ത്യയാത്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ശവപ്പെട്ടിക്ക് പകരം പുതുതായി വാങ്ങിയ ആഢംബരക്കാറിലാണ് അസുബൂക്ക് എന്ന നൈജീരിയൻ യുവാവ് തൻരെ പിതാവിന്റെ മൃതദേഹം സംസ്കരിച്ചത്. പിതാവിനോടുള്ള ആദരസൂചകമായാണ് താൻ ഇങ്ങനെ ചെയ്തതതെന്നാണ് അസുബൂക്കിന്റെ പ്രതികരണം.
ശവസംസ്കാര ചടങ്ങിൽ ബിഎംഡബ്യു കാർ കുഴിയിലേക്ക് വയ്ക്കുന്ന ചിത്രം ഫേസ് ബുക്കിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു . ഇതോടെയാണ് വ്യത്യസ്തമായ ഇൗ ശവദാഹത്തേക്കുറിച്ചുള്ള വാർത്ത എല്ലാവരും അറിയുന്നത്. തന്റെ പിതാവ് ഒരു രാജാവിനെപ്പോലെയാണ് ജീവിച്ചിരുന്നത്. അദ്ദേഹത്തിന്റെ അവസാനയാത്രയും അങ്ങനെയായിരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും, അതിനാലാണ് ഇത്തരത്തിലൊരു യാത്രയയപ്പ് അദ്ദേഹത്തിന് ഒരുക്കിയതെന്നും അസുബൂക്ക് പറയുന്നു. തന്റെ പ്രവർത്തിയിൽ പശ്ചാത്താപമല്ല പകരം സന്തോഷം മാത്രമെയുള്ളുവെന്നും അസുബൂക്ക് പ്രതികരിച്ചു.
അച്ഛന് മകൻ നൽകിയ ആദരവിൽ സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. മകന്റെ സ്നേഹത്തിന് മുമ്പിൽ തലക്കുനിക്കുവെന്നും ഇങ്ങനെയൊരു മകനെ കിട്ടിയ പിതാവ് ഭാഗ്യവാനാണെന്നും ഒരുകൂട്ടർ അഭിപ്രായപ്പെടുന്നു . എന്നാൽ ഒരു നേരത്തെ ഭക്ഷണത്തിന് പോലും ആളുകൾ കഷ്ടപ്പെടുന്ന അവസ്ഥ കൺമുമ്പിൽ ഉള്ളപ്പോൾ അസുബൂക്ക് ചെയ്തത് ക്രൂരതയാണെന്നാണ് മറുഭാഗത്തിന്റെ വാദം.
ഇൗ പണം ഉപയോഗിച്ച് പാവപ്പെട്ടവർക്ക് ഒരുനേരത്തെ ഭക്ഷണം വാങ്ങിച്ച് കൊടുക്കുകയായിരുന്നു അസുബൂക്ക് ചെയ്യേണ്ടിയിരുന്നതെന്നാണ് ഇവർ പറയുന്നത്. ഇതാദ്യമായല്ല ആഢംബര വാഹനത്തിനുള്ളിൽവെച്ച് മൃതദേഹം സംസ്കരിക്കുന്നത്. 2015ൽ നൈജീരിയയിലെ ഒരു കോടിശ്വരൻ ഹമ്മറിനുള്ളിൽ വെച്ചാണ് തന്റെ അമ്മയുടെ മൃതദേഹം സംസ്കരിച്ചത്.