9 മാസങ്ങള്‍ക്ക് ശേഷം യുഎഇയിലെ പള്ളികളില്‍ ജുമാ നിസ്കാരം പുനരാരംഭിച്ചു
ദുബായ്: 9 മാസത്തെ ഇടവേളയ്ക്ക് ശേഷം യുഎഇയില്‍ വീണ്ടും ജുമാ നിസ്കാരം (വെള്ളിയാഴ്ച പ്രാര്‍ത്ഥന) പുനഃരാരംഭിച്ചു. കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് അടിച്ചിട്ടിരുന്ന പള്ളികളാണ് മാസങ്ങള്‍ക്ക് ശേഷം ഇന്ന് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി തുറന്നത്. ജുലായ് മുതല്‍ പള്ളികള്‍ തുറന്നിരുന്നുവെങ്കിലും ജുമാ നമസ്കാരം അനുവദിച്ചിരുന്നില്ല. കര്‍ശന നിയന്ത്രണങ്ങളോടെ 30 ശതമാനം പേര്‍ക്ക് മാത്രമാണ് പള്ളികളില്‍ പ്രവേശനം അനുവദിച്ചിരുന്നത്. പ്രാര്‍ത്ഥനയ്ക്ക് വരുന്നവര്‍ തന്നെ നിസ്കാര പായകള്‍ കൊണ്ടു വരണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു.
മാസ്കും സാമുഹിക അകലം പാലിക്കലും നിര്‍ബന്ധമാക്കി. നിസ്കാരത്തിന് മുമ്പുള്ള അംഗശുദ്ധി വീട്ടില്‍ നിന്ന് വരുത്തിവേണം പള്ളിയിലെത്താന്‍, ശരീരം സ്പര്‍ഷിച്ചു കൊണ്ടുള്ള ഒരു അഭിവാദ്യവും പാടില്ല. ഖുർആൻ വീട്ടിൽ നിന്ന് കൊണ്ടുവരണം. പാരായണത്തിന് മൊബൈലും ടാബും ഉപയോഗിക്കാം തുടങ്ങിയ നിര്‍ദേശങ്ങളും നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നു. ഭക്ഷണമോ, നോട്ടീസോ, സംഭാവനയോ വിതരണം ചെയ്യുന്നതിനും കര്‍ശന നിയന്ത്രണം ഉണ്ടായിരുന്നു.
ദുബൈയിലെ 766 പള്ളികളും, ഷാർജയിലെ 487 പള്ളികളും വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി തുറന്നു. ജുമുഅക്ക് അരമണിക്കൂർ മുമ്പ് മാത്രമാണ് പള്ളികൾ തുറന്നത്. പത്ത് മിനിറ്റിൽ കര്‍മ്മങ്ങള്‍ അവസാനിപ്പിച്ചു. നമസ്കാരം കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ തന്നെ പള്ളി അടക്കുകയും ചെയ്തു. മുസ്ലിം മത വിശ്വാസികള്‍ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന വെള്ളിയാഴ്ച നമസ്കാരങ്ങള്‍ മുടങ്ങിയതില്‍ വിശ്വാസികള്‍ വലിയ വിഷമത്തിലായിരുന്നു. ഇന്നത്തോടെ ആ വിഷമം നീക്കാന്‍ കഴിഞ്ഞത് പ്രാര്‍ത്ഥനയ്ക്ക് എത്തിയ പല വിശ്വാസികുളുടെ മുഖത്ത് പ്രകടമായിരുന്നു.