രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു; ലിഥിയം അയൺ ബാറ്ററി വികസിപ്പിച്ച 3 പേർക്ക്
സ്റ്റോക്ക്ഹോം: 2019ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജോൺ ബി ഗുഡിനഫ്, എം സ്റ്റാൻലി വിറ്റിങ്ഹാം, അകിരോ യോഷിനോ എന്നീ മൂന്ന് പേരാണ് നൊബേൽ പുരസ്കാരങ്ങൾക്ക് അർഹരായത്. ലിഥിയം അയൺ ബാറ്ററികൾ വികസിപ്പിച്ചതാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്.
ലിഥിയം അയൺ ബാറ്ററികൾ നമ്മുടെ ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്. ലാപ്ടോപ്പും മൊബൈൽ ഫോണുകളും ഉൾപ്പെടെ ഇലക്ട്രിക് വാഹനങ്ങളിൽ വരെ ഇത് ഉപയോഗിക്കുന്നു, ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കേണ്ടാത്ത, ഒരു വയർലെസ് സമൂഹത്തെ സൃഷ്ടിക്കുന്നതിന് തടറക്കല്ലിടുകയാണ് ഇവർ ചെയ്തത്, നൊബേൽ പുരസ്കാര കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. സമ്മാന തുകയായ 9 ദശലക്ഷം സ്വീഡിഷ് ക്രോണ മൂവരും തുല്യമായി പങ്കിടും.

1991ൽ വിപണിയിൽ ഇറങ്ങിയതു മുതൽ ലിഥിയം അയൺ ബാറററികൾ നമ്മുടെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങി എല്ലായിടത്തും സുപ്രധാനഭാഗമാണ് കനം കുറഞ്ഞതും റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്നതുമായ ലിഥിയം ബാറ്ററികൾ. സൗരോർജ്ജവും കാറ്റിൽ നിന്നുണ്ടാവുന്ന ഊർജ്ജവും സംഭരിക്കാനും ഇവ ഉപയോഗിക്കുന്നുണ്ട്, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഇതുവഴി കുറയ്ക്കാനാകും. ഡിസംബർ പത്തിനാണ് നൊബേൽ പുരസ്കാരങ്ങൾ സമ്മാനിക്കുക.












Click it and Unblock the Notifications