ജപ്പാന്റെ നെഞ്ചത്തുകൂടി ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍, കിം കളി നിര്‍ത്തുന്നില്ല...
സിയൂള്‍: ജപ്പാന്റെ തലക്കു മുകളിലൂടെ ഉത്തരകൊറിയ പുതിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചു. ഹാസ്വോങ്ങ്-12 ശ്രേണിയില്‍ പെട്ട മിസൈല്‍ അമേരിക്കന്‍ സൈനികതാവളമായ ഗുവാമിലേക്ക് എത്താന്‍ ശേഷിയുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സമയം ചൊവ്വഴ്ച രാവിലെ 5.57 ഓടു കൂടിയായിരുന്നു സംഭവം.
തുടരെത്തുടരെയുള്ള മിസൈല്‍ പരീക്ഷണങ്ങള്‍ കൊണ്ട് ലോകരാഷ്ട്രങ്ങളെ ഒന്നടങ്കം ഞെട്ടിക്കുന്ന ഉത്തരകൊറിയയുടെ പുതിയ മിസൈല്‍ വിക്ഷേപണത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ആശങ്ക അറിയിച്ചിട്ടുണ്ട്. ദക്ഷിണകൊറിയയും അമേരിക്കയും വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. ജപ്പാനാകട്ടെ, എന്തുവന്നാലും നേരിടും എന്ന നിലപാടിലും. അപ്പോഴും കളിച്ചു കളിച്ച് കളി മുറുക്കിക്കൊണ്ടിരിക്കുകയാണ് ഉത്തരകൊറിയ.
ആശങ്കയുണ്ടെന്ന് ജപ്പാന്‍
ഉത്തരകൊറിയയുടെ പുതിയ മിസൈല്‍ പരീക്ഷണം തങ്ങളില്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് ജാപ്പനീസ് സര്‍ക്കാര്‍ വക്താവ് യോഷിഹിടെ സുഗ പറഞ്ഞു. എന്തു വില കൊടുത്തും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളെ നേരിടുമെന്നും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. വെള്ളിയാഴ്ചയും ജപ്പാന്‍ മൂന്നു ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചിരുന്നു. അമേരിക്കയും ദക്ഷിണകൊറിയയും കൊറിയന്‍ മേഖലയില്‍ സൈനികാഭ്യാസം നടത്തുന്നതിനിടെ ആയിരുന്നു പരീക്ഷണം.
രണ്ടെണ്ണം വിജയം
വെള്ളിയാഴ്ച് വിക്ഷേപിച്ച മിസൈലുകളില്‍ രണ്ടെണ്ണം വിജയിച്ചപ്പോള്‍ ഒന്ന് വിക്ഷേപിച്ചയുടന്‍ തകര്‍ന്നു വീഴുകയാണുണ്ടായത്. രണ്ട് മിസൈലുകള്‍ 250 കിലോമീറ്റര്‍ ദൂരം പറന്നു. ഹ്രസ്വരൂര മിസൈലുകളാണ് വെള്ളിയാഴ്ച പരീക്ഷിച്ചത്.
പ്രേരണ
അമേരിക്കയും ദക്ഷിണകൊറിയയും കൊറിയൻ മേഖലയിൽ നടത്തുന്ന സൈനികാഭ്യാസമാണ് പുതിയ മിസൈൽ പരീക്ഷണത്തിന് ഉത്തരകൊറിയയെ പ്രേരിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്. ഇവരുടെ ലക്ഷ്യം പ്രകോപനമാണെന്നാണ് ഉത്തരകൊറിയ പറയുന്നത്. ഇവർ നടത്തുന്നത് യുദ്ധത്തിനുള്ള പരീക്ഷണമാണെന്ന് ഉത്തരകൊറിയ ആരോപിക്കുന്നു. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള വാക്‌പോരും മുറുകുകയാണ്.
പരീക്ഷണങ്ങളെല്ലാം ജപ്പാന്‍ തീരത്ത്
ഉത്തരകൊറിയയുടെ 14 മിസൈല്‍ പരീക്ഷണങ്ങളും ജപ്പാന്‍ തീരത്തേക്കാണ് നടത്തിയത്. ജൂലൈ മാസം മാത്രം മൂന്ന് മിസൈല്‍ പരീക്ഷണങ്ങള്‍ ഉത്തരകൊറിയ നടത്തിയിരുന്നു. ലോകരാഷ്ട്രങ്ങളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് അമേരിക്കയെ വരെ പരിധിയിലാക്കാന്‍ ശേഷിയുള്ള ഹ്വാസോങ്-3 എന്ന ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചത്.
പ്രതിരോധം
ജപ്പാന്‍കാര്‍ ആശങ്കയിലാണ്. പക്ഷേ പേടിച്ചു പിന്‍മാറാന്‍ തയ്യാറുമല്ല. ഉത്തരകൊറിയയുടെ തുടരെത്തുടരെയുള്ള മിസൈല്‍ പരീക്ഷണങ്ങളെല്ലാം ജപ്പാന്റെ നെഞ്ചത്താണ്. അവസാനമില്ലെന്നു കണ്ടതോടെ പ്രതിരോധിക്കാന്‍ തന്നെയാണ് ജപ്പാന്‍കാരുടെ തീരുമാനം. മിസൈല്‍ ആക്രമണങ്ങളുണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ് ജാപ്പനീസ് ജനത.
പരിശീലനം
ഉത്തരകൊറിയയുടെ മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കാനുള്ള പരിശീലനമാണ് വടക്കന്‍ ജപ്പാനിലുള്ള ഗ്രാമവാസികള്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്നത്. മിസൈല്‍ ആക്രമണമുണ്ടായാല്‍ അതില്‍ നിന്നും എങ്ങനെ രക്ഷപെടാമെന്നതു സംബന്ധിച്ച പ്രാക്ടിക്കല്‍ ക്ലാസുകളാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ഗ്രാമത്തിലെ ജനങ്ങളോട് എയര്‍ ഡ്രില്ലില്‍ പങ്കെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരിശീലനത്തിന്റെ വീഡിയോ ബിബിസി പുറത്തു വിട്ടിട്ടുണ്ട്.
ഉപരോധം
ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പിനെ മറികടന്നാണ് കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ തുടരെത്തുടരെ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. ഐക്യരാഷ്ട്ര സംഘടനയും ഉത്തരകൊറിയക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.