കൊറിയകൾ കൊലവിളി നിർത്തുന്നു; സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ ഉപഭൂഖണ്ഡത്തില്‍ പറക്കുമോ? അമേരിക്കയോ?
സിയോള്‍: ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. അമേരിക്ക കൂടി അതില്‍ കക്ഷി ചേര്‍ന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മില്‍ നടത്തിയിരുന്ന ഭീഷണികള്‍ ഒരു ആണവ യുദ്ധത്തിന് നാന്ദി കുറിക്കും എന്ന് പോലും ലോകം ഭയന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ മേഖല ശാന്തമാവുകയാണ്. ഒരു പതിറ്റാണ്ടിന് ശേഷം നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയില്‍ സുപ്രധാന കാര്യങ്ങളില്‍ ധാരണയായിക്കഴിഞ്ഞു. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോ ഇന്നും തമ്മില്‍ സോളില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
ഉപഭൂഖണ്ഡത്തില്‍ സമാധാനം നിലനിര്‍ത്തുന്നതിന് കരാറില്‍ ഒപ്പിടാനും ഇരു രാഷ്ട്രത്തലവന്മാരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ധാരണയായിട്ടുണ്ട്. പ്രകോപനങ്ങള്‍ സൃഷ്ടിക്കാതെ മുന്നോട്ട് പോകാനുള്ള തീരുമാനങ്ങളും ഉണ്ട്. ഏറ്റവും നിര്‍ണായകമായ തീരുമാനം ആണവായുധങ്ങള്‍ സംബന്ധിച്ചാണ്.
ഇനി യുദ്ധമില്ല
ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കും എന്ന് ഭയപ്പെട്ട് ജീവിച്ചിരുന്ന ഒരു ഉപഭൂഖണ്ഡത്തിലെ ജനങ്ങള്‍ക്ക് ഇനി സമാധാനത്തോടെ ഉറങ്ങാം. യുദ്ധക്കൊതിയന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും അമേരിക്കയുടെ ഏറാന്മൂളി എന്നറിയപ്പെടുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോ ഉന്നും തമ്മില്‍ ഒപ്പിട്ടത് ചരിത്രപരമായ ഉടമ്പടിയില്‍ ആണ്. ഇനി ഒരു യുദ്ധം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുന്നതാണ് ഉടമ്പടി.
ആണവായുധം വേണ്ട
ഉത്തര കൊറിയയെ സംബന്ധിച്ച് ലോകത്തിന് മുന്നില്‍ വലിയ ആശങ്കകള്‍ ഉണ്ടായിരുന്നു. ആണവായുധങ്ങള്‍ സംബന്ധിച്ചായിരുന്നു അത്. അടുത്തിടെ ഉത്തര കൊറിയ നടത്തിയ ആണവ പരീക്ഷണങ്ങളും മിസൈല്‍ പരീക്ഷണങ്ങളും അമേരിക്കയേയും ദക്ഷിണ കൊറിയയേയും മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. എന്നാല്‍ ഇനി ആ ഭയവും വേണ്ട. ആണവ നിരായുധീകരണത്തിന്റെ കാര്യത്തിലും ഉടമ്പടി ഒപ്പിട്ടുണ്ട്.
ഇനി പ്രകോപനം ഇല്ല
പരസ്പരം പ്രകോപനം സൃഷ്ടിക്കുക എന്നത് ഇരു കൊറിയകളുടേയും സ്ഥിരം ഏര്‍പ്പാടായിരുന്നു. അതിര്‍ത്തിയില്‍ രണ്ട് കൂട്ടരും സ്ഥിരമായി പ്രൊപ്പഗണ്ട സന്ദേശങ്ങള്‍ സ്പീക്കര്‍ വഴി ഉച്ചത്തില്‍ കേള്‍പിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഇതെല്ലാം നിര്‍ത്തിവച്ചിരുന്നു. ഒരു തരത്തിലും ഉള്ള പ്രകോപനങ്ങള്‍ പരസ്പരം സൃഷ്ടിക്കുകയില്ലെന്നും ഇരു രാഷ്ട്ര നേതാക്കളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ ഉള്ള സൈനികവിമുക്ത മേഖലയെ സമാധാന മേഖലയാക്കി മാറ്റും എന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്തത് പ്യോങ്യാങിലേക്ക്
ഇപ്പോള്‍ ഉത്തര കൊറിയന്‍ നേതാവ് ദക്ഷിണ കൊറിയന്‍ തലസ്ഥാനത്ത് എത്തിയാണ് ചര്‍ച്ചകള്‍ നടത്തിയത്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ക്ഷണിക്കുന്ന പക്ഷം സോള്‍ സന്ദര്‍ശിക്കുമെന്ന് നേരത്തെ തന്നെ കിം ജോങ് ഉന്‍ പ്രഖ്യാപിച്ചിരുന്നു. ഇനി അടുത്ത ഊഴം മൂണ്‍ ജോ ഉന്നിന്റേതാണ്. അടുത്ത വട്ടം ഉത്തര കൊറിയന്‍ തലസ്ഥാനം ആയ പ്യോങ്യാങ് സന്ദര്‍ശിക്കും എന്ന് മൂണ്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഇനി അമേരിക്കയുമായി
ദക്ഷിണ കൊറിയയേക്കാള്‍ ഉത്തര കൊറിയ എപ്പോഴും ലക്ഷ്യമിട്ടിരുന്നത് അമേരിക്കയെ ആയിരുന്നു. പരസ്പരം യുദ്ധഭീഷണി മുഴക്കല്‍ ഒരിടയ്ക്ക് പതിവും ആയിരുന്നു. എന്നാല്‍ ആണവ നിരായുധീകരണ പ്രഖ്യാപനം ഏറ്റവും ആശ്വാസം നല്‍കുക അമേരിക്കയ്ക്കായിരിക്കും. ഒരുപക്ഷേ, കിം ജോങ് ഉന്നും ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പോലും ഇനി വഴി തെളിഞ്ഞേക്കാം.