കടലിനടിയില്‍ നിന്ന് വടക്കന്‍ കൊറിയയുടെ മിസൈല്‍ ജപ്പാന്‍ കടലില്‍... ഭയപ്പെടുത്തി പ്യോങ്യാങ്
പ്യോങ്യാങ്: ലോകത്തെ ഒരു യുദ്ധത്തിലേയ്ക്ക് നയിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തുന്ന രാജ്യമാണ് ഉത്തര കൊറിയ. ഐക്യരാഷ്ട്രസഭയുടെ എല്ലാ എതിര്‍പ്പുകളേയും അവഗണിച്ച് അവര്‍ ഒരു മിസാല്‍ പരീക്ഷണം കൂടി നടത്തി. കടലിനടിയില്‍ നിന്നായിരുന്നു മിസൈല്‍ വിക്ഷേപിച്ചത്.
കെഎന്‍ 11 എന്ന ബാലിസ്റ്റിക് മിസൈല്‍ ആണ് പരീക്ഷിച്ചത്. സിന്‍പോയില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ അഞ്ഞൂറ് കിലോമീറ്റര്‍ സഞ്ചരിച്ച് ജപ്പാന്‍ കടലിലാണ് പതിച്ചത്. ജപ്പാന്‍ കടുത്ത പ്രതിഷേധം ഇതിനകം തന്നെ പ്രകടിപ്പിച്ചുകഴിഞ്ഞു.
ദക്ഷണി കൊറിയയും അമേരിക്കയും സംയുക്ത സൈനികാഭ്യാസം തുടങ്ങിയതിന്റെ തൊട്ടടുത്ത ദിനത്തിലാണ് ഇത്തരം ഒരു മിസൈല്‍ പരീക്ഷണം നടത്തിയത് എന്നും ശ്രദ്ധേയമാണ്. അമേരിക്കയെ യുദ്ധത്തിന് വെല്ലുവിളിക്കാന്‍ ധൈര്യം കാണിച്ച രാജ്യമാണ് ഉത്തര കൊറിയ.
അടുത്തിടെയാണ് ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചത്. യുദ്ധത്തിലേക്ക് നീങ്ങിയാല്‍ അണ്വായുധം ഉപയോഗിക്കും എന്ന ഭീഷണിയും അവര്‍ മുഴക്കിയിട്ടുണ്ട്.
ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ ടോക്കിയോയില്‍ യോഗം ചേരുന്നതിനിടെയാണ് ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം. ജപ്പാനും ദക്ഷിണ കൊറിയയും നേരത്തെ തന്നെ ഉത്തര കൊറിയയുടെ എതിര്‍ പക്ഷത്താണ്. ചൈനയും റഷ്യയും മാത്രമാണ് ഉത്തരകൊറിയയെ ശക്തമായി എതിര്‍ക്കാത്തത്.
കമ്യൂണിസ്റ്റ് രാജ്യം എന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നത്. പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ ഏകാധിപത്യമാണ് രാജ്യത്ത്. എന്താണ് ഉത്തര കൊറിയയില്‍ നടക്കുന്നത് എന്നത് സംബന്ധിച്ച് ഇപ്പോഴും ലോകരാജ്യങ്ങള്‍ക്ക് വലിയ ധാരണയൊന്നും ഇല്ല.