കിം ജോംഗ് ഉന്‍ മരിച്ചെന്ന് നുണ.... ഉത്തര കൊറിയന്‍ വിമതര്‍ മാപ്പുപറഞ്ഞു, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്!
സോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് മരിച്ചെന്ന് ഉറപ്പിച്ച പറഞ്ഞ സംഭവത്തില്‍ വിമതര്‍ മാപ്പുപറഞ്ഞു. ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട് ദക്ഷിണ കൊറിയയില്‍ അഭയം തേടിയവരാണ് ഇവര്‍. ഇപ്പോള്‍ ദക്ഷിണ കൊറിയയിലെ പാര്‍ലമെന്റ് അംഗങ്ങളുമാണ്. നേരത്തെ മുന്‍ ഉത്തര കൊറിയന്‍ നയതന്ത്രജ്ഞനായിരുന്ന തെയ് യോങ് ഹോ കിം രോഗബാധിതനാണെന്നും, അദ്ദേഹത്തിന് നടക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും പറഞ്ഞിരുന്നു. ഇതോടെ അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ വരികയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു പ്ലാന്റിന്റെ ഉദ്ഘാടനത്തിനായി അദ്ദേഹം എത്തിയ ചിത്രങ്ങള്‍ ഉത്തര കൊറിയ പുറത്തുവിട്ടതിന് പിന്നാലെ യോങ് ഹോയ്‌ക്കെതിരെ വിമര്‍ശനം കടുത്തിരുന്നു.
യോങ് ഹോ ഉത്തര കൊറിയയുടെ മുന്‍ ബ്രിട്ടീഷ് അംബാസിഡറായിരുന്നു. ഇയാള്‍ മുമ്പ് കിമ്മിന് വേണ്ടി രഹസ്യമായി ഫണ്ടിംഗ് നടത്തുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ 2016 ഇയാള്‍ ഉത്തര കൊറിയ വിട്ടു. കിമ്മുമായി ഇടഞ്ഞതോടെ വിമതനായി മാറിയ ഹോ ദക്ഷിണ കൊറിയയില്‍ അഭയം തേടുകയായിരുന്നു. കഴിഞ്ഞ മാസം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇയാള്‍ വിജയിച്ചിരുന്നു. ഉത്തര കൊറിയയിലെ വിഷയങ്ങള്‍ കൃത്യമായി അവതരിപ്പിക്കുന്നതും പഠിക്കുന്നതും കൊണ്ടുള്ള പ്രതീക്ഷ കാരണമാണ് നിങ്ങളില്‍ പലരും എനിക്ക് വോട്ടു ചെയ്തത്. അതുകൊണ്ട് തന്നെ എന്ത് കാരണം തന്നെയായാലും ഈ അവസരത്തില്‍ ഞാന്‍ എല്ലാവരോടും മാപ്പു ചോദിക്കുന്നുവെന്നും യോങ് ഹോ പറഞ്ഞു.
മറ്റൊരു വിമതനായ ജി സോങ് ഹോ നേരത്തെ ഒരു അഭിമുഖത്തില്‍ കിം ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് മരിച്ചെന്നും, അക്കാര്യം 99 ശതമാനവും ഉറപ്പാണെന്നും പറഞ്ഞിരുന്നു. സോങ് ഹോ നേരത്തെ ട്രംപിന്റെ പരിപാടിയില്‍ പങ്കെടുത്ത നേതാവാണ്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി പോയി. അതുകൊണ്ട് അതിനെ ന്യായീകരിക്കാനാവുന്ന ഒരു പൊസിഷനില്‍ അല്ല ഞാനുള്ളത്. പാര്‍ലമെന്റംഗം എന്ന നിലയില്‍ സൂക്ഷിച്ച് പെരുമാറുമെന്നും സോങ് ഹോ പറഞ്ഞു. തനിക്ക് ഉത്തര കൊറിയയില്‍ ഒരു സ്രോതസ്സില്‍ നിന്നാണ് കിം മരിച്ചതായിട്ടുള്ള വിവരങ്ങള്‍ ലഭിച്ചതെന്ന് നേരത്തെ ഹോ പറഞ്ഞിരുന്നു. എന്നാല്‍ ഇവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും ഹോ പറഞ്ഞു.
ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി വിമതരെ രൂക്ഷമായി വിമര്‍ശിച്ചു. ഇവരുടെ അശ്രദ്ധ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കും. പൊതുജനങ്ങളിലേക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്നതിനേക്കാള്‍ ഗുരുതരമായ കാര്യമാണിതെന്ന് പാര്‍ട്ടി പറഞ്ഞു. ഇവരെ ഇന്റലിജന്‍സ്, പ്രതിരോധ കമ്മിറ്റികളില്‍ നിന്ന് പുറത്താക്കണമെന്ന് ഒരു പാര്‍ട്ടി അംഗം ആവശ്യപ്പെട്ടു. ഇവര്‍ ദക്ഷിണ കൊറിയന്‍ സമൂഹത്തിന് വളരെ ചെറിയ സംഭാവനയാണ് നല്‍കിയതെന്നും മറ്റൊരു അംഗം പറഞ്ഞു. ഒരു കൂട്ടം സാമൂഹിക പ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ് ആരോപണം. ഡെമോക്രാറ്റിക് പാര്‍ട്ടിക്കെതിരെ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.