കിം ജോങ് ഉന്‍ ഇതാ ജീവനോടെയിരിക്കുന്നു; ചിത്രങ്ങള്‍ പുറത്ത് വിട്ട് കൊറിയ, ആവേശഭരിതരായി ജനം
പ്യോംഗ്യാംങ്: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങള്‍ നിറഞ്ഞ റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വന്നു കൊണ്ടിരിക്കുന്നത്. ശസ്ത്രക്രിയക്ക് വിധേയനായ കിമ്മിന്‍റെ വളരെ ഗുരുതരമായ നിലയില്‍ തുടരുകയാണെന്ന സംശയമായിരുന്നു സിഎന്‍എന്‍ ഉള്‍പ്പടേയുള്ള രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹം മരിച്ചെന്നടക്കമുള്ള റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു.
വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ ഉത്തരകൊറിയ തയ്യാറാവാതിരുന്നത് അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചു. കിമ്മിന്‍റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വ്യാജമാണെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്‍റെ പ്രതികരണം. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്ക് എല്ലാം മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഉത്തരകൊറിയ ഇപ്പോള്‍.
ഏപ്രിൽ 11
ഏപ്രിൽ 11-നായിരുന്നു ഉത്തരകൊറിയന്‍ ഭരണാധികാരിയായ കിം അവസാനമായി പൊതുവേദിയിലെത്തിയത്. 12 ന് ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തു. ഏപ്രിൽ 15ന് മുത്തച്ഛന്റെ പിറന്നാള്‍ ആഘോഷചടങ്ങുകളിൽ കിം ജോങ് ഉൻ പങ്കെടുക്കാതിരുന്നതോടെയാണ് അഭ്യൂഹങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ തുടങ്ങിയത്. ഉത്തരകൊറിയയെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനദിനമാണ് ഏപ്രില്‍ 15.
വാർഷികാഘോഷത്തിലും
ഉത്തരകൊറിയൻ സൈന്യമായ കൊറിയൻ പീപ്പിൾസ് റെവല്യൂഷണറി ആർമിയുടെ വാർഷികാഘോഷത്തിലും കിം പങ്കെടുത്തില്ലെന്ന റിപ്പോർട്ടുകള്‍ പിന്നാലെ പുറത്തു വന്നു. സൈന്യത്തിന്‍റെ 88ാം വാർഷിക ആഘോഷമാണ് ഏപ്രിൽ 25ന് രാജ്യതലസ്ഥാനമായ പ്യോംഗ്യാങ്ങിൽ നടന്നത്. കിമ്മിന്‍റെ സാന്നിധ്യം ഇല്ലാതെയായിരുന്നു ആഘോഷ പരിപാടികള്‍ നടന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
അഭ്യൂഹങ്ങൾ ശക്തമായി
ഇതേത്തുടർന്നാണ് കിമ്മിന്റെ ആരോഗ്യത്തെച്ചൊല്ലി അഭ്യൂഹങ്ങൾ ശക്തമായി. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് കിമ്മിൻ്റെ അരോഗ്യനില വഷളായെന്നും കിം മരണപ്പെട്ടു എന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിം സ്വബോധത്തിലേക്ക് തിരികെ എത്തിയിട്ടില്ലെന്നാണ് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
മസ്തിഷ്ക മരണം
ഉണര്‍ന്നിരിക്കുന്ന അവസ്ഥയാണെങ്കിലും സ്വബോധത്തിന്‍റെ ലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുന്ന അവസ്ഥയിലാണെന്നും കിമ്മിന്‍റെ തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണ തോതിലായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. ഇതോടെ ഉത്തരകൊറിയന്‍ മേധാവിക്ക് മസ്തിഷ്ക മരണം സംഭവിച്ചുവെന്ന അഭ്യൂഹങ്ങളും ശക്തമായി.
ജീവനോടെ
എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെയെല്ലാം തള്ളി കിം ജീവനോടെയിരിക്കുന്നതിന്‍റെ റിപ്പോര്‍ട്ടുകളാണ് ഉത്തരകൊറിയ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. കിം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതിന്‍രെ ദൃശ്യങ്ങളാണ് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടത്. പ്യോംഗ്യാങ്ങില്‍ നടന്ന വളം ഫാക്ടറിയുടെ ഉദ്ഘാടന പരിപാടിയിലാണ് കിം പങ്കെടുത്തത്. ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്താ റിപ്പോര്‍ട്ട് ചെയ്തത്.
ആവേശ ഭരിതം
ഏറെ നാളുകള്‍ക്ക് ശേഷം കിമ്മിനെ കണ്ടതോടെ ജനം ആവേശ ഭരിതരായെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സഹോദരി കിം യോ ജോങ്ങിനും രാജ്യത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് കിം ജോങ് ചടങ്ങിനെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വ്യവസായ കേന്ദ്രം കിം നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ കൊറിയന്‍ സെന്‍ട്രല്‍ വാര്‍ത്ത ഏജന്‍സി പുറത്തു വിട്ടിട്ടുണ്ട്.
Recommended Video
അധികാര കൈമാറ്റം
കിം മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ ഉത്തരകൊറിയയിലെ അധികാര കൈമാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. സഹോദരി കിം യോ ജോങ്ങ് കിമ്മിന്‍റെ പിന്‍ഗാമിയാകുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്കായിരുന്നു മുന്‍തൂക്കം. അതല്ല കുടുംബത്തില്‍ തന്നെയുള്ള മറ്റൊരാള്‍ക്ക് അധികാരം ലഭിച്ചേക്കുമെന്നുള്ള ചര്‍ച്ചകളും സജീവമായിരുന്നു.