മാസ്‌ക് ധരിച്ചില്ലെങ്കില്‍ പണിപാളും, ശവക്കുഴി തോണ്ടേണ്ടി വരും, ജാവയില്‍ നിയമം തെറ്റിച്ചാല്‍ കഠിനം!!
ജക്കാര്‍ത്ത: മാസ്‌ക് ധരിച്ചില്ലെങ്കില്‍ സാധാരണ എന്താണ് സംഭവിക്കുക. ഇന്ത്യയിലാണെങ്കില്‍ പിഴ അടക്കമുള്ള കാര്യങ്ങള്‍ ഉണ്ട്. പക്ഷേ അതൊന്നും അത്ര ഗൗരവമേറിയ കാര്യമല്ല. കോവിഡ് വരും എന്ന് ഭയപ്പെടുത്തുക മാത്രമാണ് ആകെ വഴി. എന്നാല്‍ ഇന്തോനേഷ്യയിലെ ഈസ്റ്റ് ജാവയില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. മാസ്‌ക് ധരിച്ചില്ലെങ്കില്‍ നല്ല മുട്ടന്‍ പണിയാണ് കാത്തിരിക്കുന്നത്. ഇവര്‍ ശവക്കുഴി തോണ്ടേണ്ടി വരും. കോവിഡ് രോഗികള്‍ക്ക് വേണ്ടി ശവക്കുഴി ഒരുക്കാന്‍ ഇവരെ നിയോഗിക്കാനാണ് തീരുമാനം. പലരും നിയമം തെറ്റിച്ച് മാസ്‌ക് ധരിക്കാതെ അധികൃതരെ വെല്ലുവിളിക്കുന്നുണ്ട്. ഇവരെ ഒരു പാഠം പഠിപ്പിക്കാനാണ് തീരുമാനം.
ഗാബറ്റന്‍ ഗ്രാമത്തിലെ പൊതു സെമിത്തേരിയില്‍ ശവക്കുഴികള്‍ ഒരുക്കാനാണ് ഇവരോട് നിര്‍ദേശിക്കുക. ഈസ്റ്റ് ജാവയിലെ പ്രാദേശിക ഭരണകൂടം ഗ്രെസിക് റെജന്‍സിയിലെ എട്ട് പേരോടാണ് ശവക്കുഴി തോണ്ടാനായി നിര്‍ദേശിച്ചിരിക്കുന്നത്. കോവിഡ് കാരണം മരിച്ചവരുടെ ശവക്കുഴിയാണ് ഇവര്‍ കുഴിക്കുന്നത്. നിലവില്‍ ഇവിടെ ശവക്കുഴി തോണ്ടുന്നവരുടെ വലിയ കുറവുണ്ട്. മൂന്ന് പേര്‍ മാത്രമാണ് ഉള്ളത്. നിയമം തെറ്റിക്കുന്നവരെ കൂടി കൊണ്ടുവരാനായാല്‍ പ്രശ്‌നം പരിഹരിക്കാം. ഇത്തരക്കാര്‍ക്ക് അവബോധം ഉണ്ടാക്കാനും ഇത് സഹായിക്കുമെന്ന് കെര്‍മെ ഡിസ്ട്രിക്ട് ഹെഡ് സുയോനോ പറഞ്ഞു.
രണ്ട് പേരെയാണ് ഒരു ശവക്കുഴിക്കായി ഏര്‍പ്പാടാക്കുന്നത്. ഒരാള്‍ക്ക് കുഴിക്കാനും മറ്റൊരാള്‍ മരംകൊണ്ടുള്ള ബോര്‍ഡുകള്‍ മൃതദേഹത്തെ താങ്ങി നിര്‍ത്തുന്നതിനും വേണ്ടി സജ്ജമാക്കും. അതേസമയം കോവിഡ് നിയമ ലംഘനങ്ങളെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കുമെന്നാണ് കരുതുന്നതെന്ന് സുയോനോ പറഞ്ഞു. കെര്‍മെയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച് വരികയാണ്. അതില്‍ കടുത്ത ആശങ്കയുണ്ട്. ഇതാണ് കോവിഡ് പ്രോട്ടോകോള്‍ ഗ്രാമത്തില്‍ കടുപ്പിക്കാന്‍ തീരുമാനിച്ചതെന്നും സുയോനോ പറഞ്ഞു. അതേസമയം ഇതിന് പുറമേ പിഴ നല്‍കുന്ന രീതി വേറെയുണ്ട്. കമ്മ്യൂണിറ്റി സര്‍വീസ് നിര്‍ബന്ധമാണ്.
അതേസമയം ഇന്തോനേഷ്യയില്‍ കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായ ആറാം ദിവസവും മൂവായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗും ലോക്ഡൗണും വീണ്ടും കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ഇന്തോനേഷ്യ. ജക്കാര്‍ത്തയില്‍ അതിരൂക്ഷമാണ് സാഹചര്യം. ഇന്നലെ മാത്രം പുതിയ കേസുകള്‍ 3636 ആണ്. 73 പേരാണ് മരിച്ചത്. രണ്ട് ലക്ഷത്തിന് മുകളിലാണ് കോവിഡ് ഇതുവരെ ബാധിച്ചത്. കഴിഞ്ഞ ദിവസം മുതല്‍ അത്യാവശ്യമല്ലാത്ത ജോലികളിലുള്ള തൊഴിലാളികളെല്ലാം വീട്ടില്‍ നിന്ന് തൊഴില്‍ എടുക്കാനാണ് ജക്കാര്‍ത്തയില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഓഫീസുകളില്‍ വന്ന് തൊഴിലെടുക്കാം.