ഐസിസിന്റെ കളികള്‍ ലോകം കാണാനിരിക്കുന്നേ ഉള്ളൂ... 'പെണ്‍പടയും' 'കുട്ടിപ്പടയും'? കണക്കില്ലാതെ ലോകം
ലണ്ടന്‍: ഐസിസിനെ ഏതാണ്ട് നാമാവശേഷമാക്കി എന്നാണ് ലോക രാജ്യങ്ങളുടെ അവകാശ പ്രഖ്യാപനം. സിറിയയിലും ഇറാഖിലും ഇപ്പോള്‍ കാര്യമായി ഐസിസ് ശക്തികേന്ദ്രങ്ങള്‍ ഒന്നും ഇല്ല. ഇവിടങ്ങളില്‍ നിന്ന് പലരും സ്വരാജ്യങ്ങളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ് എന്നതാണ് വാസ്തവം.
എന്നാല്‍ ഇത് അത്രത്തോളം ആശ്വാസം പകരുന്ന ഒന്നല്ല. സിറിയയും ഇറാഖും വിട്ട് സ്വന്തം രാജ്യങ്ങളിലേക്ക് തിരിക്കുന്ന ഐസിസ് ഭീകരര്‍ ഭാവിയില്‍ വലിയ വെല്ലുവിളിയായേക്കും എന്നാണ് സൂചനകള്‍. ഇങ്ങനെ തിരിച്ചെത്തുന്നവരുടെ കണക്കുകളും പൂര്‍ണമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആയിരക്കണക്കിന് വിദേശികളാണ് ഐസിസില്‍ ചേരാന്‍ വേണ്ടി ഇറാഖിലും സിറിയയിലും എത്തിയിട്ടുള്ളത്. അതില്‍ 13 ശതമാനത്തോളം പേര്‍ സ്ത്രീകളാണ്. 12 ശതമാനത്തോളം പേര്‍ കുട്ടികളും. ലോകം ഒരുപക്ഷേ, ഏറ്റവും അധികം ഭയക്കേണ്ടത് ഈ കണക്കിനെ തന്നെ ആണ്.
ശക്തി ചോര്‍ന്നപ്പോള്‍
ഐസിസിനോടുള്ള താത്പര്യം നശിച്ചതുകൊണ്ടല്ല പലരും ഇപ്പോള്‍ സ്വരാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നത്. ഇറഖിലും സിറിയയിലും ഐസിസ് നേരിട്ട തിരിച്ചടിയെ തുടര്‍ന്നാണ്. അതുകൊണ്ട് തന്നെ ഇവരെല്ലാം തന്നെ ഐസിസ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് പോയവരാണെന്ന് കരുതാന്‍ സാധ്യമല്ല.
ആക്രമണ ശൈലിയില്‍ വന്ന മാറ്റം
അടുത്തിടെയായി ഐസിസിന്റെ ആക്രമണ ശൈലിയില്‍ വന്ന മാറ്റങ്ങളും പ്രത്യേകം ശ്രദ്ധിക്കണം. തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത് രാജ്യങ്ങളില്‍ പോലും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തി കൂടുതല്‍ പേരെ കൊല്ലുക എന്നതാണ് അവരുടെ രീതി. ഏറെ ഭയപ്പെടുത്തുന്ന ഒന്നാണിത്.
സ്ത്രീകളുടെ കുത്തൊഴുക്ക്
ഒരു ഘട്ടത്തില്‍ വിദേശികളുടെ കുത്തൊഴുക്കായിരുന്നു ഐസിസിലേക്ക്. ഇംഗ്ലണ്ടില്‍ നിന്നും അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും ഒക്കെ ഒരുപാട് പേര്‍ ഐസിസില്‍ ചേര്‍ന്നിരുന്നു. അതില്‍ വലിയൊരു വിഭാഗം സ്ത്രീകളും ഉണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
കണക്കുകള്‍ ഇങ്ങനെ
ലണ്ടനിലെ കിങ്‌സ് കോളേജിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് റാഡിക്കലൈസേഷന്റെ പഠനം പ്രകാരം 2013 നും 2018 നും ഇടയില്‍ 41,490 വിദേശികളാണ് ഐസിസില്‍ ചേര്‍ന്നിട്ടുള്ളത്. അതില്‍ 4,761 പേര്‍ സ്ത്രീകളും 4,640 പേര്‍ പ്രായപൂര്‍ത്തി ആകാത്തവരും ആണ്. ഈ കണക്കുകള്‍ തന്നെ ആണ് ആശങ്കപ്പെടുത്തുന്നത്.
ഇംഗ്ലണ്ടില്‍ മാത്രം
850 ബ്രട്ടീഷ് പൗരന്‍മാരാണ് ഐസിസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നത്. അതില്‍ 145 പേര്‍ സ്ത്രീകളും 50 പേര്‍ കുട്ടികളും ആണ്. ഇത്തരത്തില്‍ കണക്കാക്കപ്പെട്ടവരില്‍ 425 പേര്‍ ഇപ്പോള്‍ തിരിച്ച് ബ്രിട്ടനില്‍ എത്തിയിട്ടുണ്ട് എന്നാണ് വിവരം. എന്നാല്‍ രണ്ട് സ്ത്രീകളുടേയും നാല് കുട്ടികളുടേയും തിരിച്ച് വരവ് മാത്രമാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളത്.
സുരക്ഷ ഭീഷണി തന്നെ
ഇത്തരത്തില്‍ തിരിച്ചെത്തുന്ന സ്ത്രീകളും പുരുഷന്‍മാരും കുട്ടികളും എല്ലാം വലിയ സുരക്ഷ ഭീഷണിയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ത്രീകളേയും കുട്ടികളേയും പലവിധത്തിലാണ് ഐസിസ് ഉപയോഗിക്കുന്നത്. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കടത്താന്‍ പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ളവരാകാം സ്ത്രീകള്‍ എന്നാണ് സംശയിക്കപ്പെടുന്നത്.
ആയുധമെടുത്ത സ്ത്രീകള്‍
ജിഹാദി വധുക്കള്‍ എന്നാണ് ഐസിസില്‍ ചേരുന്ന സ്ത്രീകളെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അതില്‍ നിന്നും മാറിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകള്‍ ആയുധം എടുത്ത് യുദ്ധമുന്നണിയില്‍ പോരാടുന്നതിന്റെ ദൃശ്യങ്ങളും ഐസിസ് പുറത്ത് വിട്ടിരുന്നു.
സ്ത്രീ സാന്നിധ്യം
തീവ്രവാദ ആക്രമണങ്ങള്‍ തയ്യാറാക്കുന്നതില്‍ പോലും ഐസിസ് സ്ത്രീകളെ ഉപയോഗിക്കുന്നു എന്നാണ് അടുത്തിടെ ഉണ്ടായ ചില സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. 2016 ഒക്ടോബറില്‍ മൊറോക്കയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട 10 സ്ത്രീകളെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് മ്യൂസിയത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട സംഘത്തില്‍ ഒരു കൗമരക്കാരിയും ഉണ്ടായിരുന്നു.
പ്രതിച്ഛായമാറ്റുന്നു
ഐസിസ് എന്ന് കേള്‍ക്കുമ്പോള്‍ കറുത്ത തുണികൊണ്ട് മുഖം മറച്ച, ഐസിസ് പതാക പാറിപ്പിക്കുന്ന, ആളുകളെ കഴുത്തറുത്ത് കൊല്ലുന്ന പുരുഷന്‍മാരുടെ ദൃശ്യങ്ങളാകും പലരുടേയും മനസ്സില്‍ വരിക. എന്നാല്‍ ഈ പ്രതിച്ഛായ മാറ്റാനുള്ള തന്ത്രങ്ങളാണ് അവര്‍ ആവിഷ്‌കരിക്കുന്നത്.
ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും
പ്രതിച്ഛായമാറ്റത്തിനുള്ള ഏറ്റവും എളുപ്പവഴി, അതിന് പറ്റിയ ആളുകളെ കണ്ടെത്തുക എന്നതാണ്. ജഡ്ജിമാര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ തുടങ്ങിയവരെ തങ്ങളുടെ പതാകാവാഹകരാക്കുന്നതിലൂടെ കൂടുതല്‍ സ്ത്രീകളെ ആകര്‍ഷിക്കാനും ഐസിസിന് കഴിയുന്നുണ്ട്, കേരളത്തില്‍ നിന്ന് ഇത്തരത്തില്‍ വിദ്യാസമ്പരായ ചെറുപ്പക്കാരെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമം നടന്നിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.