സൗദിയും റഷ്യയും ഉടക്കി; എണ്ണവില കുത്തനെ കുറച്ച് സൗദിയുടെ തിരിച്ചടി, 29 വര്‍ഷത്തെ താഴ്ചയില്‍ എണ്ണ
റിയാദ്: സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെ എണ്ണവില കുത്തനെ കുറഞ്ഞു. വിലയില്‍ സൗദി വന്‍ കുറവ് വരുത്തിയതാണ് ആഗോള വിപണിയില്‍ വിലയിടിയാന്‍ കാരണം. വില പിടിച്ചുനിര്‍ത്താന്‍ ഒരുമിച്ച് നില്‍ക്കണമെന്ന ഒപെക് രാജ്യങ്ങളുടെ അഭ്യര്‍ഥന റഷ്യ നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് റഷ്യയെ പാഠംപഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൗദി വില കുത്തനെ കുറച്ചത്.
1991ലെ ഗള്‍ഫ് യുദ്ധകാലത്താണ് ഇത്രയും തകര്‍ച്ച എണ്ണ വിപണിയില്‍ ഇതിന് മുമ്പുണ്ടായത്. കൊറോണ വൈറസ് പടര്‍ന്നത് മൂലം വിപണിയില്‍ എണ്ണയുടെ ആവശ്യം തീരെ കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വില പിടിച്ചുനിര്‍ത്താന്‍ ഉല്‍പ്പാദനം കുറയ്ക്കണമെന്നായിരുന്നു ഒപെക് രാജ്യങ്ങളുടെ ആവശ്യം. ഇനിയും വില കുറയുമോ എന്നാണ് സാധാരണക്കാര്‍ ഉറ്റുനോക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....
തിങ്കളാഴ്ച വന്‍ ഇടിവ്
തിങ്കളാഴ്ച വന്‍ ഇടിവാണ് എണ്ണവിലയിലുണ്ടായത്. 1991ന് ശേഷം ഇത്രയും വില ഇടിയുന്നത് ആദ്യമാണ്. സൗദിയും റഷ്യയും തമ്മിലുള്ള വില യുദ്ധമാണ് എണ്ണ വില കുറയാന്‍ കാരണം. സൗദി വിലയില്‍ വന്‍ കുറവ് വരുത്തുകയായിരുന്നു. റഷ്യ ഒപെക് രാജ്യങ്ങളുടെ നിര്‍ദേശം അനുസരിക്കാത്തതാണ് സൗദിയെ പ്രകോപിപ്പിച്ചത്.
കൊറോണ വന്നപ്പോള്‍...
കൊറോണ വൈറസ് രോഗം ലോകവ്യാപകമായതിനാല്‍ എണ്ണയ്ക്ക് ആവശ്യം കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വില കുത്തനെ ഇടിയാനുള്ള സാധ്യതയുണ്ട്. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ഉല്‍പ്പാദനം കുറയ്ക്കണമെന്നാണ് സൗദിയുടെ നേതൃത്വത്തിലുള്ള ഒപെക് രാജ്യങ്ങള്‍ റഷ്യയോട് ആവശ്യപ്പെട്ടത്.
റഷ്യയുടെ നിലപാട്
എന്നാല്‍ റഷ്യ ഒപെക് രാജ്യങ്ങളുടെ ആവശ്യം നിരസിച്ചു. പതിവ് ഉല്‍പ്പാദനം തുടരുകയും ചെയ്തു. ഇങ്ങനെ തുടര്‍ന്നാണ് എണ്ണ മേഖല ഒപെക് രാജ്യങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് പുറത്തുപോകുകയും റഷ്യയ്ക്ക് മേല്‍ക്കൈ വരികയും ചെയ്യുമെന്ന സാഹചര്യം സംജാതമായി. ഇതോടെയാണ് സൗദി അടവ് മാറ്റിയത്.
സൗദിയുടെ ശക്തി
ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി. ഒപെക് കൂട്ടായ്മയില്‍ പ്രധാനിയും സൗദി തന്നെ. എന്നാല്‍ ഒപെകില്‍ അംഗങ്ങളല്ലാത്ത രാജ്യങ്ങളും എണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇവര്‍ക്ക് നേതൃത്വം നല്‍കുന്നത് റഷ്യയാണ്. ലോകത്ത കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാം രാജ്യം റഷ്യയാണ്.
31 ശതമാനം കുറഞ്ഞു
ഒന്നാം സ്ഥാനത്തുള്ള സൗദിയും രണ്ടാം സ്ഥാനത്തുള്ള റഷ്യയും തമ്മിലുള്ള പോരാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണം. റഷ്യ തങ്ങളുടെ നിലപാടിനോട് യോജിക്കുന്നില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ സൗദി അറേബ്യ വില കുത്തനെ കുറച്ചു. തുടര്‍ന്ന് 31 ശതമാനമാണ് വില കുറഞ്ഞത്.
ഏപ്രില്‍ സൗദിയുടെ പുതിയ പദ്ധതി
ബാരല്‍ എണ്ണയ്ക്ക് 14 ഡോളര്‍ കുറവ് വന്നു. ഇത്രയും ഇടിവ് ഒറ്റദിവസം വന്നത് 1991 ജനുവരി 17നാണ്. ഒന്നാം ഗള്‍ഫ് യുദ്ധത്തിന്റെ വേളയില്‍. എണ്ണ ഉല്‍പ്പാദനം ഏപ്രില്‍ മുതല്‍ വര്‍ധിപ്പിക്കാന്‍ സൗദിക്ക് പദ്ധതിയുണ്ട്. ദിവസവും ഒരു കോടി ബാരലിന് മുകളില്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാനാണ് സൗദിയുടെ ആലോചന.
റഷ്യയെ സമ്മര്‍ദ്ദിത്തിലാക്കാന്‍
എണ്ണ വില നിയന്ത്രിക്കുന്നത് ഒപെക് രാജ്യങ്ങളും റഷ്യയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങളുമാണ്. ഇവര്‍ തമ്മില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചയില്‍ സമവായമായില്ല. ഈ രണ്ട് വിഭാഗങ്ങളും ഉല്‍പ്പാദനവുമായി ബന്ധപ്പെട്ടുണ്ടാക്കിയ കരാര്‍ മാര്‍ച്ചില്‍ അവസാനിക്കും. ഇതോടെയാണ് റഷ്യയെ സമ്മര്‍ദ്ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സൗദിയുടെ നീക്കം.
കേരളത്തിലെ വില
ഇന്ത്യന്‍ വിപണിയിലും എണ്ണ വില കുറഞ്ഞു. ഇന്ത്യയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വില കുറയുന്നത്. കൊച്ചിയില്‍ പെട്രോളിന് 72.73 രൂപയാണ്. ഡീസല്‍ ലിറ്ററിന് 66.92 രൂപയാണ് വില. രണ്ടാഴ്ചക്കിടെ പെട്രോളിനും ഡീസലിനും ഒന്നര രൂപയുടെ കുറവ് വന്നിട്ടുണ്ട്. തിരുവനന്തപുരത്ത് പെട്രോളിന് 74 രൂപയും ഡീസലിന് 68 രൂപയുമാണ് വില. കോഴിക്കോട് 73, 67 എന്ന നിരക്കിലാണ് വില്‍ക്കുന്നത്.
ഇന്ത്യയ്ക്ക് ആശ്വാസം, വിപണിയിൽ തകർച്ച
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഗോള വിപണിയില്‍ വില കുറഞ്ഞത് ആശ്വാസകരമാണ്. വില കുറയുന്നതോടെ ഇന്ത്യയില്‍ അവശ്യ സാധനങ്ങള്‍ക്കും വില താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന താഴ്ച താല്‍ക്കാലികമായേക്കാം. താല്ക്കാലികമാണെങ്കില് കാര്യമായ മാറ്റം പ്രതീക്ഷിക്കേണ്ട.
എന്നാൽ ഇന്ത്യൻ ഓഹരി വിപണി വലിയ തിരിച്ചടിയാണ് എണ്ണവിലയിലെ ഇടിവിനെ തുടർന്ന് നേരിട്ടത്. റിലയൻസ് ഇൻഡസ്ട്രീസും ഒഎൻജിസിയും വലിയ തകർച്ച നേരിട്ടു
സമവായത്തിലെത്തിയാല്‍
സൗദി അറേബ്യ വില കുത്തനെ കുറച്ചത് റഷ്യയെ സമ്മര്‍ദ്ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇരുവിഭാഗവും ചര്‍ച്ച നടത്തി സമവായത്തിലെത്തിയാല്‍ വില തിരിച്ചുകയറും. അതേസമയം, കൊറോണ ഭീതി പടരുന്ന സാഹചര്യത്തില്‍ എണ്ണയുടെ ആവശ്യം ആഗോളതലത്തില്‍ കുറഞ്ഞിട്ടുണ്ട്.
രൂപയുടെ മൂല്യം ഇടിഞ്ഞു
അതിനിടെ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 16 പൈസ കുറഞ്ഞ് 74.03 എന്ന നിലയിലാണ് ആദ്യ വ്യാപാരം. അമേരിക്കന്‍ ഡോളറനെതിരെ രൂപയുടെ മൂല്യം 74 ആയി കുറഞ്ഞത് പ്രവാസികള്‍ക്ക് നേട്ടമാകും. എന്നാല്‍ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണിത്.
പ്രവാസികള്‍ക്ക് വെപ്രാളം; അവസരം മുതലെടുക്കാന്‍ നെട്ടോട്ടം, നാട്ടിലേക്ക് പണം അയക്കുന്നത് വര്‍ധിച്ചു