ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇരട്ട പ്രഹരം; ഒളിഞ്ഞിരിക്കുന്നത് വന്‍ തകര്‍ച്ച, ആശങ്കപരത്തി പുതിയ റിപോര്‍ട്ട്
ദുബായ്: ഗള്‍ഫ്-അറബ് രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയുടെ നാളുകളാണ് വരാനിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യ അവരുടെ സ്വപ്ന പദ്ധതികളെല്ലാം വൈകിപ്പിക്കാനാണ് സാധ്യത. ബഹ്റൈനും കനത്ത തിരിച്ചടി നേരിടും. ഇറാഖില്‍ ഒട്ടേറെ സര്‍ക്കാര്‍ ജോലിക്കാരെ പിരിച്ചുവിടും. ഗള്‍ഫില്‍ നിന്ന് പൗരന്മാര് ജോലി നഷ്ടമായി തിരിച്ചെത്തിയാല്‍ ഈജിപ്ത്, ലബ്നാന്‍ എന്നീ രാജ്യങ്ങളുടെ സാമ്പത്തിക രംഗം ക്ഷീണിക്കും.
ഗള്‍ഫ് മേഖലയെ ആശ്രയിച്ചാണ് അറബ് ലോകത്തെ മിക്ക സാമ്പത്തിക പ്രവര്‍ത്തനങ്ങളും നടക്കുന്നത്. അതുകൊണ്ടുതന്നെ നിലവില്‍ നേരിടുന്ന തിരിച്ചടി പശ്ചിമേഷ്യയെ മൊത്തത്തില്‍ ബാധിക്കും. രണ്ട് കാര്യങ്ങളാണ് ഗള്‍ഫിനും അറബ് രാജ്യങ്ങള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നതെന്നും അസോഷ്യേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....
രണ്ട് വെല്ലുവിളികള്‍
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ളതാണ് ലോകം നേരിടുന്ന പ്രധാന വെല്ലുവിളി. ഈ പശ്ചാത്തലത്തില്‍ എണ്ണവില ഇടിഞ്ഞതാണ് ഗള്‍ഫ്-അറബ് മേഖലയെ ആശങ്കയിലാക്കുന്ന മറ്റൊരു കാര്യം. പശ്ചിമേഷ്യയ്ക്ക് രണ്ട് പ്രഹരമാണ് ഏല്ക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഗള്‍ഫ് രാജ്യങ്ങളുടെ കാര്യം
കൊറോണ വ്യാപിക്കുകയും ലോകത്തെ പ്രധാന രാജ്യങ്ങളെല്ലാം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് എണ്ണയ്ക്ക്് ആവശ്യക്കാര്‍ കുറഞ്ഞത്. ഇതോടെ നേരത്തെ വില കുറഞ്ഞിരുന്ന എണ്ണ കൂടുതല്‍ ആഴങ്ങളിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഈ പ്രതിസന്ധി കാര്യമായും ബാധിച്ചത് എണ്ണ വരുമാനത്തെ ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങളെയാണ്.
ഐഎംഎഫ് പറയുന്നു
ഈ വര്‍ഷം ഗള്‍ഫ്-അറബ് സാമ്പത്തിക രംഗം കൂടുതല്‍ തകരുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാഖിന്റെ സമ്പദ്വ്യവസ്ഥ അഞ്ച് ശതമാനം ഇടിയും. ഇറാഖിന്റെ പ്രധാന വരുമാനം എണ്ണ കയറ്റുമതി മാത്രമാണ്. ഇവിടെ സര്‍ക്കാര്‍ വിരുദ്ധ വികാരവും ശക്തമാണ്.
ഗള്‍ഫ് രാജ്യങ്ങളെക്കാള്‍....
ഗള്‍ഫ് രാജ്യങ്ങളെക്കാളും പ്രതിസന്ധിയിലാകാന്‍ സാധ്യത ഇറാഖാണ്. ഗള്‍ഫ് രാജ്യങ്ങള്‍ മറ്റു വരുമാന സ്രോതസുകളെ അല്‍പ്പമെങ്കിലും ആശ്രയിക്കുന്നുണ്ട്. വിദേശത്തുള്ള അവരുടെ നിക്ഷേപവും ഗള്ഫിന് ആശ്വാസമാണ്. എന്നാല്‍ ഇറാഖിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയുടെ നാളുകളാണ് വരാന്‍ പോകുന്നതെന്ന് എപി റിപ്പോര്‍ട്ടില്‍ പറയുന്നു.
തൊഴിലില്ലായ്മ രൂക്ഷം
ഇറാഖ് ബജറ്റിന്റെ 90 ശതമാനം ആശ്രയിക്കുന്നത് എണ്ണ വരുമാനത്തെയാണ്. തൊഴിലില്ലായ്മ രൂക്ഷമായ ഇറാഖില്‍ കഴിഞ്ഞ മാസങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷോധം നടന്നിരുന്നു. ഒട്ടേറെ പേരാണ് ഇവിടെ പോലീസ് വെടിവയ്്പ്പില്‍ മരിച്ചത്. പുതിയ സാഹചര്യത്തില്‍ പ്രതിഷേധം വീണ്ടും ശക്തിപ്പെടും.
വരും മാസങ്ങളില്‍ പ്രതിസന്ധി കനക്കും
എണ്ണവില ബാരലിന് 20 ഡോളറിലാണ് നിലവില്‍ ശരാശരി വില്‍പ്പന നടക്കുന്നത്. 2001ന് ശേഷം ഇത്രയും താഴ്ന്ന നിരക്കില്‍ വില്‍പ്പന നടക്കുന്നത് ആദ്യമാണ്. ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും വില കാര്യമായി ഉയര്‍ന്നിട്ടില്ല. മെയ്-ജൂണ്‍ മാസങ്ങളില്‍ എണ്ണ രാജ്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയാകുമെന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം.
ഒരു കോടി ബാരല്‍ എണ്ണ
മെയ് മാസം മുതല്‍ ദിവസവും ഒരു കോടി ബാരല്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനാണ് ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം. ഇത് ഏറ്റവും കൂടുതല്‍ തിരിച്ചടിയാകുക ഇറാഖിനാണ്. കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിച്ച് വലിയ രാജ്യങ്ങളുടെ വിപണികള്‍ കീഴടക്കാന്‍ ഇറാഖ് തീരുമാനിച്ചിരുന്നു. ഈ വേളയിലാണ് വെട്ടിക്കുറയ്ക്കാനുള്ള കരാര്‍ നടപ്പായിരിക്കുന്നത്.
സൗദി ചെലവ് ചുരുക്കം
എണ്ണവിലയിലെ കുറവ് ഗള്‍ഫ് മേഖലയുടെ ഭാവി നിക്ഷേപങ്ങളെ കാര്യമായി ബാധിക്കും. വികസന പ്രവര്‍ത്തനങ്ങള്‍ മുരടിക്കാനും സാധ്യതയുണ്ട്. സൗദി അറേബ്യ അഞ്ച് ശതമാനം ചെലവ് ചുരുക്കാന്‍ സാധ്യതയുണ്ട്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്ന പദ്ധതികള്‍ വൈകാനാണ് സാധ്യത.
Recommended Video
ബഹ്റൈനും പ്രതിസന്ധി
സൗദി അറേബ്യയുടെ വിദേശ നിക്ഷേപങ്ങളിലും ഇടിവ് സംഭവിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കുവൈത്തിന് കാര്യമായി പ്രതിസന്ധി നേരിടില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ബഹ്റൈന്‍ ജിഡിപിയില്‍ കാര്യമായ ഇടിവ് സംഭവിക്കും. ബഹ്റൈന്റെ കടം അയല്‍രാജ്യങ്ങള്‍ അടുത്തിടെ എഴുതിതള്ളിയിരുന്നു.
കേരളത്തെ ബാധിക്കും
ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടാല്‍ കേരളത്തെ നേരിട്ട് ബാധിക്കും. കാരണം ഒട്ടേറെ മലയാളികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. പ്രവാസികളുടെ പണം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് മുതല്‍കൂട്ടാണ്. നിലവില്‍ കൊറോണ ഭീതിക്കിടെ ഒട്ടേറെ മലയാളികള്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്. പലരും ജോലി പോയി താമസസ്ഥലത്ത് കുടുങ്ങിയിരിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
നേരത്തെയുള്ള വെല്ലുവിളി
സൗദി അറേബ്യ, കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുന്നതിന് നേരത്തെ പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. ഇത് വിദേശികള്‍ക്ക് ജോലി നഷ്ടമാകുന്നതിന് വഴി ഒരുക്കി. ഈ പ്രതിസന്ധി മലയാളികള്‍ നേരിടുന്നതിനിടെയാണ് കൊറോണ വ്യാപനമുണ്ടായത്. ഇതോടെ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന പ്രവാസികള്‍ കൂടി പ്രതിസന്ധിയിലായിരിക്കുകയാണ്.