സൗദിയും റഷ്യയും വീണ്ടും ഉടക്കി; ട്രംപ് പറഞ്ഞത് കള്ളം, ചര്‍ച്ചയുമില്ല കരാറുമില്ല,തകര്‍ന്നടിഞ്ഞ് വിപണി
റിയാദ്/മോസ്‌കോ: ലോകത്തെ വന്‍ ശക്തി രാജ്യങ്ങളുടെ പോര് മുറുകുന്നു. ഇതോടെ ആഗോള സാമ്പത്തിക പ്രതിസന്ധി ശക്തിപ്പെടുമോ എന്ന ആശങ്ക പരന്നു. പ്രശ്‌നപരിഹാരത്തിന് തിങ്കളാഴ്ച തീരുമാനിച്ച ചര്‍ച്ച നടന്നില്ല. സൗദി അറേബ്യയും റഷ്യയും വിട്ടുവീഴ്ച സമീപനം സ്വീകരിക്കാത്തതാണ് പ്രതിസന്ധി ഇരട്ടിയാക്കിയിരിക്കുന്നത്.
ഈ ഘട്ടത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് രണ്ട് രാജ്യങ്ങളെയും ഭീഷണിപ്പെടുത്തി രംഗത്തുവന്നു. അമേരിക്കന്‍ എണ്ണ കമ്പനികള്‍ തകരുന്നതാണ് ട്രംപിന്റെ മുന്നിലെ പ്രധാന പ്രതിസന്ധി. ഇതില്‍ പരിഹാരമുണ്ടാകണമെങ്കില്‍ റഷ്യയും സൗദിയും ഒരുമിച്ച് നീങ്ങണം. ഈ സാഹചര്യത്തിലാണ് പുതിയ ആഗോള പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....
പ്രധാന വെല്ലുവിളി
കൊറോണ വൈറസ് രോഗം വ്യാപിക്കുന്നതാണ് ലോകം നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനിടെയാണ് എണ്ണ കമ്പനികളുടെ തകര്‍ച്ച. ഇത് രണ്ടും ഒരുമിച്ച് സംഭവിച്ചാല്‍ അമേരിക്കക്ക് തിരിച്ചുവരവ് വളരെ പ്രയാസമായിരിക്കും. ഇക്കാര്യമാണ് ട്രംപിന്റെ ഉടക്കം കെടുത്തുന്നത്.
നിറഞ്ഞുകവിഞ്ഞു
കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് ലോകത്തെ പ്രധാന രാജ്യങ്ങളെല്ലാം ലോക്ക് ഡൗണിലാണ്. അതുകൊണ്ടുതന്നെ എണ്ണയ്ക്ക് കാര്യമായ ചെലവില്ല. എണ്ണ കമ്പനികളുടെ സംഭരണികളെല്ലാം നിറഞ്ഞുകവിഞ്ഞു. ഇത് കൂടുതല്‍ കാലം സൂക്ഷിക്കാനും സാധിക്കില്ല.
കുത്തനെ കുറയുന്നു
ഈ സാഹചര്യത്തില്‍ എണ്ണ വില കുത്തനെ കുറയുകയാണ്. വില പിടിച്ചുനിര്‍ത്തണമെങ്കില്‍ ഉല്‍പ്പാദനം കുറയ്ക്കുക മാത്രമാണ് നിലവിലെ പോംവഴി. എന്നാല്‍ സൗദി അറേബ്യയും റഷ്യയും ഇക്കാര്യത്തില്‍ ധാരണയിലെത്തിയിട്ടില്ല. ഇരുരാജ്യങ്ങളും ഉടക്കി നില്‍ക്കുകയാണ്.
കരാര്‍ എവിടെ
എണ്ണ രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ പ്രധാന ശക്തിയാണ് സൗദി അറേബ്യ. ഒപെകില്‍ അംഗങ്ങളല്ലാത്ത എണ്ണ രാജ്യങ്ങളുടെ മുന്നിലുള്ളത് റഷ്യയാണ്. ഈ രണ്ട് രാജ്യങ്ങളും സഹകരിച്ച് കരാര്‍ ഒപ്പുവയ്ക്കണം. എങ്കില്‍ മാത്രമേ പ്രശ്‌നം പരിഹരിക്കുകയുള്ളൂ. ഇവര്‍ ഉടക്കി നില്‍ക്കുകയാണ്.
അവസാന നിമിഷം
തിങ്കളാഴ്ച സൗദി അറേബ്യയും റഷ്യയും ചര്‍ച്ച നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം ഇരുവരും പിന്‍മാറി. കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുമെന്ന സൗദിയുടെ പ്രഖ്യാപനം നിലനില്‍ക്കുകയാണ്. ചര്‍ച്ച നടക്കില്ലെന്ന് വ്യക്തമായതോടെ എണ്ണവില ഇന്ന് വീണ്ടും താഴ്ന്നു.
ട്രംപിന്റെ വാക്ക്
കഴിഞ്ഞാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയുടെ ബലത്തില്‍ എണ്ണവില ഉയര്‍ന്നിരുന്നു. ഇത് എണ്ണ കമ്പനികള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നു. 20 ശതമാനമാണ് വില കൂടിയത്. എന്നാല്‍ കാര്യമുണ്ടായില്ല. ട്രംപ് പറഞ്ഞത് തെറ്റായിരുന്നുവെന്ന് കമ്പനികള്‍ക്ക് ഇപ്പോള്‍ ബോധ്യമായി. അതോടെയാണ് ഇന്ന് വില വീണ്ടും കുറഞ്ഞത്.
അന്ന് പറഞ്ഞത് ഇങ്ങനെ
സൗദിയും റഷ്യയും തമ്മില്‍ കരാറിലെത്തിയെന്നാണ് ട്രംപ് കഴിഞ്ഞാഴ്ച പറഞ്ഞത്. ദിവസവും ഒരു കോടി ബാരല്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരമാനിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. തിങ്കളാഴ്ച ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തിങ്കളാഴ്ച ചര്‍ച്ച നടന്നില്ല.
ഇങ്ങനെ തിരിച്ചടി ആദ്യം
ഗ്ലോബര്‍ ബെഞ്ച് മാര്‍ക്കായ ബ്രെന്റ് ക്രൂഡ് 12 ശതമാനം വില താഴ്ന്നു. അമേരിക്കയുടെ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ഓയില്‍ വില 10 ശതമാനം കുറഞ്ഞു. കൊറോണ രോഗം ബാധിച്ച് പതിനായിരത്തോളം പേര്‍ മരിച്ച സാഹചര്യത്തില്‍ അമേരിക്ക കടുത്ത വെല്ലുവിളി നേരിടുകയാണ്. ഇതിനിടെയാണ് സാമ്പത്തിക രംഗത്തിന് തിരിച്ചടിയായി എണ്ണവില കുറയുന്നത്.
വ്യാഴാഴ്ച സാധ്യത
തിങ്കളാഴ്ച നടക്കേണ്ട ചര്‍ച്ച വ്യാഴാഴ്ച നടക്കാന്‍ സാധ്യതയുണ്ടെന്നാണ് ഒടുവിലെ വിവരം. അതുവരെ എണ്ണ വില ഉയരില്ലെന്ന് ഉറപ്പായി. എണ്ണ ഉപഭോഗത്തില്‍ മുന്നിലുള്ള അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍, ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവയെല്ലാം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതാണ് വിപണിക്ക് തിരിച്ചടിയായത്.
വിപണി യുദ്ധം
ഏപ്രിലില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്നാണ് സൗദി പ്രഖ്യാപിച്ചത്. ഉല്‍പ്പാദനം കുറച്ചാല്‍ റഷ്യ വിപണി പിടിക്കുമോ എന്നാണ് സൗദിയുടെ ആശങ്ക. എല്ലാവരും ഒരുമിച്ച് ഉല്‍പ്പാദനം കുറയ്ക്കണമെന്ന സൗദിയുടെ അഭ്യര്‍ഥന റഷ്യ തള്ളി. ഇതോടെയാണ് സൗദി സ്വന്തം നിലപാടുമായി മുന്നോട്ട് പോയത്.
ഇറാഖിന്റെ വരവ്
അതേസമയം, ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഇറാഖും തീരുമാനിച്ചിട്ടുണ്ട്. ഒപെക് രാജ്യങ്ങളില്‍ എണ്ണ ഉല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ഇറാഖ് ആണ്. ഇറാഖിന്റെ എണ്ണ കൂടി വിപണിയില്‍ കൂടുതലായി എത്തിയാല്‍ വില ഇനിയും ഇടിയും. എണ്ണ ഉല്‍പ്പാദനത്തില്‍ മുന്നിലുണ്ടായിരുന്ന ഇറാന്റെ എണ്ണ ഉപരോധം കാരണം വിപണിയില്‍ എത്തുന്നില്ല എന്നത് അമേരിക്ക് ആശ്വാസമാണ്.
വിറ്റഴിക്കാന്‍ റിയലന്‍സ്
ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍ക്ക് എണ്ണ വില കുറയുന്നത് നേട്ടമാണ്. പക്ഷേ സംഭരണത്തിന് സൗകര്യം വേണം. വാങ്ങിയ ക്രൂഡ് ബാഗുകള്‍ വിറ്റുകളയാനാണ് റിലയന്‍സ് ഇന്റസ്ട്രീസ് ആലോചിക്കുന്നത്. ഇനിയും സംഭരിക്കുന്നത് നഷ്ടമാണെന്ന് കമ്പനി വിലയിരുത്തുന്നു. അതേസമയം, ആഗോള വിപണിയില്‍ വില 30 ഡോളറില്‍ താഴെ എത്തിയിട്ടും ഇന്ത്യന്‍ വിപണിയില്‍ വില കുറഞ്ഞിട്ടില്ലെന്നതും എടുത്തുപറയേണ്ടതാണ്.
അസ്സലാം അലൈക്കും!! ഇത് കറാച്ചി കേന്ദ്രം, വൈരം മറന്ന് ഇന്ത്യയെ പുകഴ്ത്തി പാകിസ്താന്‍, കൂടെ ഇറാനും