നിര്‍ണ്ണായക ധാരണയിലെത്തി സൗദിയും റഷ്യയും; സല്‍മാന്‍ രാജാവിനും പുടിനും നന്ദി പറഞ്ഞ് ട്രംപ്
ന്യൂയോര്‍ക്ക്: ലോക വ്യാപകമായി പടര്‍ന്നു പിടിച്ച കൊറോണ വൈറസിനെ പിടിച്ചു കെട്ടാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഉപഭോഗത്തിലുണ്ടായ കുറവ് അസംസ്‌കൃത എണ്ണയുടെ വിലയില്‍ വലിയ കുറവായിരുന്നു ഉണ്ടാക്കിയത്. കഴിഞ്ഞമാസം അവസാനം ബ്രന്റ് ക്രുഡ് ഓയിലിെൻറ വില 4.9 ശതമാനം ഇടിഞ്ഞ് ബാരലിന് 23 ഡോളറായി കുറഞ്ഞിരുന്നു.
എണ്ണ ഉല്‍പാദക ഭീമന്‍മാരായ റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള രഹസ്യ യുദ്ധവും ക്രൂഡ് ഓയില്‍ വിലയെ സാരമായി ബാധിച്ചു. എന്നാല്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒപെക് പ്ലസ് രാജ്യങ്ങള്‍ ഉല്‍പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതോടെ എണ്ണ വില തിരികെ കയറാന്‍ തുടങ്ങി. ഇതിന് പിന്നാലെ സൗദി അറേബ്യയേയും റഷ്യയേയും പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
വില കുറയുന്നു
ഉദ്പാദനം വെട്ടിക്കുറച്ചതോടെ ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 2.5% ഉയര്‍ന്ന് 33 ഡോളറായിരുന്നു. പ്രതിദിനം 9.7 ദശലക്ഷം ബാരല്‍ ഉല്‍പാദനം വെട്ടിക്കുറയ്ക്കാനായിരുന്നു ഒപെക് പ്ലസ് രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നത്. ഇതോടെയാണ് കാല്‍ നൂറ്റാണ്ടിലെ എറ്റവും കുറഞ്ഞ നിരക്കില്‍ നിന്നും എണ്ണവില തിരികെ കയറാന്‍ തുടങ്ങിയത്.
ഉയരുന്നു
13 ഒപെക് രാജ്യങ്ങള്‍ക്ക് പുറമെ റഷ്യ അടക്കമുള്ള സഖ്യ രാഷ്ട്രങ്ങളുമാണ് എണ്ണ ഉല്‍പാദനം കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വിപണിയില്‍ എണ്ണയുടെ ലഭ്യത കുറഞ്ഞതോടെയാണ് ആവശ്യ വര്‍ദ്ധിച്ച് വില ഉയരാന്‍ തുടങ്ങിയത്. ഒത്തു തീര്‍പ്പിലെത്താനുള്ള യുഎസിന്റെ തുടർച്ചയായ സമ്മർദ്ദത്തെത്തുടർന്നാണ് ഒപെക് പ്ലസ് രാജ്യങ്ങള്‍ ധാരണയിലെത്തിയത്.
വിലയുദ്ധത്തിനും അവസാനം
ഉല്‍പാദനം കുറയക്കാനുള്ള തീരുമാനം സൗദിയും റഷ്യയും അംഗീകരിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുളള വിലയുദ്ധത്തിനും അവസാനമായി. ക്രൂഡ് ഓയില്‍ ഉല്‍പാദനത്തില്‍ ഇതുവരെയുണ്ടായ ഏറ്റവും വലിയ വെട്ടിക്കുറയ്ക്കലാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. സൗദി അറേബ്യ 124 ലക്ഷം ബാരല്‍ അസംസ്കൃത എണ്ണയും റഷ്യ 114 ലക്ഷവുമായിരുന്നു പ്രതിദിനം ഉല്‍പാദിച്ചിരുന്നത്.
നന്ദി പറയുന്നു
ഉല്‍പാദനം കുറയ്ക്കാനുള്ള കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, കുവൈത്ത് ഊര്‍ജമന്ത്രി ഖാലെദ് അലി മുഹമ്മദ് അല്‍ ഫദല്‍ തുടങ്ങിയവര്‍ ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തീരുമാനത്തില്‍ സൗദിയിലെ സല്‍മാന്‍ രാജാവിനോടും ട്രംപിനോടും നന്ദി പറയുന്നുവെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
വലിയൊരു ധാരണ
'ഒപെക് പ്ലസിനൊപ്പം വലിയൊരു ധാരണയിലെത്തി. ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഊർജ്ജ മേഖലയില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളുടെ തൊഴില്‍ സംരക്ഷിക്കും. റഷ്യയുടെ പ്രസിഡന്റ് പുടിനും സൗദി അറേബ്യയിലെ സൽമാൻ രാജാവിനും നന്ദി അറിയിക്കാനും അഭിനന്ദിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഓവൽ ഓഫീസിൽ നിന്ന് ഞാൻ അവരോട് സംസാരിച്ചു.'- ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
24 രാജ്യങ്ങള്‍
നാല് ദിവസത്തിലേറെ നീണ്ട വീഡിയോ കോണ്‍ഫറന്‍സുകള്‍ക്ക് ശേഷമാണ് സൗദി അറേബ്യയും റഷ്യയും അടക്കമുള്ള 24 എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ തീരുമാനത്തിലെത്തിയത്. തീരുമാനത്തില്‍ സൗദി അറേബ്യയുടേയും റഷ്യയുടെ നിലപാടാണ് നിര്‍ണ്ണായകമായത്. ഉല്‍പാദനം കുറയ്ക്കാന്‍ ധാരണയായതോടെ ഇരുരാജ്യങ്ങള്‍ക്കും ഇടയിലുണ്ടായിരുന്ന വിലയുദ്ധത്തിനും അവസാനമായി.
ട്രംപിന്‍റെ ശ്രമം
അസംസ്‌കൃത എണ്ണ ഉപഭോഗത്തിലുണ്ടായ കുറവും വിലയിടിവിനേയും തുടര്‍ന്ന് അമേരിക്കയിലെ ഷെയ്ല്‍ എണ്ണ കമ്പനികള്‍ വന്‍ പ്രതിസന്ധിയിലായിരുന്നു. ഇതേ തുടര്‍ന്ന് സൗദിയേയും റഷ്യയേയും ധാരണയിലെത്തിച്ച് എണ്ണ ഉല്‍പാദനം കുറയ്ക്കാന്‍ ട്രംപ് വലിയ പരിശ്രമമായിരുന്നു നടത്തി വന്നിരുന്നത്.
ഡിമാന്‍ഡ് കുറച്ചേക്കും
നിലവിലെ ധാരണ അനുസരിച്ച് ഉല്‍പാദനം മുന്നോട്ടു പോയാല്‍ ക്രൂഡോയില്‍ വില 30 - 40 ഡോളര്‍ നിലവാരത്തിലെത്തുമെന്നാണ് റഷ്യന്‍ കമ്പനിയായ ലുക്കോയിലിന്റെ വൈസ് പ്രസിഡന്റ് ലിയോണിഡ് ഫെഡൂണ്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇന്ത്യ ഉള്‍പ്പടേയുള്ള രാജ്യങ്ങള്‍ ലോക്ക് ഡൗണ്‍ നടപടി തുടരുന്നത് എണ്ണയുടെ ഡിമാന്‍ഡ് ഇനിയും കുറച്ചേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
തര്‍ക്കം
കൊറോണ വൈറസ് വ്യാപനത്തിന് മുമ്പ് തന്നെ റഷ്യയും സൗദിയും തമ്മിലുള്ള തര്‍ക്കം എണ്ണ വില ഇടിയുന്നതിന് കാരണമായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ ലോക രാജ്യങ്ങള്‍ ലോക്ക് ഡൗണിലേക്ക് പോയത് വിലയിടിവിന്‍റെ ആഘാതം വര്‍ധിപ്പിച്ചു. ഇതോടെ അമേരിക്കയിലെ എണ്ണ കമ്പനികള്‍ വലിയ നഷ്ടത്തിലേക്ക് പോയി. തുടര്‍ന്നാണ് ട്രംപ് വിഷയത്തില്‍ ഇടപെട്ട് തുടങ്ങിയത്.
പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല
അമേരിക്കന്‍ കമ്പനികളുടെ മേധാവികള്‍ തങ്ങളുടെ തകര്‍ച്ച വിവരിച്ച് വൈറ്റ് ഹൗസ് അധികൃതര്‍ക്ക് കത്ത് എഴുതിയിരുന്നു. ഇനിയും എണ്ണവില കുറഞ്ഞാല്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ സൗദിയേയും റഷ്യയേയും സമവായത്തിലെത്തിക്കാന്‍ ട്രംപ് ആദ്യഘട്ടത്തില്‍ നടത്തിയ ശ്രമം വിജയിച്ചില്ല.
ഭീഷണി
മാര്‍ച്ചിലെ ഒപെക് പ്ലസ് ചര്‍ച്ച പൊളിഞ്ഞു. ഏപ്രില്‍ ആദ്യത്തില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചെങ്കിലും മാറ്റിവച്ചു. തുടര്‍ന്നാണ് ഭീഷണി ഉള്‍പ്പടേയുള്ള വഴികളും ട്രംപ് സ്വീകരിക്കാന്‍ തുടങ്ങിയത്. സൗദിയില്‍ നിന്ന് എത്തുന്ന എണ്ണയ്ക്ക് അമേരിക്കയില്‍ ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തുമെന്നായിരുന്നു ഒരു ഭീഷണി. സൗദിയുടെ എണ്ണ ഇറക്കുന്നത് അമേരിക്ക കുറച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ഇത്തരത്തില്‍ സമ്മര്‍ദ്ദം ശക്തമായതോടെയാണ് നിര്‍ണ്ണായ തീരുമാനത്തിലെത്താന്‍ സൗദിയും റഷ്യയും തയ്യാറായത്.
ആ സുഹൃത്തുക്കള്‍ വിളിച്ചില്ല, മെസേജ് പോലും തിരിച്ചയച്ചില്ല; പക്ഷെ ലാലേട്ടന്‍ എന്നെ വിളിച്ചു-കുറിപ്പ്