കൊറോണ: ആടുജീവിതത്തിലെ നടൻ ഹോം ക്വാറന്റീനിൽ! പൃഥ്വിരാജും സംഘവും ജോർദാനിൽ!
ജോര്‍ദാന്‍: സാധാരണക്കാരെന്നോ രാഷ്ട്രത്തലവന്മാരെന്നോ സിനിമാ താരങ്ങളെന്നോ വ്യത്യാസമില്ലാതെ കോറോണ വൈറസ് ലോകവ്യാപകമായി ഭീതി പരത്തി പടരുകയാണ്. ഹോളിവുഡ് സിനിമാ താരങ്ങളായ ടോം ഹാങ്ക്‌സിനും ഇഡ്രിസ് എല്‍ബയ്ക്കും അടക്കം കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്.
അതിനിടെ പൃഥ്വിരാജ് നായകനായ ആടുജീവിതത്തിലെ താരത്തെ കൊറോണ സംശയത്തെ തുടര്‍ന്ന് ഹോം ക്വാറന്റൈന്‍ ചെയ്തതായി റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ ആട് ജീവിതം ചിത്രീകരിക്കുകയാണ്.

ചിത്രീകരണം ജോർദാനിൽ
ബെന്യാമിന്റെ പ്രശസ്ത നോവലായ ആട് ജീവിതം അതേ പേരില്‍ സിനിമയാക്കുന്നത് ബ്ലസ്സിയാണ്. പ്രധാന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കുന്നു. ജോര്‍ദാനില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ചിത്രത്തിലെ താരമായ ഡോ. താലിബ് അല്‍ ബാദുഷിയെ കൊറോണ മുന്‍കരുതലിന്റെ ഭാഗമായി വീട്ടില്‍ നിരീക്ഷണത്തിലാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നടൻ നിരീക്ഷണത്തിൽ
ഒമാനിലെ പ്രശസ്ത നടനാണ് താലിബ് അല്‍ ബാദുഷി. ഇതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. കൊറോണ മുന്‍കരുതല്‍ നടപടിയുടെ ഭാഗം മാത്രമാണിത്. വിദേശത്ത് നിന്നും എത്തുന്നവരെ ജോര്‍ദാന്‍ സര്‍ക്കാര്‍ 14 ദിവസങ്ങള്‍ നിരീക്ഷണത്തില്‍ വെയ്ക്കുന്നുണ്ട്. ജോര്‍ദാനില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല.

പൃഥ്വിരാജ് സുരക്ഷിതൻ
താലിബ് അല്‍ ബാദുഷിയുടെ പരിഭാഷാ സഹായി, യുഎഇയില്‍ നിന്നുളള മറ്റൊരു നടന്‍ എന്നിവരും ജോര്‍ദാനില്‍ കൊറോണ നിരീക്ഷണത്തിലാണുളളത്. അതേസമയം പൃഥ്വിരാജ് അടക്കം സിനിമയിലെ മറ്റ് പ്രവര്‍ത്തകര്‍ സുരക്ഷിതരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. താലിബ് ഉള്‍പ്പെടാത്ത സീനുകളാണ് നിലവില്‍ ചിത്രീകരിച്ച് കൊണ്ടിരിക്കുന്നത്.

ചിത്രീകരണം വാദി റൂമിൽ
ജോര്‍ദാനില്‍ തന്നെ ഹോം ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ് എന്ന് താലിബ് തന്നെയാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ജോര്‍ദാനിലെ വാദി റൂം എന്ന സ്ഥലത്താണ് ചിത്രീകരണം ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. താന്‍ ആട് ജീവിതത്തില്‍ അഭിനയിക്കാന്‍ എത്തിയതാണ് എന്നും സിനിമയിലെ മറ്റുളളവര്‍ സുരക്ഷിതര്‍ ആണെന്നും താലിബ് അഭിമുഖത്തില്‍ പറയുന്നുണ്ട്.

ആ വാർത്ത തെറ്റ്
പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങി എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ് എന്ന് സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. മാര്‍ച്ച് ആദ്യ ആഴ്ചയിലാണ് വാദി റൂമില്‍ ആട് ജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. അതേസമയം ജോര്‍ദാനില്‍ ഇതുവരെ 30 ഓളം പേരാണ് കൊറോണ ലക്ഷണങ്ങളുമായി നിരീക്ഷണത്തില്‍ കഴിയുന്നത്. വിനോദ സഞ്ചാരികള്‍ അടക്കമുളളവര്‍ ഇക്കൂട്ടത്തിലുണ്ട്.












Click it and Unblock the Notifications