യുഎസിന്റെ പിന്തുണ ഇന്ത്യക്ക്; ചൈനയുടെ ‘ഒബോർ’ പദ്ധതിയോട് യുഎസിന് എതിർപ്പ്!
വാഷിങ്ടൺ: ഒരു മേഖല ഒരു പാത (ഒബോർ) എന്ന ചൈനയുടെ സ്വപ്ന പദ്ധതിക്കെതിരെ യുഎസ്. ചൈന - പാക്ക് സാമ്പത്തിക ഇടനാഴിയെ (സിപിഇസി) എതിർക്കുന്ന ഇന്ത്യൻ നിലപാടിനെ അനുകൂലിക്കുന്നതാണു യുഎസ് നയം വ്യക്തമാക്കിയത്. ഒരു രാജ്യത്തിനും ഇതുപോലുള്ള 'പ്രശ്നമേഖല'യിലും പാതയിലും തങ്ങളുടെ അധീശത്വം സ്ഥാപിക്കാനാവില്ലെന്നു യുഎസ് വ്യക്തമാക്കി.
മധ്യ ഏഷ്യയിലേക്കും യൂറോപ്പിലേക്കും സാമ്പത്തിക പാത തുറക്കാനായുള്ള പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ വൻനിക്ഷേപ പദ്ധതിയാണിത്. വൺ ബെൽറ്റ്, വൺ റോഡ് (ഒരു മേഖല, ഒരു പാത) പദ്ധതിക്കായി 124 ബില്യൺ യുഎസ് ഡോളറാണ് ചൈനയുടെ വാഗ്ദാനം. പൗരാണിക വ്യാപാരപാതയായ സിൽക്ക് റൂട്ട് പുനരുജ്ജീവിപ്പിക്കുകയാണു ലക്ഷ്യം.
അടുത്തിടെ, ഇന്ത്യ സന്ദർശിച്ച യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്, സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റിക്ക മുൻപാകെയാണ് അമേരിക്കയുടെ കാഴ്ചപ്പാട് വിശദീകരിച്ചത്. മേഖലയെ ബന്ധിപ്പിച്ചു പുതിയ റോഡുകളും റെയിൽപ്പാതകളും സമുദ്രപാതകൾക്കും രൂപം നൽകാനാണു ചൈനയുടെ നീക്കം. പദ്ധതിയുടെ ഭാഗമായ പാക്കിസ്ഥാൻ - ചൈന സാമ്പത്തിക ഇടനാഴി കടന്നുപോകുന്നതു പാക്ക് അധിനിവേശ കശ്മീരിലൂടെയാണ്. ഇതാണ് ഇന്ത്യയുടെ എതിർപ്പിന്റെ പ്രധാനകാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.