ഇന്ത്യൻ നിർമ്മിത തുള്ളി മരുന്ന് കണ്ണിലൊഴിച്ച ഒരാൾ മരിച്ചു; നിരവധി പേർക്ക് കാഴ്ച നഷ്ടമായെന്ന് ആരോപണം

യുഎസ്: ഇന്ത്യൻ നിർമിത തുള്ളിമരുന്നിന്റെ ഉപയോഗം ആളുകളുടെ മരണത്തിന് കാരണമായെന്നും കാഴ്ച നഷ്ടപ്പെടുത്തിയെന്നും ആരോപണവുമായി യുഎസ്. ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഫാർമ ഹെൽത്ത്കെയർ എന്ന സ്ഥാപനം ഉദ്പാദിപ്പിക്കുന്ന 'എസ്രികെയർ' എന്ന തുള്ളിമരുന്നിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. മരുന്ന് ഉപയോഗിച്ച ഒരാൾ മരിച്ചുവെന്നും ഏകദേശം 55 ഓളം പേരുടെ കാഴ്ച ശക്തിയെ ബാധിച്ചുവെന്നുമാണ് യു എസ് ആരോപണം.
തുള്ളിമരുന്നിലെ അപകടകരമായ ബാക്ടീരിയ രക്തം, ശ്വാസകോശം, മുറിവുകൾ എന്നിവിടങ്ങളിൽ വ്യാപിച്ച് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും കാഴ്ച ശക്തിയെ ബാധിക്കുമെന്നും യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി. മരുന്നിന് വിലക്കും ഏർപ്പെടുത്തി. അസ്വസ്ഥതകൾ അനുഭവപ്പെടുന്നവർ ഉടൻ വൈദ്യ സഹായം തേടണമെന്ന നിർദ്ദേശവും വകുപ്പ് നൽകി.
55 സംസ്ഥാനങ്ങളിലായി തുള്ളി മരുന്ന് ഉപയോഗിച്ച 12 പേരുടെ കാഴ്ച ശക്തിയെ ബാധിച്ചുവെന്നാണ് നേരത്തേ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്. അതേസമയം ആരോപണത്തിന്റെ അടിസ്ഥാനത്തിൽ തുള്ളി മരുന്നിന്റെ ഉത്പാദനം നിർത്തിവെച്ചതായി ചെന്നൈ ഫാർമ ഗ്ലോബ് കെയർ അറിയിച്ചു. ഇവരുടെ ലാബിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടന്നതായും റിപ്പോർട്ടുണ്ട്.
നേരത്തേ ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് കഴിച്ച് 18 കുട്ടികള്‍ മരിച്ചെന്ന ആരോപണവുമായി ഉസ്‌ബെക്കിസ്താന്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മാരിയോണ്‍ ബയോടെക് എന്ന കമ്പനിക്കെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.ശ്വാസകോശ സംബന്ധമായ അസുഖബാധിതരായ കുട്ടികളാണ് സിറപ്പ് കഴിച്ച് മരണപ്പെട്ടതെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ ഇന്ത്യയിൽ നിന്നുള്ള മരുന്നുകൾ കർശന സുരക്ഷ പരിശോധനയ്ക്കാണ് വിധേയമാക്കിയത്. അതിനിടയിലാണ് ഇപ്പോഴത്തെ തിരിച്ചടി.












Click it and Unblock the Notifications