ഗുരുദ്വാരയില്‍ ചാവേറായ ഐഎസ് തീവ്രവാദി കേരളത്തില്‍ നിന്നും റിക്രൂട്ട് ചെയ്തതെന്ന് റിപ്പോര്‍ട്ട്
ദില്ലി: കാബൂളിലെ ഗുരുദ്വാരയില്‍ ആരാധനാലയത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ചാവേറായതില്‍ ഒരു ഇന്ത്യക്കാരനും. ബുധനാഴ്ച്ചയായിരുന്നു 25 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രണം നടന്നത്. ആക്രമണം നടത്തിയവരില്‍ ഒരാളുടെ പേര് അബു ഖാലിദ് അല്‍ ഹിന്ദിയെന്നാണ് നാമകരണം ചെയ്തത്. തോക്ക് പിടിച്ച് നില്‍ക്കുന്ന ഇയാളുടെ ചിത്രം ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രചാരണ മാസികയായ അല്‍ നിബയില്‍ മാര്‍ച്ച് 26 ന് പ്രസിദ്ധീകരിച്ചു.
ഇത് കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് കരുതുന്ന 21 കാരനായ മുഹമ്മദ് മുഹ്‌സിന്‍ ആണെന്ന് കേരളത്തില്‍ നിന്നുള്ള ഉന്നത പൊലീസ് രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നത്. ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ സ്വദേശിയായ മുഹ്‌സിന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു.

പ്രാദേശിക സമയം 7-45 ന് ചാവേറുകള്‍ അടക്കമുള്ള നാല് പേരായിരുന്നു ഗുരുദ്വാരയില്‍ ആക്രമണം നടത്തിയത്. ആക്രണമണം നടക്കുന്ന സമയത്ത് 20 കുടുംബങ്ങളുള്‍പ്പെട്ടെ സംഭവസ്ഥലത്ത് 120 ഓളം പേര്‍ ഉണ്ടായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നാല് ഭീകരവാദികളെയും ആക്രമിച്ച് കീഴ്പ്പെടുത്താന്‍ അഫ്ഗാന്‍ സൈന്യം ആറുമണിക്കൂറുകളെടുത്തു. ഭീകരാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടുമെന്നും കൂട്ടികളടക്കം 80 ലേറെ പേര്‍ക്ക് പരിക്ക് പറ്റിയെന്നും അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചാവേറായ അബു ഖാലിദ് അല്‍ ഹിന്ദിയെന്നത് മുഹ്‌സിന്‍ തന്നെയാണങ്കില്‍ ഇത് ഐഎസില്‍ നിന്നും ചാവേറാവുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ്.
ആദ്യത്തെയാള്‍ 2015 ആഗസ്റ്റില്‍ ഐഎസ് പ്രവര്‍ത്തകനായ അബു യൂസഫ് അല്‍ ഹിന്ദി എന്ന ഷാഫി അര്‍മാര്‍ ആണ്. റാക്കയില്‍ നടന്ന ചാവേര്‍ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള അര്‍മാര്‍ ഇന്ത്യന്‍ മുജാഫീദിനില്‍ അംഗമായിരുന്നു.
അഫ്ഗാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ തിടുക്കപ്പെടുന്ന യുഎസ് സൈനിക സഹായത്തില്‍ 100 കോടി ഡോളര്‍ കുറവുവരുത്തുമെന്ന് പ്രഖ്യാപിച്ചതിന്റെ പിന്നേറ്റാണയാരുന്നു കാബൂളില്‍ ആക്രമണം നടക്കുന്നത്.
മരണപ്പെട്ടവര്‍ക്ക് ഉടന്‍ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയും അമേരിക്കയും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. സംഭവത്തെ അപലപിച്ചുകൊണ്ട് അഫ്ഗാനിസ്ഥാനിലെ ഹിന്ദു- സിഖ് സമുദായങ്ങളിലെ ദുരിത ബാധിത കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്നാണ് അറിയിക്കുകയും ചെയ്തു.
'ന്യൂനപക്ഷ സമുദായത്തിന്റെ ആരാധനാലയങ്ങള്‍ക്കെതിരെ എന്തൊരു ഭീരുത്വം നിറഞ്ഞ ആക്രമണമാണ് നടന്നിട്ടുള്ളത്. പ്രത്യേകിച്ചും ആഗോള തലത്തില്‍ കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍. ഇവിടെ കുറ്റവാളികളുടെയും അവരെ പിന്തുണക്കുന്നവരുടേയും വൈര്യഗ്യമാണ് പ്രതിഫലിച്ചത്.' വിദേശ കാര്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ജനതയെ രക്ഷിക്കുന്നതിനായി അഫ്ഗാന്‍ സൈന്യം ചെയ്ത ദീരമായ പ്രവൃത്തിയേയും ഇന്ത്യ അഭിനന്ദിച്ചു.
ഇസ്ലാമിക് സ്റ്റേറ്റ് 2018 ല്‍ ഇവിടെ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കുമെതിരെ ആക്രമണം നടത്തിയിരുന്നു. അഫ്ഗാന്‍ പ്രസിഡണ്ടായ അഷ്റഫ് ഗാനിയെ കാണാന്‍ നില്‍ക്കുന്ന ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കുമെതിരെയായിരുന്നു ആക്രമണം നടന്നത്. ഇതില്‍ 19 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനില്‍ നൂറില്‍ താഴെ ഹിന്ദുക്കളും സിഖുകാരും മാത്രമേ അവശേഷിക്കുന്നുള്ളു. വര്‍ഷങ്ങളായി അവരില്‍ ഭൂരിഭാഗം പേരും ഇന്ത്യയിലേക്കും പശ്ചിമഭാഗങ്ങളിലേക്കും കുടിയേറി കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications