പാകിസ്താനിൽ ഇന്ത്യൻ വാർത്തകൾക്ക് വിലക്ക്: ഉത്തരവ് പിഇആർഎംഎയുടേത്, മുന്നറിയിപ്പുമായി പാക് അധികൃതർ!!
ഇസ്ലാമാബാദ്: പാക് ടിവി ചാനലുകൾക്ക് കർശന നിർദേശവുമായി പാക് അധികൃതർ. ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംപ്രേഷണം ചെയ്യാൻ പാടില്ലെന്നാണ് നിർദേശം. പാകിസ്താനിലെ ടെലിവിഷൻ സെൻസർ സമിതി ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. വാർത്തകളിൽ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നൽകുകയോ ഇന്ത്യയിൽ നിന്നുള്ള രാഷ്ട്രീയക്കാരെയോ മാധ്യമപ്രവർത്തകരെയോ നിരൂപകരെയോ ടെലിവിഷൻ ചർച്ചകളിലേക്ക് ക്ഷണിക്കുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു. വാർത്താ ഏജൻസിയായ ഐഎഎൻഎസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
എന്‍സിപിയുടെ സീറ്റുകള്‍ പിടിക്കാന്‍ കോണ്‍ഗ്രസ്, 125 സീറ്റില്‍ കൂടുതല്‍ മത്സരം, തീരുമാനം ഇങ്ങനെ
ഇന്ത്യയുമായി ബന്ധപ്പെട്ട ടിവി പ്രമോഷൻ, ഗാനങ്ങൾ, വാർത്തകൾ, ഇന്ത്യൻ താരങ്ങളുടെ പ്രമോഷൻ, പരസ്യം, രാഷ്ട്രീയ ചർച്ചകൾ, വിശകലനങ്ങൾ എന്നിവയ്ക്കാണ് വിലക്കുള്ളത്. ഇതിൽ എന്തെങ്കിലും തരത്തിലുള്ള വീഴ്ച വരുത്തുന്നത് പിഇആർഎംഎയുടെ ഉത്തരവിന് എതിരാണ്. എന്നാൽ ഈ ഉത്തരവ് ലംഘിക്കുന്നത് പാകിസ്താനിലെ സുപ്രീം കോടതി വിധിക്കും എതിരാണെന്നും പാക് അധികൃതർ ടിവി ചാനലുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 ഇന്ത്യ റദ്ദാക്കി മൂന്ന് ദിവസത്തിന് ശേഷമാണ് പാകിസ്താനിലെ ടിവി ചാനലുകൾക്കുള്ള വിലക്ക് പ്രാബല്യത്തിൽ വരുന്നതെന്ന് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ സെലിബ്രിറ്റികൾ, മാധ്യമപ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ എന്നിവരെ ചർച്ചകൾക്കോ വിശകലനങ്ങൾക്കോ ക്ഷണിക്കരുതെന്നും അത് പാകിസ്താന്റെ പരമാധികാരത്തിനും സത്യസന്ധതയ്ക്കും എതിരാണെന്നും പിഇആർഎംഎ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് വിലക്കില്ല. കശ്മീർ വിഷയത്തിൽ പാക് വാദം മാത്രം പാക് ജനതയിലേക്ക് എത്തിയാൽ മതിയെന്ന തീരുമാനമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിൽ നിന്നുള്ള ടിവി പരിപാടികളും സിനിമയും പാകിസ്താനിൽ നിരോധിച്ചുകൊണ്ട് നേരത്തെ പാക് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.