കശ്മീരിന്റെ പേരിൽ അപ്രതീക്ഷിത യുദ്ധം, കശ്മീർ ഇങ്ങനെ തുടർന്നാൽ എന്തും സംഭവിക്കാമെന്ന് പാക് മന്ത്രി
ജനീവ: കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിൽ ഒറ്റപ്പെട്ടിരിക്കുകയാണ് പാകിസ്താൻ. അതിനിടയിലും ഇന്ത്യയുമായി യുദ്ധത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ശക്തമാക്കി പാക് വിദേശകാര്യ മന്ത്രി രംഗത്ത്. ജനീവയില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി യുദ്ധസൂചന പങ്കുവെച്ചത്. കശ്മീരിലെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു അപ്രതീക്ഷിത യുദ്ധത്തിന് സാധ്യതയുണ്ട് എന്നാണ് ഖുറേഷിയുടെ പ്രതികരണം.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ടായി വിഭജിക്കുകയും ചെയ്ത കേന്ദ്ര സർക്കാർ തീരുമാനത്തിന് എതിരെ തുടക്കം മുതൽ വൻ വിമർശനം ഉന്നയിക്കുന്നുണ്ട് പാകിസ്താൻ. പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടക്കമുളളവർ ഇന്ത്യയ്ക്കെതിരെ യുദ്ധഭീഷണി മുഴക്കുകയുണ്ടായി. ചൈനയുടേത് ഒഴികെ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയാർജ്ജിക്കുന്നതിൽ പരാജയപ്പെട്ടിട്ടും ഇന്ത്യയോട് പാകിസ്താൻ 'വാക്പോര്' തുടരുകയാണ്.
ഒറ്റപ്പെട്ട് പാകിസ്താൻ
കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തെ ഇന്ത്യയ്ക്ക് എതിരെ നിര്‍ത്താനും തങ്ങള്‍ക്ക് അനുകൂലമായ നിലപാട് എടുപ്പിക്കാനുമുളള പാകിസ്താന്റെ ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെട്ടതിന് ശേഷമാണ് പരിഹാസ്യമായ മുന്നറിയിപ്പുമായി പാക് വിദേശകാര്യമന്ത്രിയുടെ രംഗ പ്രവേശം. ചൈന ഒഴികെയുളള ലോകരാജ്യങ്ങള്‍ കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെ കൈയൊഴിഞ്ഞിരിക്കുകയാണ്. അമേരിക്കയും ഫ്രാന്‍സും റഷ്യയും അടക്കമുളള കരുത്തര്‍ കശ്മീര്‍ വിഷയത്തില്‍ പാകിസ്താനൊപ്പമില്ല. ഐക്യരാഷ്ട്രസഭയില്‍ നിന്നും പിന്തുണ നേടാന്‍ പാകിസ്താന് സാധിച്ചിട്ടില്ല.
അപ്രതീക്ഷിത യുദ്ധം
കശ്മീർ വിഷയത്തിന്റെ പശ്ചാത്തലത്തിൽ ഇതാദ്യമായല്ല പാകിസ്താൻ ഇന്ത്യയുടെ നേർക്ക് യുദ്ധ ഭീഷണി മുഴക്കുന്നത്. ' ഒരു ഏറ്റുമുട്ടലുണ്ടായാലുളള പ്രത്യാഘാതങ്ങളെ കുറിച്ച് ഇന്ത്യയ്ക്കും പാകിസ്താനും നല്ല ബോധ്യമുണ്ട്. എന്നാല്‍ കാശ്മീരിലെ സാഹചര്യങ്ങള്‍ ഇങ്ങനെ തന്നെ നിലനില്‍ക്കുകയാണ് എങ്കിലും എന്തും സംഭവിക്കാം. ഒരു അപ്രതീക്ഷിത യുദ്ധം തന്നെ ഉണ്ടാകാനുളള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി ജനീവയിൽ വ്യക്തമാക്കി.
ഇനി ചർച്ചയ്ക്ക് സാധ്യതയില്ല
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ഹൈക്കമ്മീഷണറെ കശ്മീരിലെ ഇന്ത്യയുടേയും പാകിസ്താന്റെയും ഭാഗങ്ങള്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും അവര്‍ അതീവ തല്‍പ്പരയാണ് എന്നും ഖുറേഷി മാധ്യമങ്ങളോട് പറഞ്ഞു. പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമായ കശ്മീരും ഹൈകമ്മീഷണര്‍ സന്ദര്‍ശിച്ച് യഥാര്‍ത്ഥ അവസ്ഥ വസ്തുനിഷ്ടമായി ലോകത്തെ അറിയിക്കണമെന്നും ഖുറേഷി ആവശ്യപ്പെട്ടു. ജമ്മു കശ്മീരിലെ നിലവിലെ സ്ഥിതി സംബന്ധിച്ച് അന്താരാഷ്ട്ര അന്വേഷണം വേണം എന്ന് കഴിഞ്ഞ ദിവസം ഖുറേഷി ആവശ്യപ്പെട്ടിരുന്നു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുളള സാഹചര്യം ഖുറേഷി തളളിക്കളഞ്ഞു. ദില്ലിയില്‍ നിന്നുളള മനോഭാവം സൂചിപ്പിക്കുന്നത് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് സാധ്യതയില്ല എന്നാണെന്നും പാക് മന്ത്രി കുറ്റപ്പെടുത്തി.
കശ്മീരിന് വേണ്ടി ശബ്ദിക്കും
കശ്മീര്‍ വിഷയത്തില്‍ അമേരിക്ക മധ്യസ്ഥത വഹിക്കുകയാണെങ്കില്‍ അത് നിര്‍ണായകമാകുമെന്നും ഖുറേഷി ചൂണ്ടിക്കാട്ടി. കശ്മീര്‍ വിഷയത്തില്‍ വന്‍ തിരിച്ചടികള്‍ക്ക് നടുവില്‍ നില്‍ക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്കാന് പാക് വിദേശകാര്യ മന്ത്രിയുടെ ശ്രമം. ലഭിക്കുന്ന എല്ലാ വേദികളിലും കശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടി പാകിസ്താന് ശബ്ദം ഉയര്‍ത്തുമെന്നും ഖുറേഷി പറഞ്ഞു. പോരാട്ടത്തില്‍ കശ്മീരി ജനത തനിച്ചല്ല. ധാര്‍മ്മികവും രാഷ്ട്രീയവും നയതന്ത്രപരവുമായ എല്ലാ പിന്തുണയും പാകിസ്താന് നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ആഗോള ഭീകരവാദത്തിന്റെ മടിത്തട്ടായ പാകിസ്താനില്‍ നിന്നുളള കെട്ടിച്ചമച്ച കഥകള്‍ എന്നാണ് ഇന്ത്യ യുഎന്നില്‍ ഖുറേഷിയുടെ പ്രസ്താവനയ്ക്ക് എതിരെ പ്രതികരിച്ചത്.