സൗദി രാജകുമാരന്റെ വിമാനത്തിൽ രാജകീയമായി അമേരിക്കയിൽ, ഇമ്രാൻ ഖാനെ തിരിഞ്ഞ് നോക്കാതെ ട്രംപ് ഭരണകൂടം!
ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജകീയ സ്വീകരണമാണ് അമേരിക്ക കഴിഞ്ഞ ദിവസം നല്‍കിയത്. ഹൂസ്റ്റണിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിച്ച ഹൗഡി മോദി പരിപാടിയില്‍ അരലക്ഷം ഇന്ത്യന്‍ വംശജരായ അമേരിക്കക്കാര്‍ ഒഴുകിയെത്തി. അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് തന്നെ നേരിട്ട് പരിപാടിയില്‍ പങ്കെടുക്കാനെത്തി.
മറ്റൊരു പ്രധാനമന്ത്രി കൂടി കഴിഞ്ഞ ദിവസം അമേരിക്കയില്‍ എത്തിയിട്ടുണ്ട്. സല്‍മാന്‍ രാജകുമാരന്റെ സ്വന്തം വിമാനത്തിലാണ് എത്തിയത് എങ്കിലും തണുത്ത സ്വീകരണമാണ് അമേരിക്കന്‍ ഭരണകൂടത്തില്‍ നിന്നും ഇദ്ദേഹത്തിന് ലഭിച്ചത്. സ്വീകരിക്കാന്‍ പോലും ആരും എത്തിയില്ല. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് ഈ ദുരവസ്ഥ. നാണക്കേടിലായ ഇമ്രാനെ സോഷ്യല്‍ മീഡിയ ട്രോളുകയാണ്.
പാകിസ്താനെ അമേരിക്കയ്ക്കും വേണ്ട
നേരത്തെ പാകിസ്താനെ പിന്തുണച്ചിരുന്ന രാജ്യമായിരുന്നു അമേരിക്ക. എന്നാലിന്ന് സ്ഥിതി മാറി. കശ്മീര്‍ വിഷയത്തിലടക്കം അമേരിക്കയുടെ പിന്തുണ പാകിസ്താനില്ല. ഡൊണാള്‍ഡ് ട്രംപാകട്ടെ ഹൗഡി മോദിയില്‍ നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ട് താന്‍ ആര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. കശ്മീര്‍ വിഷയത്തില്‍ ലോകരാജ്യങ്ങളുടെ പിന്തുണ നേടാന്‍ കഠിന പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് പാകിസ്താന്‍.
ഇമ്രാൻ സൗദിയിൽ
നരേന്ദ്ര മോദിയും ഇമ്രാന്‍ ഖാനും ഒരേ ദിവസമാണ് അമേരിക്കയില്‍ എത്തിയത്. സാമ്പത്തിക പ്രതിസന്ധിയില്‍ പാകിസ്താന്‍ വലയുന്നതിനാല്‍ വിദേശയാത്രകളില്‍ ഔദ്യോഗിക വിമാനം ഒഴിവാക്കി യാത്രാ വിമാനത്തിലാണ് ഇമ്രാന്റെ യാത്ര. അമേരിക്കയിലേക്കുളള വഴിയില്‍ ഇമ്രാന്‍ ഖാന്‍ സൗദി സന്ദര്‍ശിക്കുകയുണ്ടായി. കശ്മീര്‍ വിഷയത്തില്‍ സൗദി അറേബ്യയുടെ പിന്തുണ ആവശ്യപ്പെടാനാണ് ഇമ്രാന്‍ എത്തിയത്.
തണുപ്പൻ പ്രതികരണം
സൗദി രാജകുമാരനായ മുഹമ്മദ് ബിന്‍ സല്‍മാനുമായി ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ചയും നടത്തി. ശേഷം അമേരിക്കയിലേക്ക് വാണിജ്യ വിമാനത്തില്‍ പോകാനായിരുന്നു പദ്ധതി. എന്നാല്‍ പാക് പ്രധാനമന്ത്രിക്ക് യാത്ര ചെയ്യാന്‍ സൗദി രാജകുമാരന്‍ സ്വന്തം വിമാനം വിട്ടുനല്‍കി. രാജകീയമായി തന്നെ അമേരിക്കയില്‍ എത്തിയെങ്കിലും ഇമ്രാന്‍ ഖാനെ സ്വീകരിക്കാന്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രതിനിധികളിലൊരാള്‍ പോലും വിമാനത്താവളത്തില്‍ എത്തിയിരുന്നില്ല.
മോദിക്ക് വൻ സ്വീകരണം
ഐക്യരാഷ്ട്രസഭയിലെ പാക് പ്രതിനിധിയായ മലീഹ ലോഡി മാത്രമാണ് പാകിസ്ഥാന്റെ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയത്. മലീഹയെ കൂടാതെ പാക് എംബസ്സിയിലെ ചില ഉദ്യോഗസ്ഥര്‍ കൂടി ഇമ്രാനെ സ്വീകരിക്കാനെത്തി. ട്രംപ് ഭരണകൂടത്തെ പ്രതികരിച്ച് ആരുമുണ്ടായിരുന്നില്ല എന്നത് പാകിസ്താന് നാണക്കേടായിരിക്കുകയാണ്. പാക് പ്രധാനമന്ത്രിയേയും ഇന്ത്യന്‍ പ്രധാനമന്ത്രിയേയും അമേരിക്ക ഏത് തരത്തിലാണ് സ്വീകരിച്ചത് എന്ന് താരതമ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ.
റെഡ് കാർപ്പറ്റ് വെൽകം
7 ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ച അമേരിക്കയില്‍ എത്തിയ നരേന്ദ്ര മോദിക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. റെഡ് കാര്‍പെറ്റ് വെല്‍കം മോദിക്ക് ലഭിച്ചു. അന്താരാഷ്ട്ര വ്യാപാര മന്ത്രാലയത്തിലെ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ ഓള്‍സണ്‍, മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവരാണ് ട്രംപ് ഭരണകൂടത്തിന് വേണ്ടി മോദിയെ സ്വീകരിക്കനെത്തിയത്. അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറായ കെന്നത്ത് ജസ്റ്ററും വിമാനത്താവളത്തില്‍ എത്തിയിരുന്നു.
ഇമ്രാന് പരിഹാസം
പാക് പ്രധാനമന്ത്രിയെ സോഷ്യല്‍ മീഡിയ പരിഹസിക്കുകയാണ്. ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് നരേന്ദ്ര മോദിയും ഇമ്രാന്‍ ഖാനും അമേരിക്കയില്‍ എത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ഇരുനേതാക്കളും ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കും. കശ്മീര്‍ ആയിരിക്കും ഇമ്രാന്റെ പ്രധാന വിഷയം. എന്നാല്‍ വികസനത്തിനും സമാധാനത്തിനും സുരക്ഷയ്ക്കും ഇന്ത്യ നല്‍കിയ സംഭാവനകളെ കുറിച്ചാവും നരേന്ദ്ര മോദി സംസാരിക്കുക എന്നാണ് വിവരം.