അഭിനന്ദനെ ഇന്ത്യക്ക് വിട്ടുകൊടുക്കരുത്, മോചനത്തിന് എതിരെ പാകിസ്താൻ ഹൈക്കോടതിയിൽ ഹർജി!
ഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നതിനിടെ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന് വര്‍ധമാനെ പാകിസ്താന് ഇന്ത്യയ്ക്ക് കൈമാറാന്‍ ഒരുങ്ങുകയാണ്. ഉച്ചയ്ക്ക് മൂന്ന് മണിയോടെ അഭിനന്ദന് ഇന്ത്യയിലെത്തും എന്നാണ് കരുതുന്നത്. വാഗ അതിർത്തി അഭിനന്ദനെ സ്വീകരിക്കാൻ പൂർണമായും ഒരുങ്ങിയിരിക്കുകയാണ്.
പാകിസ്താന് തിരിച്ചടി നല്‍കുന്നതിനിടെ വിമാനം തകര്‍ന്ന് പാക് കസ്റ്റഡിയിലായ അഭിനന്ദനെ തിരിച്ചെത്തിക്കണമെന്ന് രാജ്യം മുഴുവന്‍ ഉറക്കെ ആവശ്യപ്പെട്ടിരുന്നു. അഭിനന്ദനെ തിരിച്ച് അയക്കണം എന്നാവശ്യപ്പെട്ട് പാക് ജനതയും പ്ലക്കാര്‍ഡുകളുമായി തെരുവില്‍ ഇറങ്ങി. എന്നാല്‍ അഭിനന്ദനെ ഇന്ത്യക്ക് കൈമാറരുത് എന്നാവശ്യപ്പെട്ട് ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുന്നില്‍ ഹര്‍ജി എത്തിയത് രാജ്യത്തെ ആശങ്കയിലാഴ്ത്തി.
വാഗയിൽ ആഘോഷം
ത്രിവര്‍ണ പതാകയുമേന്തി ബാന്‍ഡ് മേളം മുഴക്കിയും ഭാരത് മാതാ കീ ജയ് വിളിച്ചും മധുരം വിളമ്പിയും വന്‍ ജനക്കൂട്ടം വാഗാ അതിര്‍ത്തിയില്‍ രാജ്യത്തിന്റെ വീരപുത്രന് അഭിനന്ദന് വര്‍ധമാന്റെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ്. അഭിനന്ദന്റെ അച്ഛനും അമ്മയും അടക്കമുളള കുടുംബം വാഗയിലെത്തുന്നുണ്ട്.
|
സ്വീകരിക്കാൻ പ്രമുഖർ
കനത്ത സുരക്ഷയാണ് പോലീസും സൈന്യവും വാഗയില്‍ ഒരുക്കിയിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും, കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും വാഗാ അതിര്‍ത്തിയില്‍ അഭിനന്ദനെ സ്വീകരിക്കാന്‍ എത്തും. ഇന്ത്യന്‍ സ്ഥാനപതിക്കാണ് പാകിസ്താന് അഭിനന്ദനെ കൈമാറുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
എത്തിക്കുക ദില്ലിയിൽ
വ്യോമസേനാ സംഘം അഭിനന്ദനെ സ്വീകരിക്കാന്‍ അഠാരിയില്‍ എത്തിക്കഴിഞ്ഞു. വ്യോമസേന ഗ്രൂപ്പ് കമാന്‍ഡര്‍ ജെഡി കുര്യന് ആണ് അതിര്‍ത്തിയില്‍ വെച്ച് അഭിനന്ദനെ ഏറ്റ് വാങ്ങുക. വാഗയില്‍ നിന്ന് അമൃത്സര്‍ വിമാനത്താവളത്തിലും തുടര്‍ന്ന് ദില്ലിയിലേക്കും അഭിനന്ദനെ എത്തിക്കും.
അഭിനന്ദനെ വിട്ടയക്കരുത്
ഇനി അഭിനന്ദന് തിരിച്ച് എത്താന്‍ അവശേഷിക്കുന്നത് അല്പസമയം മാത്രമാണ്. എന്നാല്‍ അതിനിടെ ഇന്ത്യയ്ക്ക് ആശങ്കയേറ്റിക്കൊണ്ട് അഭിനന്ദനെ കൈമാറുന്നതിന് എതിരെ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. പാകിസ്താനി ആക്ടിവിസ്റ്റാണ് കോടതിയെ സമീപിച്ചത്.
മോചനം നിയമവിരുദ്ധം
അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറുന്നത് നിയമവിരുദ്ധമാണ് എന്നാണ് ഹര്‍ജിയിലെ ആരോപണം. പാകിസ്താന് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ നാല് പ്രകാരം അഭിനന്ദനെ ഇന്ത്യയ്ക്ക് വിട്ട് കൊടുക്കുന്നത് തെറ്റാണ് എന്നും ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
വിചാരണ നടത്തണം
പാക് ഭരണഘടന പ്രകാരം അഭിനന്ദനെ വിചാരണ ചെയ്യണം എന്നും യുദ്ധക്കുറ്റം, തീവ്രവാദക്കുറ്റം, ക്രിമിനല്‍ നടപടിക്രമം എന്നിവ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. എന്നാൽ ഇന്ത്യയുടെ ആശങ്ക അകറ്റിക്കൊണ്ട് ഹർജി കോടതി തള്ളി. അഭിനന്ദനെ മോചിപ്പിക്കാനുളള തീരുമാനം വിദേശ നയത്തിന്റെ ഭാഗമാണ് എന്നും അതിൽ ഇടപെടാനാകില്ലെന്നും പറഞ്ഞാണ് ഹർജി തളളിയത്.
മന്ത്രിയും മോചനത്തിനെതിര്
അഭിനന്ദനെ വിട്ടയക്കുന്നതിനെതിരെ പാക് മന്ത്രിയും രംഗത്ത് വന്നിരുന്നു. പാകിസ്താനിലെ റെയില്‍വേ മന്ത്രിയായ ഷെയ്ഖ് റഷീദ് അഹമ്മദാണ് പാക് സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരെ രംഗത്ത് വന്നത്. അഭിനന്ദനെ മോചിപ്പിക്കുകയാണ് എങ്കില്‍ നാളെ വീണ്ടും ഇന്ത്യ പാകിസ്താനെ ആക്രമിക്കില്ല എന്ന് ഉറപ്പുണ്ടോ എന്നാണ് റഷീദ് അഹമ്മദ് പാര്‍ലമെന്റില്‍ ചോദിച്ചത്. അവാമി മുസ്ലീം ലീഗ് അധ്യക്ഷൻ കൂടിയാണ് റഷീദ്.
വാജ്പേയിയുടെ കാലമല്ല ഇത്
വാജ്പേയിയുടെ കാലത്ത് ഇതായിരുന്നില്ല അവസ്ഥ. എന്നാല്‍ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റൊരു രീതിയില്‍ ചിന്തിക്കുന്ന ആളാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മോദി ആക്രമണം നടത്തി എന്നാണ് ജനം പറയുന്നത്. പൈലറ്റിനെ വിട്ടയച്ച ശേഷവും ഇന്ത്യ ആക്രമിച്ചാല്‍ എന്ത് ചെയ്യും എന്നും മന്ത്രി ചോദിച്ചു.
മോദി അവിടിരിപ്പുണ്ട്
മോദി അവിടെ ഇരിപ്പുണ്ട് എന്നത് മറക്കരുത്. നാളെ വീണ്ടും ആക്രമിക്കില്ല എന്ന് എന്താണ് ഉറപ്പുളളത് എന്നും മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ് പാര്‍ലമെന്റിലെ പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യയിലെ എല്ലാ മുസ്ലീംങ്ങളും പാകിസ്താനെ ഉറ്റ് നോക്കിക്കൊണ്ടിരിക്കുകയാണ് എന്നും പാക് റെയില്‍വേ മന്ത്രി പറഞ്ഞു.
14 വിമാനങ്ങൾ എത്തി
കാര്‍ഗില്‍ യുദ്ധകാലത്ത് പാകിസ്താന്റെ ഒരു വിമാനം തകര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍ കടന്ന് വന്നില്ല. ഇപ്പോള്‍ ഇന്ത്യയുടെ 14 വിമാനങ്ങളാണ് അതിര്‍ത്തി കടന്ന ജബ്ബ വരെ എത്തിയത്. അസര്‍ സാഹിബിന്റെ മദ്രസ വരെ അവരെത്തി എന്നും മന്ത്രി പറഞ്ഞു. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ കേന്ദ്രം ജബയിലുണ്ട് എന്നാണ് മന്ത്രി സമ്മതിച്ചത്.
വൻ പ്രതിഷേധം
മന്ത്രിക്കെതിരെ പാകിസ്താനില്‍ വലിയ പ്രതിഷേധം ഉയരുകയാണ്. മന്ത്രി സ്ഥാനം രാജി വെയ്ക്കണം എന്നും രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണം എന്നുമാണ് ആവശ്യം ഉയരുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യന്‍ സൈനികനെ മോചിപ്പിക്കണം എന്ന അഭിപ്രായമാണ് പാക് ജനത മുന്നോട്ട് വെച്ചത്. നടി വീണ മാലികിനെ പോലുളള ചിലരാണ് ഇന്ത്യക്കെതിരെ വെറുപ്പ് പ്രകടമാക്കിയത്.
അഭിനന്ദനെ വിട്ടയക്കാനുളള പാക് തീരുമാനത്തിന് പിന്നിൽ സിദ്ദുവെന്ന്, പ്രചാരണവുമായി കോൺഗ്രസ്