സൗദി കൈമലര്‍ത്തി; യുഎഇ മുഖംതിരിച്ചു... പാകിസ്താന്‍ ശരിക്കുംപെട്ടു... അറ്റകൈ നീക്കവുമായി സൈന്യം
ഇസ്ലാമാബാദ്: രാജ്യങ്ങളാകട്ടെ വ്യക്തകളാകട്ടെ... പണം അഭിവാജ്യ ഘടകമാണ്. നാള്‍ക്കുനാള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് പാകിസ്താന്‍. അയല്‍ രാജ്യമായ ശ്രീലങ്ക എരിഞ്ഞൊടുങ്ങുന്നത് ലോകം കണ്ടതാണ്. സമാന അവസ്ഥയിലേക്ക് പാകിസ്താനും എത്തുമോ... ഇതില്‍ നിന്ന് മറികടക്കാനുള്ള നീക്കത്തിലാണ് ഇമ്രാന്‍ ഖാന്‍ പതറിപ്പോയത്. ഷഹ്ബാസ് ഷെരീഫ് വന്നിട്ടും കാര്യമായ മാറ്റമുണ്ടായില്ല.
സൗദിയിലേക്കും യുഎഇയിലേക്കും പോയിനോക്കിയെങ്കിലും നിഷ്ഫലം. ഈ സാഹചര്യത്തില്‍ പാകിസ്താന്റെ സൈനിക മേധാവി തന്നെ കളത്തിലിറങ്ങിയിരിക്കുകയാണ്. അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ അദ്ദേഹം പുതിയ ചില നീക്കങ്ങള്‍ക്ക് ഒരുങ്ങുകയാണ്. പാകിസ്താന്റെ ഗതി ഒരു രാജ്യത്തിനും വരാതിരിക്കണമെങ്കില്‍ കാലേകൂട്ടിയുള്ള പദ്ധതികള്‍ നിര്‍ബന്ധമാണ്. നിലവിലെ പാകിസ്താന്റെ അവസ്ഥ അറിയണമെങ്കില്‍ തുടര്‍ന്ന് വായിക്കൂ...

പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നിരിക്കുകയാണ് പാകിസ്താനില്‍. അവശ്യ വസ്തുക്കളുടെ വില കുതിച്ചുകയറി. വിദേശ വ്യാപാര കമ്മി വര്‍ധിച്ചിരിക്കുന്നു. പാകിസ്താന്‍ രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞു. ഇതുവരെ സാമ്പത്തികമായി സഹാച്ചിരുന്ന യൂറോപ്പും അമേരിക്കയും സഹായം നിര്‍ത്തി. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) സഹായം അമേരിക്ക തടയുകയും ചെയ്തു. ഇതാണ് പാകിസ്താന്‍ പെട്ടുപോകാന്‍ കാരണം.

പാകിസ്താന് ഐഎംഎഫ് നല്‍കാമെന്നേറ്റ തുകയുടെ വിഹിതം ഇതുവരെ കിട്ടിയിട്ടില്ല. 170 കോടി ഡോളര്‍ വിഹിതം വേഗത്തില്‍ അനുവദിച്ചു കിട്ടുന്നതിന് ഇടപെടണം എന്നാവശ്യപ്പെട്ട് സേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ വാഷിങ്ടണിലെത്തി ചര്‍ച്ച നടത്തി. ഇനി സൗദി അറേബ്യയുടെയും യുഎഇയുടെയും ചൈനയുടെയും സഹായം തേടാനാണ് നീക്കം. ഈ മൂന്ന് രാജ്യങ്ങളും നേരത്തെ പലതവണ സഹായിച്ചിട്ടുണ്ട്.

ഐഎംഎഫിന്റെ എക്‌സിക്യൂട്ടീവ് യോഗം ഈ മാസം അവസാനത്തില്‍ നടക്കും. 120 കോടി ഡോളര്‍ അനുവദിക്കുന്നതിന് ഈ യോഗം തീരുമാനം എടുത്തേക്കും. എന്നാല്‍ സഹായിക്കുന്ന രാജ്യങ്ങളോട് പാകിസ്താന്‍ കൂറ് കാണിക്കണം എന്നാണ് ഐഎംഎഫിന്റെ ആവശ്യം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അമേരിക്കയുമായി ഒത്തുപോകണം എന്ന്. ഇക്കാര്യത്തില്‍ പാകിസ്താന്‍ സ്വീകരിക്കുന്ന നിലപാട് വളരെ നിര്‍ണായകമാകും.

കഴിഞ്ഞ ഏപ്രിലില്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് സൗദി അറേബ്യയിലെത്തി സഹായം അഭ്യര്‍ഥിച്ചിരുന്നു. നേരത്തെ വാങ്ങിയ കടം തിരിച്ചുകൊടുത്തിട്ടില്ലാത്തതിനാല്‍ സൗദി പുതിയ വാഗ്ദാനങ്ങളൊന്നും നല്‍കിയില്ല. സമാനമായ നിലപാട് തന്നെയാണ് യുഎഇയും സ്വീകരിച്ചത്. പക്ഷേ യുഎഇ മറ്റൊരു വാഗ്ദാനം പാകിസ്താന്‍ പ്രധാനമന്ത്രിക്ക് മുമ്പാകെ വച്ചു.

പാകിസ്താന് ഇനിയും വായ്പ നല്‍കാന്‍ പറ്റില്ലെന്ന് യുഎഇ അറിയിച്ചു. നേരത്തെ നല്‍കിയ വായ്പയുടെ തിരിച്ചടവുണ്ടായിട്ടില്ല എന്നതാണ് യുഎഇ കര്‍ശന നിലപാട് സ്വീകരിക്കാന്‍ കാരണം. എന്നാല്‍ പാകിസ്താന്റെ ആസ്തികളും ഓഹരികളും വാങ്ങാന്‍ തയ്യാറാണെന്ന് യുഎഇ പറഞ്ഞു. അതാകട്ടെ, ഭാവിയില്‍ വലിയ നഷ്ടത്തിന് കാരണമാകുമെന്ന് പാകിസ്താന്‍ മനസിലാക്കുകയും ചെയ്യുന്നു.

പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് തോറ്റിടത്താണ് സേനാ മേധാവി ബജ്‌വ ഇറങ്ങിയിരിക്കുന്നത്. മുസ്ലിം രാജ്യങ്ങളിലെ ശക്തരായ സൈന്യമാണ് പാകിസ്താന്റേത്. സൈനിക മേധാവി ആവശ്യപ്പെടുമ്പോള്‍ സൗദിയും യുഎഇയും തള്ളിക്കളയില്ലെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ അതിനും മുകളിലാണ് അമേരിക്ക പാകിസ്താന് മേല്‍ ചുമത്തിയിരിക്കുന്ന സമ്മര്‍ദ്ദം. നേരത്തെ സമാന സാഹചര്യം വന്നപ്പോള്‍ സേനാ മേധാവി കളത്തിലിങ്ങി ഗള്‍ഫ് രാജ്യങ്ങളുടെ സഹായം നേടിയിരുന്നു.

അടുത്തിടെ അല്‍ ഖാഇദ നേതാവ് അയ്മന്‍ അല്‍ സവാഹിരി അഫ്ഗാനിലെ കാബൂളില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ ഡ്രോണ്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. സവാഹിരിയെ കുറിച്ചുള്ള വിവരങ്ങള്‍ പാകിസ്താനാണ് അമേരിക്കക്ക് കൈമാറിയത് എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ചില നിര്‍ണായക വിവരങ്ങള്‍ പാകിസ്താന്‍ അമേരിക്കക്ക് കൈമാറി എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്തയോട് അമേരിക്കയോ പാകിസ്താനോ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications