ഭീകരവാദ വിരുദ്ധത നടിച്ച് പാകിസ്താൻ, ഹാഫിസ് സയീദിന്റെ ജമാഅത്തുദ്ദവയ്ക്ക് നിരോധനം
ഇസ്ലാമാബാദ്: 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഭീകരവാദത്തിന് എതിരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പാകിസ്താന്റെ ശ്രമം. മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ ഭീകരസംഘടനായ ജമാഅത്തുദ്ദവയെ പാകിസ്താന്‍ നിരോധിച്ചു.
ജമാഅത്തുദ്ദവയുടെ സഹസംഘടനയായ ഫലാഹെ ഇന്‍സാനിയത് ഫൗണ്ടേഷനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ സമിതിയുടെ യോഗത്തിലാണ് നിരോധനം ഏര്‍പ്പെടുത്താനുളള തീരുമാനം.

നിരോധന നാടകം
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ വന്‍ വിമര്‍ശനം ആഗോളതലത്തില്‍ ഉയരുന്നുണ്ട്. പാകിസ്താന്‍ തീവ്രവാദത്തെ വളര്‍ത്തുന്നുവെന്ന ആരോപണം വിവിധ രാജ്യങ്ങള്‍ ഉന്നയിക്കുന്നു. ആഗോള സമ്മര്‍ദ്ദം ശക്തമായതോടെയാണ് ഭീകരവാദത്തിന് തങ്ങളും എതിരാണ് എന്ന് വരുത്തിത്തീര്‍ക്കാനുളള പാക് സര്‍ക്കാരിന്റെ ശ്രമം എന്നാണ് ഈ നീക്കത്തെ വിലയിരുത്തപ്പെടുന്നത്.

ജെയ്ഷെ മുഹമ്മദിന്റെ നിരോധനം
പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത് പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആണ്. ആക്രമണത്തില്‍ പാകിസ്താന്റെ പങ്ക് ഇന്ത്യ ചൂണ്ടിക്കാട്ടിയതിനെ പാകിസ്താന്‍ നിഷേധിച്ചിരുന്നു. 2002ല്‍ ജെയ്‌ഷെ മുഹമ്മദിനെ തങ്ങള്‍ നിരോധിച്ചതാണ് എന്നും ഉപരോധം ഇപ്പോഴും തുടരുന്നുണ്ട് എന്നുമാണ് പാക് ന്യായം.

നിരോധനം പേരിന് മാത്രം
ജെയ്‌ഷെ മുഹമ്മദിനും ജമാഅത്തുദ്ദവയ്ക്കും അടക്കമുളള ഭീകരസംഘടനകള്‍ക്ക് പാക് സേനയുടേയും രാഷ്ട്രീയ നേതാക്കളുടെയും വലിയ പിന്തുണ പാകിസ്താനിലുണ്ട്. അതുകൊണ്ട് തന്നെ നിരോധനങ്ങള്‍ പേരിന് മാത്രമാണുളളത്. നിരോധിക്കപ്പെട്ടാലും പേര് മാറ്റിയും മറ്റും ഭീകരസംഘടനകള്‍ തങ്ങളുടെ പ്രവര്‍ത്തനം നിര്‍ബാധം തുടരും.

കണ്ണിൽ പൊടിയിടൽ
അതുകൊണ്ട് തന്നെ ജമാഅത്തുദ്ദവയുടെ നിരോധം അന്താരാഷ്ട്ര തലത്തിലെ രോഷം തണുപ്പിക്കാനുളള നാടകം മാത്രമാണ് എന്നാണ് ആരോപണം ഉയരുന്നത്. 165 പേരുടെ ജീവനെടുത്ത മുംബൈ ഭീകരാക്രമണത്തില്‍ ലഷ്‌കര്‍ ഇ ത്വയ്ബയെ സഹായിച്ച സംഘടനയാണ് ഹാഫിസ് സായിദിന്റെ ജമാഅത്തുദ്ദവ.

വീട്ട് തടങ്കലിൽ നിന്ന് മോചിപ്പിച്ചു
ഇന്ത്യ തെളിവ് നല്‍കിയിട്ടും പല തവണ ആവശ്യപ്പെട്ടിട്ടും പാക് സര്‍ക്കാര്‍ ഹാഫിസ് സയിദിനെ തൊടാന്‍ തയ്യാറായിരുന്നില്ല. മാത്രമല്ല ഹാഫിസ് സായിദിനെ വീട്ടുതടങ്കലില്‍ നിന്നും 2017ല്‍ പാകിസ്താന്‍ സര്‍ക്കാര്‍ മോചിപ്പിക്കുകയും ചെയ്തു. കാശ്മീര്‍ ഐക്യദാര്‍ഢ്യ ദിനത്തില്‍ ലാഹോറില്‍ കൂറ്റന്‍ ഇന്ത്യാ വിരുദ്ധ റാലി സായിദ് സംഘടിപ്പിച്ചിരുന്നു.

സൈന്യത്തിൽ വൻ സ്വാധീനം
പാക് സൈന്യത്തിന് അകത്ത് വലിയ സ്വാധീനം ഈ ഭീകരസംഘടനയ്ക്ക് ഉണ്ട്. രാജ്യത്ത് ഒട്ടാകെ മുന്നൂറ് തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ ഹാഫിസ് സയിദ് നടത്തുന്നു. അന്‍പതിനായിരത്തിലേറെ വളണ്ടിയര്‍മാരും സ്‌കൂളുകളും അടക്കം ഈ സംഘടനയ്ക്ക് ഉണ്ട്. അമേരിക്ക അടക്കമുളള രാജ്യങ്ങള്‍ നേരത്തെ തന്നെ ആഗോള ഭീകരപട്ടികയില്‍ സയീദിനേയും ജമാഅത്തുദ്ദവയേയും ഉള്‍പ്പെടുത്തിയിട്ടുളളതാണ്.

10 മില്യൺ ഡോളർ
2014ല്‍ ആണ് ജമാഅത്തുദ്ദവയെ അമേരിക്ക ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഹാഫിസ് സയിദിനെക്കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് 10 മില്യണ്‍ ഡോളറാണ് അമേരിക്ക സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്രയും നാള്‍ സയീദിനെ സംരക്ഷിച്ച പാകിസ്താന്റെ ഇപ്പോഴത്തെ നിരോധനം അന്താരാഷ്ട്ര തലത്തില്‍ ഉയരുന്ന വിമര്‍ശനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളളതാണ് എന്നത് വ്യക്തമാണ്.












Click it and Unblock the Notifications