ഹാഫിസ് സയീദിന്റെ സ്ഥാവരജംഗമ വസ്തുുക്കള്‍ പിടിച്ചെടുത്തു!! നീക്കം ഇന്ത്യയെ പ്രീതിപ്പെടുത്താനെന്ന്
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിനെതിരെയുള്ള നടപടികൾ കടുപ്പിച്ച് പാകിസ്താൻ. ഹാഫിസ് സയീദിന്റെ ഉടമസ്ഥതയിലുള്ള ജമാഅത്ത് ഉദ് ദവ, ഫലാഹ് ഇ ഇന്‍സാനിയത്ത് തുടങ്ങിയ സംഘനകളുടെ സ്ഥാവര ജംഗമ വസ്തുുക്കളാണ് പാകിസ്താന്‍ പിടിച്ചെടുക്കാന്‍ ആരംഭിച്ചിട്ടുള്ളത്. പാക് സർക്കാർ നടപടികള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നാണ് ഹാഫിസ് സയീദ് വ്യക്തമാക്കിയിട്ടുള്ളത്.
ഹാഫിസ് സയീദിന്റെ ഉടമസ്ഥതയിലുള്ള സെമിനാരികള്‍, ആരോഗ്യസേവനങ്ങൾ എന്നിവ അടച്ചുപൂട്ടാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി കഴിഞ്ഞ ദിവസം പാക് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഹാഫിസ് സയീദിനെ പാകിസ്താന്‍ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. പാകിസ്താന്‍ ഹാഫിസ് സയീദിനെതിരെ സ്വീകരിക്കുന്ന നടപടികൾ വിലയിരുത്തുന്നതിന് വേണ്ടി ഐക്യരാഷ്‍ട്രസഭയുടെ ഉപരോധ കമ്മറ്റി അംഗങ്ങളും ജനുവരിയിൽ പാകിസ്താൻ സന്ദർശിച്ചിരുന്നു.

യുഎസിനേയും ഇന്ത്യയേയും പ്രീതിപ്പെടുത്താന്‍
അമേരിക്കയയെയും ഇന്ത്യയേയും പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയാണ് പാകിസ്താന്‍ സർക്കാർ തനിക്കെതിരെ നടപടികൾ സ്വീകരിക്കുന്നതെന്നാണ് ഹാഫിസ് സയീദ് ഉന്നയിക്കുന്ന വാദം. പാക് ദിനപത്രം ഡോണാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പാക് സർക്കാർ തനിക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹാഫിസ് സയീദ് വ്യക്തമാക്കിയിട്ടുണ്ട്.

സ്ഥാപനങ്ങളുടെ നിയന്ത്രണം സർക്കാരിന്
ജമാഅത്ത് ഉദ് ദവയുടെ ആസ്ഥാനം മുറിദ്കേ മര്‍കസും വിവിധ സ്കൂളുകളും മദ്രസകളും ഡിസ്പെന്‍സറികളുടേയും നിയന്ത്രണം കഴിഞ്ഞ ദിവസം പാക് സർക്കാർ ഏറ്റെടുത്തിരുന്നു. പാക് പ്രവിശ്യാ സർക്കാർ ഹാഫിസ് സയീദിന്റെ സ്ഥാപനങ്ങൾക്കെതിരെ നടപടി ശക്തമാക്കിയതിന് പിന്നാലെയാണ് പാക് സർക്കാരും ഹാഫിസ് സയീദീന്റെ സംഘടനകൾക്ക് കീഴിലുള്ള സ്ഥാവര ജംഗമ വസ്തുുക്കളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്.

ആരോഗ്യസേവന രംഗത്തും തിരിച്ചടി
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ സർക്കാരിന്റെ ഉത്തരവ് കണക്കിലെടുത്ത് റാവൽപിണ്ടിയിലെ ജില്ലാ ഭരണകൂടം ഹാഫിസ് സയീദിന് കീഴിൽ പ്രവര്‍ത്തിക്കുന്ന നാല് ഡിസ്പെന്‍സറികളുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ഹാഫിസ് സയീദ് സ്ഥാപകനായ ജമാഅത്ത് ഉദ് ദവ, ഫലാഹ് ഇ ഇന്‍സാനിയത്ത് തുടങ്ങിയ സംഘടനകൾക്ക് കീഴിൽ പ്രവര്‍ത്തിക്കുന്ന സെമിനാരികളുടേയും ഡിസ്പെന്‍സറികളുടേയും നിയന്ത്രണമാണ് സർക്കാർ ഇതിനകം ഏറ്റെടുത്തിട്ടുള്ളത്. പാകിസ്താനിലെ മതകാര്യങ്ങളും സ്വത്തുക്കളും കൈകാര്യം ചെയ്യുന്ന ഓഖാഫ് ഡിപ്പാർട്ട്മെന്റിനാണ് സെമിനാരികള്‍ കൈമാറിയിട്ടുള്ളത്. പാക് ദിനപത്രം ദി ഡോണാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സെമിനാരികളുടെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുക്കാൻ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാർ വെള്ളിയാഴ്ച തന്നെ ഉത്തരവിട്ടുവെന്നും ഡോണ്‍ റിപ്പോർട്ട് ചെയ്യുന്നു. പഞ്ചാബ് പ്രവിശ്യാ സർക്കാർ ജമാഅത്ത് ഉദ് ദവയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന നാല് സെമിനാരികളുടെ പട്ടികയാണ് റാവൽപിണ്ടി പ്രാദേശിക സർക്കാരിന് കൈമാറിയിട്ടുള്ളത്.

അന്വേഷണത്തിന് ഉത്തരവ്
ജമാഅത്ത് ഉദ് ദവയ്ക്ക് കീഴിലുള്ള മദ്രസകളിലെ വിദ്യാർത്ഥികൾ, അധ്യാപകർ, സെമിനാരികളിലെ ഡോക്ടര്‍മാർ, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കാന്‍ സർക്കാർ നിർദേശം നൽകിയതായി പാക് സർക്കാർ ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഫലാഹ് ഇ ഇൻസാനിയത്തിന് കീഴിലുള്ള ഡിസ്പെൻസറിയിലെ ജീവനക്കാരുടെ വിവരങ്ങളും ഇതോടെ സർക്കാരിന് സമർപ്പിക്കേണ്ടതായി വരും. ഇതിനായി പോലീസ്, ജില്ലാ ഭരണകൂടം, ഔഖാഫ് വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു സംയുക്ത സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. ഇതേ രീതിയിലുള്ള ഓപ്പറേഷനാണ് അറ്റോക്ക്, ചക്ക് വാൽ, ഝലം ജില്ലകളിൽ നടത്തുകയെന്നും സര്‍ക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

നിയന്ത്രണം സർക്കാരിന്റെ കയ്യിൽ?
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന് കീഴിലുള്ള നാല് സെമിനാരികളുടേയും ഫലഹ് ഇ ഇൻസാനിയത്തിന്റേയും നിയന്ത്രണം സര്‍ക്കാർ ഏറ്റെടുത്തതായി ഡെപ്യൂട്ടി കമ്മീഷണർ ബുധാഴ്ച സ്ഥിരീകരിച്ചിരുന്നു. സര്‍ക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരു സെമിനാരിയുടേയും നാല് ഡിസ്പെന്‍സറികളുടേയും നിയന്ത്രണമാണ് സർക്കാർ ഏറ്റെടുത്തിട്ടുള്ളത്. ഫെബ്രുവരി 18 മുതല്‍ 23 വരെ പാരീസിൽ വച്ച് നടക്കാനിരിക്കുന്ന ഫിനാൻഷ്യസൽ ആക്ഷന്‍ ടാസ്ക് ഫോഴ്സ് യോഗത്തിന് മുന്നോടിയെന്നോണമാണ് പാകിസ്താനിൽ നിന്നുള്ള ഈ നീക്കങ്ങൾ.












Click it and Unblock the Notifications