ഏപ്രില്‍ 16നും 20നും ഇടയ്ക്ക് ഇന്ത്യ മറ്റൊരു ആക്രമണത്തിന് തയ്യാറെടുക്കുന്നു: ആരോപണവുമായി പാകിസ്താൻ
കറാച്ചി: പാകിസ്താനെതിരെ ഇന്ത്യ ആക്രമണത്തിന് പദ്ധതിയിടുന്നതായി വിശ്വസനീയമായ വിവരം ലഭിച്ചുവെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി. ഫെബ്രുവരിയിലെ പുല്‍വാമ ആക്രമണത്തിന് ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ ആരോപണവുമായി പാകിസ്താന്‍ രംഗത്തെത്തിയിരിക്കുന്നത്.
''ഇന്ത്യ പാകിസ്താനെതിരെ പുതിയൊരു ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഞങ്ങള്‍ക്ക് വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ട്. ഏപ്രില്‍ 16നും 20നും ഇടയിലാണ് ആക്രമണം നടക്കുകയെന്ന വിവരമാണ് ലഭിച്ചതെന്ന് മുല്‍ട്ടാനിലെ വാര്‍ത്ത സമ്മേളനത്തില്‍ കുറേഷി പറഞ്ഞു. എന്നാല്‍ ലഭിച്ച തെളിവുകള്‍ എന്താണെന്നോ സമയം കൃത്യമായി എങ്ങനെ അറിയാന്‍ സാധിച്ചുവെന്നതിനെ കുറിച്ചോ വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. അതേസമയം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഈ വിവരം ജനങ്ങളുമായി പങ്കുവെക്കാന്‍ ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു.

ഇക്കാര്യത്തില്‍ മറുപടി ആവശ്യപ്പെട്ട് ലഭിച്ച ഇമെയിലിന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫെബ്രുവരിയിലെ ആക്രമണത്തെ തുടര്‍ന്ന് പാകിസ്താന്റെ എഫ് 16 യുദ്ധവിമാനം വെടിവെച്ചതായി അവകാശപ്പെട്ട ബിജെപി സര്‍ക്കാരിന്റെ യുദ്ധവെറിയെയും ഖാന്‍ കുറ്റപ്പെടുത്തി. പാകിസ്താന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടതായും എഫ് 16 വിമാനത്തില്‍ നിന്നും പാകിസ്താന്‍ പുറത്തുവിട്ട മിസൈലുകളുടെ ഭാഗങ്ങള്‍ ലഭിച്ചതായും ഇന്ത്യ അവകാശപ്പെട്ടിരുന്നു.
പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടന ഫെബ്രുവരി 14ന് നടത്തിയ ചാവേര്‍ ബോംബാക്രമണത്തില്‍ 40 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഫെബ്രുവരി 27ന് പാകിസ്താനിലെ ബാലക്കോട്ടിലെ തീവ്രവാദ ക്യാംപിലേക്ക് വ്യോമാക്രമണം നടത്തി തിരിച്ചടിച്ചതായി ഇന്ത്യ അവകാശപ്പെടുന്നു. അടുത്ത ദിവസം ഇന്ത്യയുടെ യുദ്ധവിമാനം പാകിസ്താന്‍ വെടിവെച്ചിട്ട് പൈലറ്റിനെ പിടികൂടുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications