പാകിസ്താന്‍ ഇന്ത്യക്കും മേലെ!അതിര്‍ത്തിയില്‍ ഏറ്റവും ഉയരത്തില്‍ പാക് പതാക!സൗത്ത് ഏഷ്യയില്‍ മുന്നില്‍
ദില്ലി: രാജ്യം 71-ാം സ്വാതന്ത്ര്യദിനത്തോടടുക്കുമ്പോൾ ഇന്ത്യയെക്കാൾ ഉയരത്തിൽ പാകിസ്താൻ. സാക്ഷരതയുടെയോ സാമ്പത്തിക വളർച്ചയുടെയോ കാര്യത്തിലല്ല, പതാകയുടെ ഉയരത്തിന്റെ കാര്യത്തിൽ. വാഗാ അതിർത്തിയിൽ ഏറ്റവും ഉയരെ പാകിസ്താൻ പതാക സ്ഥാപിച്ചു. 400 അടി ഉയരത്തിലാണ് പതാക സ്ഥാപിച്ചിരിക്കുന്നത്.
പാകിസ്താൻ സൈന്യത്തിന്റെ മേധാവി ഖമർ ബജ്‌വ ആണ് വാഗാ അതിർത്തിയിൽ പാകിസ്താന്റെ പുതിയ പതാക സ്ഥാപിച്ചത്. രാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞ രക്തസാക്ഷികളെ ബജ്‌വ പ്രത്യേകമായി ഓർമ്മിച്ചു. സൗത്ത് ഏഷ്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ദേശീയ പതാകയാണിതെന്നും ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാകകളിൽ എട്ടാം സ്ഥാനത്താണ് തങ്ങളുടെ പതാകയെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലാഹോറില്‍
ലാഹോറിലെ അട്ടാരി വാഗാ അതിര്‍ത്തിയിലാണ് പുതിയ പതാക സ്ഥാപിച്ചിരിക്കുന്നത്. ഏറ്റവും വലിയ പതാക സ്ഥാപിക്കാന്‍ ഒരുങ്ങുകയാണെന്ന് പാകിസ്താന്‍ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചായിരുന്നു പതാക സ്ഥാപിക്കല്‍.
ഇന്ത്യയെ തോൽപ്പിക്കാൻ ശ്രമമെന്ന്
ഇന്ത്യയെ തോൽപ്പിക്കാനാണ് പാകിസ്താൻ ഉയരത്തിലുള്ള പതാക സ്ഥാപിച്ചതിലൂടെ ശ്രമിക്കുന്നതെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇതിനു പിന്നിൽ മന:ശാസ്ത്രപരമായ മറ്റു കാരണങ്ങളൊന്നും തന്നെയില്ല. ലാഹോറിൽ നിന്നും കാണാൻ സാധിക്കും വിധം ഇന്ത്യ പതാക സ്ഥാപിച്ചിരുന്നു. ഇത് അവരുടെ അഭിമാനത്തിന് ഭംഗം വരുത്തിയെന്നും ഇതേ തുടർന്നാണ് ഏറ്റവും വലിയ പതാക സ്ഥാപിക്കാൻ തീരുമാനിച്ചതെന്നും ഉദ്യോഗസ്ഥൻ പറയുന്നു.
തീവ്രവാദം തുടച്ചു നീക്കും
രാജ്യത്തിനു വേണ്ടി ധീര രക്തസാക്ഷിത്വം വരിച്ച രക്തസാക്ഷികളെ ഖമര്‍ ബജ്‌വ പ്രത്യേകമായി ഓര്‍മ്മിച്ചു. ഇന്ന് ഭരണഘടനാ തലത്തിനും നിയമസംവിധാനങ്ങളുടെ കാര്യത്തിലും രാജ്യം മുന്നേറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തു നിന്നും തീവ്രവാദം പൂര്‍ണ്ണമായും തുടച്ചു നീക്കുമെന്നും ബജ്‌വ പറഞ്ഞു. രാജ്യത്തിനെതിരെ പോരാടുന്ന എല്ലാ ശക്തികളെയും തോല്‍പ്പിക്കുമെന്നും ബജ്‌വ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ പതാക
അതേസമയം ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന 360 മീറ്റര്‍ ഉയരമുള്ള ഇന്ത്യന്‍ പതാക സ്ഥാപിച്ചിരുന്നിടത്ത് ഇപ്പോള്‍ ഉള്ളത് കൊടിമരം മാത്രം. കനത്ത മഴയിലും കാറ്റിലും പതാക പല വട്ടം കീറിപ്പോയിരുന്നു. ഇത് പല തവണ ഇന്ത്യക്ക് നാണക്കേടുണ്ടാക്കുകയും ചെയ്തിരുന്നു.
അട്ടാരിയില്‍
ഇക്കഴിഞ്ഞ മാര്‍ച്ച് 5 നാണ് പഞ്ചാബിലെ അട്ടാരിയില്‍ ഇന്ത്യ 350 അടി ഉയരമുള്ള പതാക നാട്ടിയത്. എന്നാല്‍ പതാക സ്ഥാപിച്ച് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശക്തമായ കാറ്റില്‍ പതാക കീറി. പതാക സ്ഥാപിച്ചതിനു ശേഷം ഇതുവരെ അഞ്ചു തവണയാണ് പതാക മാറ്റി സ്ഥാപിച്ചത്. വാഗാ അതിര്‍ത്തിയില്‍ ഇന്ത്യ-പാകിസ്താന്‍ സൈന്യങ്ങളുടെ പരേഡിനിടെ പതാക താഴെ വീണതും നാണക്കേടിന് ഇടയാക്കിയിരുന്നു.
നാണക്കേട്
ലാഹോറില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന വിധത്തിലാണ് ഇന്ത്യ പതാക നാട്ടിയത്. എന്നാല്‍ പലപ്പോഴും പതാക അതേ പടി നിലനിര്‍ത്താന്‍ സാധിക്കാത്തതിന്റെ പേരിലാണ് ഇന്ത്യ നാണം കെട്ടത്. ഈ വര്‍ഷം ഏപ്രിലില്‍ ആണ് വീണ്ടും സ്ഥാപിക്കാനായി അതിര്‍ത്തിയിലെ കീറിപ്പറിഞ്ഞ നിലയിലുള്ള ഇന്ത്യന്‍ പതാക എടുത്തു മാറ്റിയത് എന്നാല്‍ കൊടിമരമല്ലാതെ മറ്റൊന്നും ഇപ്പോള്‍ സ്ഥലത്ത് അവശേഷിക്കുന്നില്ല.
ചെറിയ പതാക സ്ഥാപിക്കും
കൂടുതല്‍ നാണക്കേടുണ്ടാകുന്നത് ഇല്ലാതാക്കാന്‍ ഇന്ത്യ അതിര്‍ത്തിയില്‍ മുന്‍പത്തേക്കാള്‍ ചെറിയ പതാക സ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാഹോറില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന വിധത്തിലായിരിക്കും പുതിയ പതാകയുടെയും സ്ഥാനമെന്ന് ഫ്‌ളാഗ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ മേധാവി കെവി സിങ് അറിയിച്ചു.