സ്വർണകൂമ്പാരത്തിന് പിന്നാലെ പാകിസ്ഥാന് വീണ്ടും കോളടിച്ചു: മുന്നില്‍ കോടികളുടെ വരുമാനം; രക്ഷപ്പെടുമോ?
വലിയ സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്ന് പോകുന്ന പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ചില വാർത്തകളാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി പുറത്ത് വരുന്നത്. പഞ്ചാബ് പ്രവിശ്യയില്‍ വലിയ സ്വർണ ശേഖരം കണ്ടെത്തിയെന്ന് പാകിസ്ഥാന്‍ ഭരണകൂടം ഈ വർഷം ആദ്യം അവകാശപ്പെട്ടു. ഇതിന് പിന്നാലെയാണ് രാജ്യത്ത് വലിയ തോതില്‍ ക്രൂഡ് ഓയില്‍ - പ്രകൃതിവാതക ശേഖരം കണ്ടെത്തിയെന്ന് മാരി പെട്രോളിയം കമ്പനി റിപ്പോർട്ട് ചെയ്യുന്നത്.
രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയില്‍ എണ്ണയുടെയും പ്രകൃതിവാതകത്തിന്റേയും പുതിയ ശേഖരം കണ്ടെത്തിയെന്നാണ് മാരി പെട്രോളിയം കമ്പനി പറയുന്നത്. മേഖലയിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലെ പര്യവേക്ഷണം വിജയകരമായി പൂർത്തീകരിക്കാന്‍ സാധിച്ചു. പുതുതായി കണ്ടെത്തിയ ശേഖരത്തില്‍ നിന്നും ഇതിനകം തന്നെ പ്രകൃതിവാതകവും അസംസ്കൃത എണ്ണയും ഉത്പാദിപ്പിക്കുന്നുണ്ടെന്നും ഇത് പാകിസ്ഥാന്റെ ഊർജ്ജ വിപണിയിലും സാമ്പത്തിക മേഖലയിലും വലിയ സ്വാധീനം ചെലുത്തുമെന്നും മാരി പെട്രോളിയം കമ്പനി അധികൃതർ പറയുന്നു.

രണ്ട് മാസത്തിനുള്ളിൽ മൂന്ന് പുതിയ എണ്ണ ശേഖരമാണ് കണ്ടെത്തിയത്. പുതിയ എണ്ണ കിണറുകളില്‍ നിന്നും പ്രതിദിനം ഏകദേശം 20 ദശലക്ഷം ഘനയടി പ്രകൃതിവാതകവും 122 ബാരൽ അസംസ്കൃത എണ്ണയും ഉത്പാദിപ്പിക്കുന്നുണ്ടെന്ന് കമ്പനി സൂചിപ്പിക്കുന്നു. ഊർജ്ജ ഇറക്കുമതിക്കായി വലിയ തുക ചിലവഴിക്കേണ്ടി വരുന്നത് സാമ്പത്തിക പ്രതിസന്ധിയില്‍ തകർന്ന് നില്‍ക്കുന്ന രാജ്യത്തെ സംബന്ധിച്ച് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ ക്രൂഡ് ഓയില്‍ ഉത്പാദനം ഇറക്കുമതി കുറക്കുന്നതില്‍ നിർണ്ണായകമായേക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ആവശ്യമായ പ്രകൃതി വാതകത്തിന്റെ 29 ശതമാനവും ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ (എൽപിജി) 50 ശതമാനവും, കൽക്കരി ആവശ്യകതയുടെ 20 ശതമാനവും പാകിസ്ഥാന്‍ ഇറക്കുമതി ചെയ്യുന്നുവെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. 2023-ൽ പാകിസ്ഥാന്റെ മൊത്തം ഊർജ്ജ ഇറക്കുമതി ബിൽ 17.5 ബില്യൺ ഡോളറായിരുന്നു. എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് പ്രകാരം ഏഴ് വർഷത്തിനുള്ളിൽ ഇത് 31 ബില്യൺ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, റഷ്യയിൽ നിന്ന് കൂടുതൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള താൽപര്യം ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് അടുത്തിടെ പ്രകടിപ്പിച്ചിരുന്നു. പാകിസ്ഥാനിൽ പുതിയ സ്റ്റീൽ മിൽ നിർമ്മിക്കുന്നതിന് പാകിസ്ഥാന്‍ റഷ്യയുടെ സഹകരണം തേടുകയും ചെയ്തിട്ടുണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ, വ്യാപാരം, നിക്ഷേപം എന്നിവ ചർച്ച ചെയ്യുന്നതിനായി ഔറംഗസേബ് റഷ്യയുടെ ഉപപ്രധാനമന്ത്രി അലക്സി ഓവർചുക്കുമായി കൂടിക്കാഴ്ച നടക്കുകയും ചെയ്തു.
ശീതയുദ്ധകാലത്ത് എതിരാളികളായിരുന്നുവെങ്കിലും 2022 ലെ ഉക്രൈന്‍ അധനിവേശത്തിന് പിന്നാലെ പാകിസ്താന്‍ റഷ്യയില്‍ നിന്നും വലിയ തോതില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യക്ക് നല്‍കുന്നത് പോലെ വലിയ വിലയിളവിലാണ് പാകിസ്താനും ക്രൂഡ് നല്‍കിയിരുന്നത്. അതൊടൊപ്പം ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ റഷ്യയില്‍ നിന്നുള്ള ആദ്യ ലോഡും അടുത്തിടെ പാകിസ്ഥാന് ലഭിച്ചു.












Click it and Unblock the Notifications