പാകിസ്താൻ തിരഞ്ഞെടുപ്പ്; പിടിഐക്ക് മുൻതൂക്കം, ഇമ്രാൻ ഖാന്റെ അനുയായികൾ ആഘോഷം തുടങ്ങി!
ഇസ്ലാമാബാദ്: പാകിസ്താനിലെ പതിനൊന്നാമത് പൊതു തിരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫിന് മുൻതൂക്കമെന്ന് റിപ്പോർട്ട്. ഇമ്രാൻ ഖാന്റെ അനുയായികൾ ആഘോഷം തുടങ്ങിയെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. 90 സീറ്റുകൾക്കാണ് പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ് മുന്നിട്ട് നിൽക്കുന്നത്.
പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് 52 സീറ്റുമായി തൊട്ടു പിന്നിലുണ്ട്. 30 സീറ്റുമായി പാകിസ്താൻ പീപ്പിൾസ് പാർട്ടിയാണ് മൂന്നാം സ്ഥാനത്ത്. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി ലക്ഷക്കണക്കിന് പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇമ്രാൻ ഖാന്റെ പിടിഐയപും ഷെഹ്ബാസ് ഷെരീഫിന്റെ പിഎംഎൽ-എന്നും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടം തന്നെയാണ് പാകിസ്താനിൽ നടന്നത്.
പാകിസ്താനിലെ സിന്ധ്, ബലൂചിസ്ഥാന്‍, ബലൂചിസ്ഥാന്‍, പഞ്ചാബ്, ഖൈബര്‍ എന്നീ നാല് പ്രവിശ്യകളിലായി ദേശീയ അസംബ്ലിയിലേക്കും പ്രവിശ്യാ അസംബ്ലികളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കാണ് നേരിട്ട് തിരഞ്ഞെടുപ്പ് നടന്നത്. 3765 സ്ഥാനാർത്ഥികളാണ് ആകെ മത്സര രംഗത്തുണ്ടായിരുന്നത്.
കനത്ത ആക്രമണങ്ങള്‍ക്കിടയിലാണ് പാകിസ്താനില്‍ തിരഞ്ഞെടുപ്പ് പൂർത്തിയായത്. സംഘര്‍ഷങ്ങളെ തുടര്‍ന്നും അല്ലാതെയും പലയിടത്തും വോട്ടിങ്ങ് തടസപ്പെട്ടു. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ബലൂചിസ്താനിലെ ക്വറ്റയില്‍ പോളിങ് ബൂത്തിലുണ്ടായ സ്‌ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇമ്രാന്‍ ഖാന്റെ തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരിൽ പെടുന്നു.