പാക്കിസ്താനില്‍ വോട്ടെടുപ്പ് പൂർത്തിയായി.. പാകിസ്താൻ ആര് ഭരിക്കുമെന്ന് ഉടൻ അറിയാം!
ഇസ്ലാമാബാദ്: പാകിസ്താനില്‍ തിരഞ്ഞെടുപ്പ് പൂര്‌ത്തിയായി. സംഘര്‍ഷങ്ങളെ തുടര്‍ന്നും അല്ലാതെയും വോട്ടിങ്ങ് തടസപ്പെട്ട മേഖലകളില്‍ വോട്ടിങ്ങ് സമയം 7 മണി വരെ ദീര്‍ഘിപ്പിക്കണമെന്ന പിഎംഎന്‍എല്ലിന്‍റെ ആവശ്യം ഇലക്ഷന്‍ കമ്മീഷന്‍ തള്ളി. വോട്ടിങ്ങ് സമയം ഇതിനോടകം തന്നെ അഞ്ചില്‍ നിന്ന് ആറായി ദീര്‍ഘിപ്പിച്ചെന്നും ഇനിയും സമയം ദീര്‍ഘിപ്പിക്കാന്‍ കഴിയില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിനിടെ ഉണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ബലൂചിസ്താനിലെ ക്വറ്റയില്‍ പോളിങ് ബൂത്തിലുണ്ടായ സ്‌ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊരിടത്ത് പോളിങ് സ്‌റ്റേഷനില്‍ പ്രവര്‍ത്തകര്‍ പരസ്പരം വെടിയുതിര്‍ത്തു. ഇമ്രാന്‍ ഖാന്റെ തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു.
രാവിലെ ആറ് മുതലാണ് വോട്ടെടുപ്പ് തുടങ്ങിയത്. രാത്രിയോടെ തന്നെ ഫലം പുറത്തുവരും. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആദ്യമായി കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടി ഉണ്ട് ഈ തിരഞ്ഞെടുപ്പിന്.
പാകിസ്ഥാനിലെ സിന്ധ്, ബലൂചിസ്ഥാൻ, പഞ്ചാബ്, കൈബർ എന്നീ നാല് പ്രവിശ്യകളിലായി ദേശീയ അസംബ്ലിയിലേക്കും പ്രവിശ്യാ അസംബ്ലിയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ദേശീയ അസംബ്ലിയിലേ 272 സീറ്റുകളിലേക്കാണ് നേരിട്ട് തിരഞ്ഞെടുപ്പ്. 3765 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.
സൈന്യത്തിന്റെ കടുത്ത നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് . 85,000 പോളിംഗ് സ്റ്റേഷനുകളിലായി 3,71,388 സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്. 4,50,000 പോലീസുകാരെയും തിരഞ്ഞെടുപ്പ് മേൽനോട്ടത്തിനായി നിയോഗിച്ചിട്ടുണ്ട്. രാത്രി എട്ട് മണിയോടെ ആദ്യഫലസൂചനകൾ വരും.
ഭരണത്തുടർച്ചയാണ് നവാസ് ഷെരീഫിന്റെ പാകിസ്ഥാൻ മുസ്ലീം ലീഗ് ലക്ഷ്യമിടുന്നത്. ചരിത്രത്തിൽ ആദ്യമായാണ് പാകിസ്ഥാനിൽ ഒരു സർക്കാർ കാലാവധി പൂർത്തിയാക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നവാസ് ഷെരീഫും മകൾ മറിയവും ജയിലാണ്. മുൻ ക്രിക്കറ്റ് താരം ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീക് ഇ-ഇൻസാഫാണ് പി എം എൽ എന്നിന്റെ പ്രധാന എതിരാളി.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ നടന്ന വിവിധ ഭീകരാക്രമണങ്ങളിലായി മൂന്ന് സ്ഥാനാർത്ഥികളുൾപ്പെടെ 150ൽ അധികമാളുകളാണ് കൊല്ലപ്പെട്ടത്.
പാകിസ്താന്‍ തിരഞ്ഞെടുപ്പ് ഇന്ത്യക്ക് നിര്‍ണായകം.... തീപ്പൊരിയായി ഇമ്രാന്‍ ഖാന്‍, പ്രശ്‌നം വഷളാവും?