പാക് നീക്കത്തിന് തിരിച്ചടി, ഐക്യരാഷ്ട്രസഭയിൽ കശ്മീർ വിഷയം ഉയർത്താനുളള നീക്കം പാളി!
ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയം ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിച്ച് പിന്തുണ നേടാനുളള പാകിസ്താന്റെ നീക്കത്തിന് തിരിച്ചടി. യുഎന്‍ രക്ഷാ സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും എതിര്‍ത്തതോടെയാണ് പാക് നീക്കം പാളിയത്. കശ്മീര്‍ ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുളള ഉഭയകക്ഷി വിഷയമാണ് എന്നാണ് രക്ഷാ സമിതിയിലെ അംഗരാജ്യങ്ങള്‍ നിലപാടെടുത്തത്. രക്ഷാ സമിതി കണ്സല്ട്ടേഷന് റൂമിലെ ക്ലോസ്ഡ് കണ്‍സല്‍ട്ടേഷനില്‍ കശ്മീര്‍ വിഷയം ഉയര്‍ത്താന്‍ ചൈന ശ്രമം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം പാകിസ്താന്റെ നീക്കത്തെ ഇന്ത്യ ശക്തമായി വിമര്‍ശിച്ചു. ഇന്ത്യയുമായി സാധാരണ ബന്ധം സാധ്യമാക്കാനുളള കടുത്ത പ്രതിബന്ധങ്ങളെ എങ്ങനെ അഭിമുഖീകരിക്കാം എന്നതിലാണ് പാകിസ്താന് ശ്രദ്ധിക്കേണ്ടത് എന്ന് ഇന്ത്യ പ്രതികരിച്ചു. ഒരു തവണ കൂടി പാകിസ്താന് പരാജയപ്പെട്ടിരിക്കുകയാണെന്ന് ഇന്ത്യന്‍ പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു.
അപകടകരമായ സ്ഥിതിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ പാക് പ്രതിനിധികള്‍ നടത്തുന്ന ശ്രമങ്ങളും പലതവണയായി ഐക്യരാഷ്ട്ര സഭയ്ക്ക് മുന്നില്‍ ആവര്‍ത്തിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളും വസ്തുതയ്ക്ക് നിരക്കുന്നതല്ല എന്ന് തെളിഞ്ഞതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും ഇന്ത്യന്‍ പ്രതിനിധി പ്രതികരിച്ചു. ശ്രദ്ധ തിരിക്കാനുളള നീക്കമാണ് എന്ന് ഐക്യരാഷ്ട്ര സഭ ഇതിനെ വിലയിരുത്തുന്നതിലും ഇന്ത്യയ്ക്ക് സന്തോഷമുണ്ടെന്നും സയ്യിദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി.
ഇന്ത്യയുമായുളള ബന്ധത്തില്‍ പാകിസ്താനുളള പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഉഭയകക്ഷി മാര്‍ഗങ്ങളുണ്ടെന്ന് യുഎന്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയതിനേയും ഇന്ത്യന്‍ പ്രതിനിധി സ്വാഗതം ചെയ്തു. കശ്മീര്‍ വിഷയം ആഭ്യന്തര വിഷയമാണെന്നും അത് ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും യൂറോപ്യന്‍ പ്രതിനിധി പ്രതികരിച്ചു. കശ്മീര്‍ വിഷയത്തില്‍ പാകിസ്താനൊപ്പം നില്ക്കുന്ന ചൈന, ഇരു രാജ്യങ്ങളേയും ചര്‍ച്ചയിലൂടെ പ്രശ്നപരിഹാരം നടത്താന്‍ പ്രേരിപ്പിക്കുമെന്ന് വ്യക്തമാക്കി.