പാകിസ്താനും താലിബാനും രണ്ടല്ല, ഒന്നാണ്, തുറന്നു പറഞ്ഞ് പാക് ആഭ്യന്തര മന്ത്രി
കൊല്ലപ്പെട്ട താലിബാന്‍ നേതാവ് മുല്ലാ മന്‍സൂറിന് പാകിസ്താന്‍ 2005ല്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിരുന്നു. പാക് ആഭ്യന്തര മന്ത്രിയാണ് ഇക്കാര്യം പരസ്യമായി സമ്മതിച്ചത്.
ഇസ്ലാമാബാദ്: അഫ്ഗാനിലെ താലിബാന് പാകിസ്താന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന കാര്യങ്ങള്‍ പുറത്തുവരുന്നു. അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട താലിബാന്‍ നേതാവ് മുല്ലാ മന്‍സൂറിന് പാകിസ്താന്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിരുന്നു. പാക് ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ ഖാന്‍ ആണ് ഇക്കാര്യം പരസ്യമായി സമ്മതിച്ചത്.
2005ലാണ് പാകിസ്താന്റെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് താലിബാന്‍ നേതാവിന് നല്‍കിയത്. പിന്നീട് പാകിസ്താനില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ മുല്ലാ മന്‍സൂര്‍ കൊല്ലപ്പെട്ടിരുന്നു. ഇദ്ദേഹത്തിന് ഐഡി കാര്‍ഡ് നല്‍കിയ കാര്യം മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ വേണ്ടിയാണ് ആഭ്യന്തരമന്ത്രി പരസ്യപ്പെടുത്തിയത്.

മുന്‍ സര്‍ക്കാര്‍ വ്യക്തമായ പരിശോധന ഇല്ലാതെ ഐഡികാര്‍ഡുകളും പാസ്‌പോര്‍ട്ടും വിദേശികള്‍ക്ക് നല്‍കിയിരുന്നുവെന്ന് ചൗധരി പറഞ്ഞു. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശനമായ പരിശോധന നടത്തുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. വളരെ പ്രയാസകരമായ ജോലിയാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്ത്രിയുടെ വാക്കുകള്‍ ജിയോ ന്യുസ് ആണ്് പുറത്തുവിട്ടത്. ബലൂചിസ്താനിലെ അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഗ്രാമത്തില്‍ വാഹനത്തില്‍ യാത്ര ചെയ്യവെയാണ് മന്‍സൂറും മറ്റൊരാളും അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു സംഭവം. 2015 ജൂലൈയിലാണ് മന്‍സൂര്‍ താലിബാന്റെ നേതൃത്വം ഏറ്റെടുത്തത്. താലിബാന്റെ പ്രഥമ നേതാവ് മുല്ലാ മുഹമ്മദ് ഉമറിന് ശേഷം സംഘടനയുടെ നേതൃത്വം ഏറ്റെടുത്ത വ്യക്തിയായിരുന്നു മന്‍സൂര്‍.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 32400 പാസ്‌പോര്‍ട്ടുകളും 223000 ഐഡി കാര്‍ഡുകളും സര്‍ക്കാര്‍ റദ്ദ് ചെയ്തിട്ടുണ്ടെന്നു ചൗധരി പറഞ്ഞു. കഴിഞ്ഞ പിപിപി സര്‍ക്കാരിന്റെ വീഴ്ചയാണ് പിശകുകള്‍ക്ക് കാരണം. അതിന് പുറമെ 90 ദിവസത്തിനിടെ 95 ദശലക്ഷം സിം കാര്‍ഡുകളും റദ്ദാക്കിയെന്നും മന്ത്രി അറിയിച്ചു. വ്യാജ പാസ്‌പോര്‍ട്ടുകളും സിം കാര്‍ഡുകളും നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ 18 അംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

താലിബാന് പാകിസ്താന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന അഫ്ഗാന്‍ ഭരണകൂടത്തിന്റെ വാദം ശരിവയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. താലിബാനെ തുരത്താന്‍ അഫ്ഗാന്‍ ഭരണകൂടം ഏറെ കാലമായ ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചിട്ടില്ല. ഇതിന് കാരണമായി സര്‍ക്കാര്‍ പറയുന്നത് പാകിസ്താനെയാണ്. പാകിസ്താന്‍ ആയുധവും പണവും മറ്റു സൗകര്യങ്ങളും താലിബാന് നല്‍കുന്നുവെന്നാണ് അഫ്ഗാന്റെ ആരോപണം.












Click it and Unblock the Notifications