പാകിസ്താന് വീണ്ടും കനത്ത തിരിച്ചടി; ഭീകരവാദ പ്രവർത്തനത്തിന്റെ പേരിൽ കരിമ്പട്ടികയിൽ പെടുത്തി!
ദില്ലി: പാകിസ്താന് വീണ്ടും തിരിച്ചടി. ഭീകരവാദത്തിന്റെ പേരിൽ കരിമ്പട്ടികയിൽപ്പെടുത്തി. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ നിരീക്ഷണ ഏജന്‍സികളിലൊന്നായ ഏഷ്യാ പസഫിക് ഗ്രൂപ്പാണ് പാകിസ്താനെ കരിമ്പട്ടികയില്‍ ചേർത്തിരിക്കുന്നത്. ഭീകരവാദത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നത് തടയാന്‍ കര്‍ശന നടപടി എടുത്തില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുന്നമെന്ന് കഴിഞ്ഞ ജൂണില്‍ ഫിനാന്‍ഷ്യൽ ആക്ഷൻ ടാസ്ക് ഫോർസ് പാകിസ്താന് മുന്നറിയിപ്പ് നൽകിയരുന്നു.
ഒക്ടോബര്‍ വരെയാണ് സമയപരിധി നല്‍കിയിരുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കല്‍ തുടങ്ങിയവ തടയാനായി നിര്‍ദ്ദേശിക്കപ്പെട്ട 40 നടപടികളില്‍ 32 എണ്ണവും നിശ്ചിത സമയപരിധിക്കുള്ളിൽ പാകിസ്താന് പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെന്ന് ഫിനഷ്യൽ ആക്ഷൻ ടാസ്ക് ഫോർസിന്റെ മേഖലയിലെ സംഘടനയായ എഷ്യാ പസഫിക് ഗ്രൂപ്പ് കണ്ടെത്തുകയായിരുന്നു.
ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ ഒമ്പത് മേഖലാ സംഘടനകളിലൊന്നാണ് ഏഷ്യാ പസഫിക് ഗ്രൂപ്പ്. ഭീകരര്‍ക്കും ഭീകര സംഘടനകള്‍ക്കും എതിരെ ശക്തമായ നടപടി എടുക്കാന്‍ പാകിസ്താനെ നിര്‍ബന്ധിക്കുന്നതിന് നേരത്തെ നടപടികൾ സ്വീകരിച്ചിരുന്നു. മുന്നറിയിപ്പെന്നോണം ഗ്രേ ലിസ്റ്റിലായിരുന്നു നേരത്തെ പെടുത്തിയിരുന്നത്.
നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതോടെ കരിമ്പട്ടികയിൽ പെടുത്തി. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാകിസ്താന് ഇത് വൻ ഭീഷണിയാണ്. കരിമ്പട്ടികയില്‍ പെടുന്നതോടെ ആഗോള സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് പാകിസ്താന് കൂടുതല്‍ കടമ്പകള്‍ കടക്കേണ്ടിവരും.