കുല്‍ഭൂഷണെതിരെ തീവ്രവാദത്തിന് തെളിവില്ല.... പാകിസ്താന്‍ ഉഭയകക്ഷി ബന്ധം അട്ടിമറിച്ചെന്ന് സാല്‍വെ!!
ഹേഗ്: പാകിസ്താനില്‍ തീവ്രവാദ ബന്ധമാരോപിച്ച് വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ അന്താരാഷ്ട്ര കോടതിയില്‍ വാദം ശക്തമാക്കി ഇന്ത്യ. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് കേസില്‍ ഇന്ത്യക്ക് വേണ്ടി ഹാജരായത്. നിരപരാധിയായ ഇന്ത്യക്കാരന് വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് എടുത്ത് പറഞ്ഞാണ് സാല്‍വെ വാദം ആരംഭിച്ചത്. പാകിസ്താനില്‍ കുല്‍ഭൂഷണ്‍ നേരിട്ട കുറ്റവിചാരണ യാതൊരു നിലവാരവവും ഇല്ലാത്തതാണ്. തീവ്രവാദ ബന്ധത്തിന് യാതൊരു തെളിവും പാകിസ്താന്റെ കൈവശമില്ല. എന്നിട്ടും കുല്‍ഭൂഷണിന്റെ കസ്റ്റഡി തുടര്‍ന്നത് നിയമവിരുദ്ധമാണ്. ഇന്ത്യാവിരുദ്ധ നിലപാടിന്റെ പേരിലാണ് കുല്‍ഭൂഷണ്‍ ശിക്ഷിക്കപ്പെടുന്നതെന്നും സാല്‍വെ പറഞ്ഞു.
ഇന്ത്യന്‍ പ്രതിനിധിക്ക് കുല്‍ഭൂഷണെ കാണാനുള്ള അനുമതി പോലും പാകിസ്താന്‍ നിഷേധിച്ചു. ഇത് ഒരു രാജ്യത്തും കേട്ട് കേള്‍വി പോലുമില്ലാത്ത കാര്യമാണ്. ഇന്ത്യ പലതവണ കുല്‍ഭൂഷണനെ കാണാന്‍ അനുവാദം ചോദിച്ചെങ്കിലും, ഇതുവരെ മറുപടി ലഭിച്ചില്ല. 13 തവണ അപേക്ഷ നല്‍കിയതിന്റെ തെളിവും ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ സമര്‍പ്പിച്ചു. കുല്‍ഭൂഷണെ എന്നാല്‍ കസ്റ്റഡിയില്‍ എടുത്തതെന്ന് ഇതുവരെ പാകിസ്താന്‍ വ്യക്തമാക്കിയിട്ടില്ല. അദ്ദേഹവുമായി ബന്ധപ്പെട്ട് ഒരു രേഖകളും പാകിസ്താന്‍ ഇതുവരെ ഇന്ത്യക്ക് നല്‍കിയിട്ടില്ല. പാകിസ്താന്‍ അദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് പോലും ഇന്ത്യക്ക് അറിയില്ല. ഉഭയകക്ഷി ബന്ധം അവര്‍ അട്ടിമറിക്കുകയാണെന്നും സാല്‍വെ ആരോപിച്ചു.
കുല്‍ഭൂഷണ്‍ കുറ്റസമ്മതം നടത്തിയെന്ന പാകിസ്താന്റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. പല അന്താരാഷ്ട്ര നയങ്ങളും കാറ്റില്‍ പറത്തിയാണ് പാകിസ്താന്‍ പ്രവര്‍ത്തിക്കുന്നത്. കുല്‍ഭൂഷണന്റെ കുടുംബത്തിനെ അപമാനിക്കുന്ന പ്രവര്‍ത്തിയാണ് പാകിസ്താനില്‍ നിന്നുണ്ടായത്. ഒടുവില്‍ അത്തരമൊരു നീക്കത്തെ അപലപിച്ച് ഇന്ത്യക്ക് കത്തയക്കേണ്ടി വന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാറുകള്‍ പാലിക്കാന്‍ പാകിസ്താന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ കേസുകള്‍ക്ക് അടിസ്ഥാനമില്ലെന്നും സാല്‍വെ വ്യക്തമാക്കി. അതേസമയം പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന വാദത്തില്‍ ഇന്ത്യ പാകിസ്താനെതിരെ കടുത്ത വാദമാണ് അന്താരാഷ്ട്ര കോടതിയില്‍ നടത്തിയത്.
ഉത്തര്‍പ്രദേശില്‍ പ്രിയങ്കയുടെ ആദ്യ ടാര്‍ഗറ്റ് വാരണാസി.... 4 ദിവസത്തെ സന്ദര്‍ശനം!!