യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് പാക്കിസ്ഥാൻ;ലക്ഷ്യമെന്ത്?
ഇറാൻ-യുഎസ് സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാമെന്ന പാക്കിസ്ഥാൻ്റെ വാഗ്ദാനം പങ്കുവെച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻ്റെ ഔദ്യോഗിക പ്രസ്താവന തൻ്റെ സോഷ്യൽ മീഡിയയലൂടെയാണ് ട്രംപ് പങ്കുവെച്ചത്. അതേസമയം പാക്കിസ്ഥാൻ്റെ അപ്രതീക്ഷിത നീക്കത്തിന് പിന്നിലെ ലക്ഷ്യമെന്താണെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
' അമേരിക്കയും ഇറാനും പരസ്പരം സമ്മതിക്കുകയാണെങ്കിൽ ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കാൻ തങ്ങൾ സന്നദ്ധരാണെന്നാണ് പാക്കിസ്ഥാൻ അറിയിച്ചിരിക്കുന്നത്. ഇത്തരമൊരു ചർച്ച നടത്താൻ കഴിഞ്ഞാൽ അതിൽ അഭിമാനിക്കുന്നവരുമാണെന്നും പാക് പ്രധാനമന്ത്രി ഷെരീഫ് പറഞ്ഞു. 'മേഖലയിലും പുറത്തും സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിന്, പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സംഭാഷണ ശ്രമങ്ങളെ പാകിസ്ഥാൻ സ്വാഗതം ചെയ്യുകയും പൂർണ്ണമായി പിന്തുണയ്ക്കുകയും ചെയ്യുന്നു. യുഎസിൻ്റെയും ഇറാൻ്റെയും സമ്മതം ലഭിക്കുകയാണെങ്കിൽ, നിലവിലുള്ള സംഘർഷത്തിന് സമഗ്രമായ ഒത്തുതീർപ്പ് കണ്ടെത്താൻ അർത്ഥവത്തായ ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാൻ പ്രതിജ്ഞാബദ്ധമാണ്, എന്നാണ് ഷെരീഫ് പറഞ്ഞത്.

ഈ വാഗ്ദാനത്തിൽ യാതൊരു അഭിപ്രായവും രേഖപ്പെടുത്താതെയാണ് ട്രംപ് തൻ്റെ 'ട്രൂത്ത് സോഷ്യൽ' അക്കൗണ്ടിൽ ഈ പോസ്റ്റ് പങ്കുവെച്ചത്. അതേസമയം പാക് നീക്കം സജീവമായ രഹസ്യ നയതന്ത്രത്തിൻ്റെ സൂചനയാണെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. പാകിസ്ഥാനും ഈജിപ്തും തുർക്കിയും ചേർന്ന് പശ്ചിമേഷ്യയിൽ സമാധാനക്കരാർ ഉണ്ടാക്കാൻ രഹസ്യമായി പ്രവർത്തിക്കുന്നുണ്ടെന്ന അന്താരാഷ്ട്ര റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം .യുഎസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസും പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പാകിസ്ഥാനിൽ വെച്ച് ഇറാൻ ഉദ്യോഗസ്ഥരെ കണ്ടേക്കുമെന്ന വാർത്തകൾ യുഎസ് പ്രസ് സെക്രട്ടറി കരോലൈൻ ലീവിറ്റ് തള്ള്. ഇത്തരം വാർത്തകളെ വിശ്വസിക്കരുതെന്നും അവർ പറഞ്ഞു.
അതേസമയം ഇറാനിയൻ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറിനെതിരെയുള്ള ആസൂത്രിത ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവെക്കാൻ പ്രസിഡൻ്റ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പെട്ടെന്നുള്ള ഈ നയതന്ത്രപരമായ മുന്നേറ്റം എന്നതും ശ്രദ്ധേയമാണ്. പാക് നീക്കം രാജ്യാന്തര തലത്തിൽ തങ്ങളുടെ പ്രാധാന്യം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാകാമെന്ന വിലയിരുത്തലുകൾ ഉണ്ട്. മാത്രമല്ല അഫ്ഗാനിസ്ഥാനിലെ സംഘർഷങ്ങളിൽ നിന്നുള്ള ശ്രദ്ധ തിരിക്കാനുള്ള നീക്കമായും വിലയിരുത്തപ്പെടുന്നുണ്ട്.
സാമ്പത്തികമായി തകർന്നിരിക്കുകയാണ് പാക്കിസ്ഥാൻ. അതിനിടയിൽ ഊർജ പ്രതിസന്ധി കൂടി പാക്കിസ്ഥാനെ കാര്യമായി അലട്ടുന്നുണ്ട്. നിലവിൽ രാജ്യത്തിനാവശ്യമായ 80 ശതമാനം ഊർജവും പാക്കിസ്ഥാൻ ഇറക്കുമതി ചെയ്യുകയാണ്. യുദ്ധം നീണ്ടുനിൽക്കുന്നത് രാജ്യത്തെ പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്നും പാക്കിസ്ഥാൻ ഭയപ്പെടുന്നുണ്ട്. ഇതെല്ലാമായിരിക്കാം ഇപ്പോഴത്തെ പാക് നീക്കത്തിന് പിന്നിൽ എന്നും വിലയിരുത്തപ്പെടുന്നുണ്ട്.












Click it and Unblock the Notifications