ഹാഫിസ് സയീദിന്റെ മദ്രസകളും ഡിസ്പെന്‍സറികളും സർക്കാർ പിടിച്ചെടുത്തു!! പാകിസ്താനിൽ അങ്കപ്പുറപ്പാട്!
ഇസ്ലാമാബാദ്: പാകിസ്താനിൽ നിരോധിത സംഘടനകൾക്കെതിരെയുള്ള സമ്മർദ്ധം തുടരുന്ന സാഹചര്യത്തിൽ ഹാഫിസ് സയീദിന് മേൽ പാകിസ്താൻ നടപടികൾ സ്വീകരിക്കുന്നു. ഹാഫിസ് സയീദിന്റെ ഉടമസ്ഥതയിലുള്ള സെമിനാരികള്‍, ആരോഗ്യസേവനങ്ങൾ എന്നിവ അടച്ചുപൂട്ടാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഹാഫിസ് സയീദിനെ പാകിസ്താന്‍ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ നീക്കങ്ങൾ. പാകിസ്താന്‍ ഹാഫിസ് സയീദിനെതിരെ സ്വീകരിക്കുന്ന നടപടികൾ വിലയിരുത്തുന്നതിന് വേണ്ടി ഐക്യരാഷ്‍ട്രസഭയുടെ ഉപരോധ കമ്മറ്റി അംഗങ്ങൾ ജനുവരിയിൽ പാകിസ്താൻ സന്ദർശിച്ചിരുന്നു.
സെമിനാരികൾക്ക് വിലക്ക്
പാകിസ്താനിലെ പഞ്ചാബ് സർക്കാരിന്റെ ഉത്തരവ് കണക്കിലെടുത്ത് റാവൽപിണ്ടിയിലെ ജില്ലാ ഭരണകൂടമാണ് ഹാഫിസ് സയീദിന് കീഴിൽ പ്രവര്‍ത്തിക്കുന്ന നാല് ഡിസ്പെന്‍സറികളുടെ നിയന്ത്രണം ഏറ്റെടുത്തത്. ഹാഫിസ് സയീദ് സ്ഥാപകനായ ജമാഅത്ത് ഉദ് ദവ, ഫലാഹ് ഇ ഇന്‍സാനിയത്ത് തുടങ്ങിയ സംഘടനകൾക്ക് കീഴിൽ പ്രവര്‍ത്തിക്കുന്ന സെമിനാരികളുടേയും ഡിസ്പെന്‍സറികളുടേയും നിയന്ത്രണമാണ് സർക്കാർ ഏറ്റെടുത്തിട്ടുള്ളത്. പാകിസ്താനിലെ മതകാര്യങ്ങളും സ്വത്തുക്കളും കൈകാര്യം ചെയ്യുന്ന ഓഖാഫ് ഡിപ്പാർട്ട്മെന്റിനാണ് സെമിനാരികള്‍ കൈമാറിയിട്ടുള്ളത്. പാക് ദിനപത്രം ദി ഡോണാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പഞ്ചാബ് പ്രവിശ്യ സർക്കാർ ഉത്തരവ്
സെമിനാരികളുടെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുക്കാൻ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാർ വെള്ളിയാഴ്ച തന്നെ ഉത്തരവിട്ടുവെന്നും ഡോണ്‍ റിപ്പോർട്ട് ചെയ്യുന്നു. പഞ്ചാബ് പ്രവിശ്യാ സർക്കാർ ജമാഅത്ത് ഉദ് ദവയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന നാല് സെമിനാരികളുടെ പട്ടികയാണ് റാവൽപിണ്ടി പ്രാദേശിക സർക്കാരിന് കൈമാറിയിട്ടുള്ളത്. പ്രാദേശിക വൃത്തങ്ങൾ മദ്രസകള്‍ സന്ദർശിച്ചിരുന്നു. എന്നാൽ സെമിനാരികളുടെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തെന്ന റിപ്പോര്‍ട്ടുകൾ ജമാഅത്ത് ഉദ് ദവ നിരസിച്ചിട്ടുണ്ട്.
വിശദമായ അന്വേഷണം
ജമാഅത്ത് ഉദ് ദവയ്ക്ക് കീഴിലുള്ള മദ്രസകളിലെ വിദ്യാർത്ഥികൾ, അധ്യാപകർ, സെമിനാരികളിലെ ഡോക്ടര്‍മാർ, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കാന്‍ സർക്കാർ നിർദേശം നൽകിയതായി പാക് സർക്കാർ ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഫലാഹ് ഇ ഇൻസാനിയത്തിന് കീഴിലുള്ള ഡിസ്പെൻസറിയിലെ ജീവനക്കാരുടെ വിവരങ്ങളും ഇതോടെ സർക്കാരിന് സമർപ്പിക്കേണ്ടതായി വരും. ഇതിനായി പോലീസ്, ജില്ലാ ഭരണകൂടം, ഔഖാഫ് വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു സംയുക്ത സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. ഇതേ രീതിയിലുള്ള ഓപ്പറേഷനാണ് അറ്റോക്ക്, ചക്ക് വാൽ, ഝലം ജില്ലകളിൽ നടത്തുകയെന്നും സര്‍ക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
നിയന്ത്രണം സർക്കാരിന്റെ കയ്യിൽ?
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന് കീഴിലുള്ള നാല് സെമിനാരികളുടേയും ഫലഹ് ഇ ഇൻസാനിയത്തിന്റേയും നിയന്ത്രണം സര്‍ക്കാർ ഏറ്റെടുത്തതായി ഡെപ്യൂട്ടി കമ്മീഷണർ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു സെമിനാരിയുടേയും നാല് ഡിസ്പെന്‍സറികളുടേയും നിയന്ത്രണമാണ് സർക്കാർ ഏറ്റെടുത്തിട്ടുള്ളത്. ഫെബ്രുവരി 18 മുതല്‍ 23 വരെ പാരീസിൽ വച്ച് നടക്കാനിരിക്കുന്ന ഫിനാൻഷ്യസൽ ആക്ഷന്‍ ടാസ്ക് ഫോഴ്സ് യോഗത്തിന് മുന്നോടിയെന്നോണമാണ് പാകിസ്താനിൽ നിന്നുള്ള ഈ നീക്കങ്ങൾ.
നടപടി സ്വീകരിക്കുന്നു
പാകിസ്താനില്‍ ഭീകരവാദ ഫണ്ടിംഗ് തടയുന്നതിനുള്ള നീക്കങ്ങൾ സർക്കാർ നടത്തിവരുന്നതായി പാക് വൃത്തങ്ങളെ ഉദ്ധരിച്ച് പാക് ദിനപത്രം എക്സ്പ്രസ് ട്രിബ്യൂൺ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് അധികാരമുള്ള നാഷണൽ കൗണ്ടർ ടെററിസം അതോററ്റിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം, ധനകാര്യ- വിദേശകാര്യ മന്ത്രാലയങ്ങളും സംയുക്തമായാണ് ഹാഫിസ് സയീദ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലുള്ള ഭീകര സംഘടനകൾക്ക് ലഭിക്കുന്ന ഫണ്ടുകളെ പ്രതിരോധിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതെന്നും നാഷണൽ കൗണ്ടർ ടെററിസം അതോറിറ്റി ചൂണ്ടിക്കാണിക്കുന്നു.
ഐക്യരാഷ്ട്ര സഭാ പ്രമേയം
പാകിസ്താനിൽ ഹാഫിസ് സയീദ് സ്ഥാപകനായ ജമാഅത്ത് ഉദ് ദവ, ഫലാഹ് ഇ ഇന്‍സാനിയത്ത് എന്നീ ഭീകര സംഘടനകള്‍ പാകിസ്താനിൽ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ 1267ാമത് പ്രമേയത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. രാജ്യത്ത് ഈ സംഘടനകൾക്ക് ഫണ്ടുകൾ ശേഖരിക്കുന്നതിന് യാതൊരു തരത്തിലുള്ള തടസ്സങ്ങളുമില്ലെന്നും റിപ്പോർട്ടിൽ പരാമര്‍ശിച്ചിരുന്നു. ഇരു സംഘടനകൾക്കും ഫണ്ടുകൾ നൽകുന്നതിൽ നിന്ന് പാക് സർക്കാര്‍ വ്യക്തികളെയും സംഘടനകളെയും കർശനമായി വിലക്കിയിരുന്നു. പാകിസ്താൻ ഏറ്റവും ഒടുവിൽ നിരോധിച്ചത് ജുൻദുല്ലാ എന്ന സംഘടനയായിരുന്നു. 2018 ജനുവരി 31നായിരുന്നു ഇത്.