പാകിസ്ഥാന്റെ സ്വർണം മൊത്തം യുഎസ് കൊണ്ടുപോകുമോ? കരാർ വരുന്നു: സൗദിയുടെ കാര്യമെന്താകും
അമേരിക്കയും പാകിസ്ഥാനും തമ്മില്‍ വ്യാപാര കരാർ ഒപ്പുവെക്കുന്നതിലേക്ക് കൂടുതല്‍ അടുക്കുന്നു. പാകിസ്ഥാന്റെ പ്രധാന കയറ്റുമതി മേഖലകളുടെ ഭാവിയെ വലിയ തോതില്‍ മാറ്റി മറിച്ചേക്കാവുന്ന കരാർ സംബന്ധിച്ചുള്ള ചർച്ചകള്‍ അമേരിക്കയും പാകിസ്ഥാനും ഇതിനോടകം പൂർത്തിയാക്കിയെന്നാണ് ഡോണ്‍ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ട് പ്രകാരം, ഇരുരാജ്യങ്ങളും ഒരു ധാരണയിൽ എത്തിയിട്ടുണ്ടെങ്കിലും, യുഎസ് മറ്റ് വ്യാപാര പങ്കാളികളുമായുള്ള സമാന ചർച്ചകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനം നടത്തൂ.
ജൂലൈ 9-നുള്ള സമയപരിധിക്ക് ഒരാഴ്ച മുമ്പാണ് കരാർ സംബന്ധിച്ച ധാരണയിൽ എത്തിയത്. വാഷിംഗ്ടണിൽ നടന്ന ചർച്ചകളിൽ പാകിസ്ഥാൻ വാണിജ്യ സെക്രട്ടറി ജവാദ് പാൽ നേതൃത്വം നൽകി. പാകിസ്ഥാന്റെ കയറ്റുമതി ഉൽപ്പന്നങ്ങൾക്ക് പ്രധാനമായും തുണിത്തരങ്ങള്‍ക്കും കാർഷിക ഉൽപ്പന്നങ്ങള്‍ക്കും 29 ശതമാനം തീരുവ വീണ്ടും ഏർപ്പെടുത്തുന്നത് തടയുന്ന ഒരു ദീർഘകാല പരസ്പര തീരുവ കരാറിനാണ് ചർച്ചയിലൂടെ ലക്ഷ്യമിട്ടത്.

സാമ്പത്തികമായി വളരെയേറെ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന പാകിസ്ഥാനെ സംബന്ധിച്ച് ഈ കാരാർ ഏറെ പ്രധാനമാണ്. ഈ വർഷം ആദ്യം താൽക്കാലികമായി നിർത്തിവെച്ച തീരുവ ഇളവ്, ജൂലൈ 9-നുള്ളിൽ പുരോഗതി ഉണ്ടാകാത്തപക്ഷം അവസാനിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. നാല് ദിവസത്തെ ചർച്ചകൾ വിജയകരമായിരുന്നുവെന്നും ഇരുപക്ഷവും ഒരു വിശാലമായ ചട്ടക്കൂടിൽ ധാരണയിലെത്തിയെന്നും ചർച്ചകളെക്കുറിച്ച് അറിയാവുന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായി എ ബി പി ന്യൂസും റിപ്പോർട്ട് ചെയ്യുന്നു.
കരാർ നിലവില്‍ വരുന്നത് അമേരിക്കയ്ക്കും വലിയ തോതില്‍ ഉപകാരമാകും. യുഎസിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഉൾപ്പെടെയുള്ള സാധനങ്ങളുടെ ഇറുക്കുമതി വർധിക്കും. കൂടാതെ പാകിസ്ഥാന്റെ ഖനന, ഊർജ, അടിസ്ഥാന സൗകര്യ മേഖലകളിൽ അമേരിക്കൻ നിക്ഷേപം ആകർഷിക്കാനും സാധ്യതയുണ്ട്. റേക്കോ ഡിക് ചെമ്പ്, സ്വർണ ഖനി, അനുബന്ധ ഊർജ അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവ ചർച്ചകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാൻ, റേക്കോ ഡിക് ഖനിയിലെ 8 ട്രില്യൺ ഡോളർ മുതൽ 50 ട്രില്യൺ ഡോളർ വരെ വിലമതിക്കുന്ന ധാതു സമ്പത്ത് പ്രയോജനപ്പെടുത്തി വിദേശ നിക്ഷേപം ആകർഷിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സൗദി അറേബ്യയുടെ മനാറ മിനറൽസ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി, റേക്കോ ഡിക് ഖനിയിൽ 15% ഓഹരി 540 മില്യൺ ഡോളറിന് വാങ്ങുന്നതിന് പാകിസ്ഥാൻ ഫെഡറൽ കാബിനറ്റ് 2024 ഡിസംബറിൽ അംഗീകാരം നൽകിയിരുന്നു.
2025 ജനുവരിയിൽ, പാകിസ്ഥാന്റെ പെട്രോളിയം മന്ത്രി മുസാദിക് മാലിക്, സൗദിയുമായുള്ള ചർച്ചകൾ "വിപുലമായ" ഘട്ടത്തിലാണെന്നും അടുത്ത രണ്ട് ക്വാർട്ടറുകളിൽ (2025-ന്റെ ആദ്യ പകുതിയോടെ) നിക്ഷേപം ഉറപ്പാകുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് ഇടയിലാണ് അമേരിക്കയ്ക്ക് മുമ്പിലും ഇപ്പോള്‍ നിക്ഷേപ സാധ്യതകള്‍ തുറന്നിരിക്കുന്നത്.
വ്യാപാര കരാർ കരാർ യുഎസ് എക്‌സ്‌പോർട്ട്-ഇംപോർട്ട് ബാങ്ക് വഴിയുള്ള വിപുലമായ ഇടപെടലുകൾക്കും വഴിയൊരുക്കും. ട്രംപ് ഭരണകാലത്ത് ഉയർന്ന തീരുവകൾ ഏർപ്പെടുത്തിയതിനാൽ പാകിസ്ഥാന്റെ യുഎസ് വിപണിയിലേക്കുള്ള ഇറക്കുമതികള്‍ നിലനിർത്താനും, ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ പുനഃസ്ഥാപിക്കാനും ഈ കരാർ സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
അതേസമയം, ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാറിനെ സംബന്ധിച്ച ചർച്ചകളും തുടരുകയാണ്. രസ്പര നേട്ടവും ദേശീയ താൽപ്പര്യവും മുൻനിർത്തി മാത്രമേ കരാർ അംഗീകരിക്കൂവെന്നാണ് ചർച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കിയത്. അമേരിക്കയുമായുള്ള ഇടക്കാല വ്യാപാര കരാറിനായുള്ള ചർച്ചകൾക്ക് ശേഷം, അഡീഷണൽ സെക്രട്ടറി രാജേഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം കഴിഞ്ഞ ദിവസം വാഷിംഗ്ടണിൽ നിന്ന് മടങ്ങുകയും ചെയ്തു.












Click it and Unblock the Notifications