ഇന്ത്യ കടുപ്പിച്ചു, പാകിസ്താൻ ഭയന്ന് വഴങ്ങുന്നു, ജെയ്ഷെ മുഹമ്മദിനേയും മസൂദ് അസ്ഹറിനേയും പൂട്ടും!
ഇസ്ലാമാബാദ്: ആഗോളഭീകരതയ്ക്ക് പാകിസ്താനില്‍ ഒരു മുഖമുണ്ടെങ്കില്‍ അത് ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെതാണ്. മസൂദ് അസ്ഹര്‍ അടക്കമുളള ഭീകരവാദികളേയും ജെയ്ഷെ ഉള്‍പ്പെടുന്ന ഭീകരവാദ സംഘടനകളേയും വളര്‍ത്തുന്നതില്‍ പാക് സൈന്യത്തിനും സര്‍ക്കാരിനും വലിയ പങ്കുണ്ട്.
ഭീകരവാദസംഘടനകള്‍ക്കെതിരെ പേരിന് മാത്രം നടപടിയെടുക്കുകയും അന്താരാഷ്ട്ര നീക്കങ്ങളെ എതിര്‍ക്കുകയുമായിരുന്നു ഇതുവരെ പാകിസ്താന്. എന്നാല്‍ പുല്‍വാമയോടെ പാകിസ്താന് ഭയന്നിരിക്കുന്നു. ഇന്ത്യ കടുത്ത നിലപാട് എടുത്തതും അന്താരാഷ്ട്ര സമ്മര്‍ദ്ദവും ജെയ്ഷെ മുഹമ്മദിനെതിരെ നടപടിയെടുക്കാന്‍ പാകിസ്താനെ പ്രേരിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അസ്ഹറിന്റെ മരണവാർത്ത പാക് തന്ത്രമെന്നും സൂചനയുണ്ട്.
പുൽവാമയ്ക്ക് പിന്നിൽ
പുല്‍വാമയില്‍ 40 ഇന്ത്യന്‍ സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് ജെയ്ഷെ മുഹമ്മദ് ആണ്. എന്നാല്‍ പാകിസ്താന് ഇത് നിഷേധിച്ച് രംഗത്ത് വരികയുണ്ടായി. തെളിവില്ല എന്നാണ് പാകിസ്താന് മുന്നോട്ട് വെയ്ക്കുന്ന ന്യായം.
മരിച്ചോ ജീവിച്ചിരിപ്പുണ്ടോ
അതിനിടെ ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ മസൂദ് അഹ്സര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പാകിസ്താനില്‍ തന്നെ മസൂദ് അസ്ഹര്‍ ജീവിച്ചിരിപ്പുണ്ട് എന്നാണ് ജെയ്ഷെ മുഹമ്മദ് പ്രസ്താവന ഇറക്കിയിരിക്കുന്നത്.
അസ്ഹർ കടുത്ത രോഗി
മസൂദ് അസ്ഹറിന്റെ കുടുംബവും മരണവാര്‍ത്ത തള്ളി രംഗത്ത് എത്തിയിട്ടുണ്ട്.അസ്ഹര്‍ കടുത്ത രോഗിയാണെന്നും വീടിന് പുറത്ത് പോകാന്‍ പോലും സാധിക്കാത്ത അവസ്ഥയില്‍ ആണെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാതെ പാകിസ്താൻ
അതിനിടെ പാക് ആര്‍മി ആശുപത്രിയില്‍ നിന്നും അസ്ഹറിനെ മാറ്റിയതായും വാര്‍ത്തകളുണ്ട്. മസൂദ് അസ്ഹറിന്റെ മരണവാര്‍ത്ത സംബന്ധിച്ച് പാകിസ്താന് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മരണവാര്‍ത്ത പ്രചരിപ്പിക്കുന്നതിന് പിന്നില്‍ പാകിസ്താന്റെ തന്നെ തന്ത്രമാണോ എന്നും സംശയിക്കപ്പെടുന്നുണ്ട്.
അത് പാക് തന്ത്രമോ
മസൂദ് അസ്ഹറിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനുളള പ്രമേയം ഐക്യരാഷ്ട്ര സംഘടനാ രക്ഷാസമിതി പരിഗണിക്കാനിരിക്കെയാണ് മരണവാര്‍ത്ത പരക്കുന്നത് എന്നതാണ് സംശയമുണ്ടാക്കുന്നത്. ഇന്ത്യ നിരന്തരമായി ആവശ്യപ്പെടുന്നതാണ് മസൂദ് അസ്ഹറിനെ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്നത്.
ഉപരോധ നീക്കങ്ങൾ
അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയുടെ ഈ ആവശ്യത്തിനുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മൂന്ന് തവണ ഐക്യരാഷ്ട്രസഭയില്‍ മസൂദ് അസ്ഹറിനെതിരെ ഉപരോധ നീക്കമുണ്ടായി. എന്നാല്‍ മൂന്ന് പ്രമേയങ്ങളേയും തടഞ്ഞത് പാകിസ്താനുമായി ഉറ്റ ബന്ധമുളള ചൈന ആയിരുന്നു.
ഇത്തവണ എതിർക്കില്ല
ഐക്യരാഷ്ട്രസഭയുടെ ഭീകരവാദ പട്ടികയില്‍ മസൂദ് അസ്ഹറിനെ ഉള്‍പ്പെടുത്താനുളള നാലാം പ്രമേയമാണ് ഇക്കഴിഞ്ഞ 27ന് വീണ്ടും രക്ഷാസമിതിയില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ ആഴ്ച രക്ഷാസമിതിയുടെ ഉപരോധ സമിതി പ്രമേയം പരിഗണിക്കും. ഇത്തവണ പാകിസ്താന് എതിര്‍ക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യൻ സമ്മർദ്ദം ഫലിച്ചു
പുല്‍വാമ ആക്രമണത്തോടെ അന്താരാഷ്ട്ര സമൂഹത്തില്‍ പാകിസ്താന് തികച്ചും ഒറ്റപ്പെട്ടിട്ടുണ്ട്. ചൈന അടക്കം തളളിപ്പറഞ്ഞ സാഹചര്യത്തില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം കുറയ്ക്കാനുളള ശ്രമത്തിലാണ് പാകിസ്താന് എന്നാണ് വിലയിരുത്തപ്പെടുന്നത്. അതിന്റെ ഭാഗമായി രാജ്യത്ത് ഭീകരവാദ സംഘടനകള്‍ക്കെതിരെ നടപടിയെടുക്കാനും പാകിസ്താന് മുതിര്‍ന്നേക്കും.
നടപടിയെടുക്കുമെന്ന്
ജെയ്ഷെ മുഹമ്മദിനെ അടിച്ചമര്‍ത്തും എന്ന് പാക് സര്‍ക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ജെയ്ഷെ അടക്കം നിരോധിക്കപ്പെട്ട എല്ലാ സംഘടനകള്‍ക്കുമെതിരെ നടപടി ഉണ്ടായേക്കും. എന്നാല്‍ സര്‍ക്കാരിനെ കവച്ച് വെക്കുന്ന ശക്തകളായ ഭീകരസംഘടനകള്‍ക്കെതിരെ എന്ത് നടപടിയാണ് എടുക്കുക എന്ന കാര്യം വ്യക്തമല്ല.
കണ്ണിൽ പൊടിയിടലോ
മസൂദ് അസ്ഹറിനെ വീട്ടുതടങ്കലില്‍ ആക്കാനോ കസ്റ്റഡിയില്‍ എടുക്കാനോ പാകിസ്താന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നത് വ്യക്തമല്ല. നിരോധിക്കപ്പെട്ട സംഘടനകള്‍ പേര് മാറ്റി പ്രവര്‍ത്തിക്കുന്നത് പാകിസ്താനില്‍ പതിവാണ്. ഇവയ്ക്ക് പാക് സൈന്യത്തിലടക്കം വലിയ സ്വാധീനമുണ്ട്. നിലവിലെ പ്രതിസന്ധിയില്‍ നിന്നും ഊരാനുളള കണ്ണില്‍ പൊടിയിടല്‍ മാത്രമാകുമോ പാക് നീക്കമെന്നാണ് കണ്ടറിയേണ്ടത്.