കശ്മീരിൽ കാലിടറി പാകിസ്താൻ: യുഎന്നിൽ പ്രമേയമില്ല, പരാതി ഉന്നയിക്കാൻ ലോകരാജ്യങ്ങൾ പിന്തുണച്ചില്ല!!
ഇസ്ലാമാബാദ്: ജമ്മു കശ്മീർ വിഷയം ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷനിൽ ഉന്നയിക്കാതെ പാകിസ്താൻ. ഐക്യരാഷ്ട്രസഭയുടെ പ്രമേയം ഉന്നയിക്കുന്നതിൽ നിന്നാണ് പാകിസ്താൻ വിട്ടുനിന്നിട്ടുള്ളത്. പ്രമേയത്തിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി സെപ്തംബർ 19ന് അവസാനിക്കെയാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് യാതൊരു തരത്തിലുള്ള പ്രതികരണവുമുണ്ടാകാതിരുന്നത്. സെപ്തംബർ ഒമ്പതിന് ആരംഭിച്ച സെഷൻ 27ന് അവസാനിക്കാനിരിക്കെയാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് യാതൊരു തരത്തിലുമുള്ള പ്രതികരണവും ഉണ്ടാകാത്തത്.
ഓല- യൂബർ പരാമർശം നൂറ് ശതമാനം ശരി: നിർമല സീതാരാമനെ പിന്തുണച്ച് മാരുതി ചെയർമാൻ
കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്രസഭയിൽ പരാതി ഉന്നയിക്കുന്നതിൽ പാകിസ്താൻ പരാജയപ്പെട്ടിരുന്നു. കുറഞ്ഞത് 16 രാജ്യങ്ങളുടെയെങ്കിലും പിന്തുണയാണ് ഇതിനായി വേണ്ടത്. എന്നാൽ ഇത് നേടിയെടുക്കാൻ പാകിസ്താന് കഴിഞ്ഞിരുന്നില്ല. പ്രമേയം ചർച്ചക്ക് എടുക്കണമെങ്കിൽ കുറഞ്ഞത് 24 വോട്ടുകളുടെ എങ്കിലും പിൻബലവും ആവശ്യമാണ്. ഐക്യരാഷ്ട്ര സഭ യോഗത്തിൽ കശ്മീർ വിഷയം ഉന്നയിക്കുമെന്നാണ് ജനീവയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി പ്രതികരിച്ചത്.
ജമ്മു കശ്മീരിൽ ഇന്ത്യ നടത്തുന്നത് മനുഷ്യക്കുരുതിയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കശ്മീർ വിഷയം ഉന്നയിക്കുന്നതിനൊപ്പം പ്രമേയവുമായി മുന്നോട്ടുപോകുമെന്നും പാക് വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രമേയം കൊണ്ടുവരുന്നതിൽ പാകിസ്താൻ പരാജയപ്പെടുകയായിരുന്നു. ഇന്ത്യ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ തന്നെ പ്രശ്നം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാക്കാനുള്ള ശ്രമങ്ങളാണ് പാകിസ്താൻ നടത്തിവന്നത്. എന്നാൽ ഇന്ത്യൻ നിലപാടിനെയാണ് ലോക രാജ്യങ്ങൾ മുഖവിലക്കെടുത്തത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷാവസ്ഥയിൽ ആശങ്ക രേഖപ്പെടുത്തിയ ലോകരാജ്യങ്ങൾ കശ്മീർ പ്രശ്നം ആഭ്യന്തര വിഷയമാണെന്ന് അംഗീകരിക്കുകയായിരുന്നു.