ഭീകരവാദത്തിനെതിരെ നടപടിയില്ലെങ്കിൽ പാകിസ്താനുമായി ചർച്ചയില്ല; ചൈനീസ് പ്രസിഡന്റിനോട് മോദി
Recommended Video
ബിഷ്കെക്ക്: തീവ്രവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കാതെ പാകിസ്താനുമായി ചർച്ചയില്ലെന്ന് ഇന്ത്യ. ഷാങ്ഹായ് ഉച്ചകോടിയോട് അനുബന്ധിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് പാകിസ്താൻ വിഷയത്തിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഭീകരവാദത്തിനെതിരെ നടപടിയെടുക്കാൻ പാകിസ്ഥാൻ തയാറാകുന്നില്ല. പുൽവാമ ആക്രമണത്തിടലടക്കം ഭീകരവാദികൾക്ക് പാകിസ്താൻ നൽകുന്ന പിന്തുണ വ്യക്തമായതായി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റിനെ അറിയിച്ചു.
പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. കിർഗിസ്ഥാൻ പ്രസിഡന്റ് സൂറോണ്‍ബായ് ജീന്‍ബെകോവ് പങ്കെടുത്ത വിരുന്നിൽ ഇരു നേതാക്കളും പങ്കെടുത്തെങ്കിലും ഇരുനേതാക്കളും പരസ്പരം സംസാരിച്ചില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പാകിസ്താനുമായി ഇപ്പോൾ ചർച്ചയ്ക്കുള്ള അന്തരീക്ഷമല്ലെന്ന് പ്രധാനമന്ത്രി ഷി ജിൻപിങിനോട് വ്യക്തമാക്കി.

അതേസമയം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ഷി ജിൻപിങ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. കശ്മീർ അടക്കമുള്ള വിഷയത്തിൽ ഉഭയകക്ഷി ചർച്ച നടത്താമെന്ന് ചൂണ്ടിക്കാട്ടി ഇമ്രാൻ ഖാൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ ഉച്ചകോടിക്കിടെ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കായി സമയം നീക്കിവെച്ചിട്ടില്ല. പാകിസ്താൻ അനുമതി നൽകിയിട്ടും ഉച്ചകോടിക്കായി പാക് വ്യോമപാതയിലൂടെയുള്ള യാത്ര മോദി ഒഴിവാക്കിയിരുന്നു.
അതേ സമയം ഇന്ത്യ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ചൈനീസ് പ്രസിഡന്റ് സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വർഷം ഏപ്രിലിൽ വുഹാനിൽ മോദിയും ഷി ചിൻപിങ്ങും നടത്തിയ കൂടിക്കാഴ്ച വിജയകരമായിരുന്നു. ഈ വര്‍ഷം തന്നെ ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനമുണ്ടാകും. ഉടന്‍തന്നെ ഇരു രാജ്യങ്ങളും ഇതിനുള്ള തയ്യാറെടുപ്പ് ആരംഭിക്കുമെന്നും വിദേശകാര്യ സെക്രട്ടറി വിജയ് കേശവ് പറഞ്ഞു.












Click it and Unblock the Notifications