ഇന്ത്യയും പാകിസ്താനും തമ്മിൽ കൊമ്പുകോർക്കും!! കശ്മീരികളെ പിന്തുണയ്ക്കുമെന്ന് പാക് സൈനിക മേധാവി
ഇസ്ലാമാബാദ്: സ്വാതന്ത്ര്യം നേടുന്നതിന് കശ്മീരികളെ സഹായിക്കുമെന്ന് പാക് സൈനിക മേധാവി ഖമർ ജാവേദ് ബജ് വ. ഇന്ത്യ- പാക് അതിര്‍ത്തിയിലെ നിയന്ത്രണരേഖയിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോടായിരുന്നു ബജ് വ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിൽ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള കശ്മീരികളുടെ സമരത്തിന് പൂർണ്ണ പിന്തുണ നൽകാനും പാക് സൈന്യത്തിന് ബജ് വ വ്യക്തമാക്കി.
പാകിസ്താനിൽ തിരഞ്ഞെടുപ്പിനിടെയുണ്ടായതുൾപ്പെടെയുള്ള ആക്രമണങ്ങൾക്ക് പിന്നില്‍ പാകിസ്താനാണെന്ന് ഇന്ത്യ ആരോപിക്കുന്നതിന് പിന്നാലെയാണ് പാക് സൈനിക മേധാവി പരസ്യമായി രംഗത്തെത്തിയിട്ടുള്ളത്. പാകിസ്താന്റെ നീക്കം ഇന്ത്യയെയും പ്രകോപിപ്പിച്ചിട്ടുണ്ട്.
കശ്മീരികൾക്കൊപ്പം
കശ്മീരികളുടെ സ്വയം നിര്‍ണ്ണയാവകാശത്തിനും മനുഷ്യാവകാശ പോരാട്ടങ്ങൾക്കും , രാഷ്ടീയ പോരാട്ടങ്ങൾക്കും പിന്തുണ നൽകുന്നുവെന്നും എപ്പോഴും കശ്മീരി ജനതയ്ക്കൊപ്പം നിൽക്കുന്നുവെന്നുമാണ് പാക് സൈനിക മേധാവി ഖമർ ജാവേദ് ബജ് വ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
സ്റ്റേറ്റ് സ്പോൺസേഡ് ടെററിസം
ജമ്മു കശ്മീരില്‍ ഇന്ത്യ ഭീകരവാദം വിതയ്ക്കുകയാണെന്ന് ആരോപിക്കുന്ന ബജ് വ ഇന്ത്യയെ പ്രതിസ്ഥാനത്ത് നിർത്താനും മറന്നിട്ടില്ല. കശ്മീരിൽ ഭീകരവാദം വിതയ്ക്കുന്നത് ഇന്ത്യയാണെന്നും കശ്മീരികൾക്ക് സ്വയം ഭരണാവകാശം നൽകണമെന്നും അല്ലാത്ത പക്ഷം സ്വാതന്ത്ര്യത്തിനായി പോരാടുന്ന കശ്മീരികൾക്ക് പാകിസ്താന്‍ സഹായം നല്‍കുമെന്നും ബജ് വ ചൂണ്ടിക്കാട്ടി.
ഇന്ത്യ അതിക്രമം വിതയ്ക്കുന്നു
ജമ്മു കശ്മീരിലുള്ള ജനങ്ങള്‍ക്ക് പുറമേ ഇന്ത്യ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് പാകിസ്താനിലുള്ള ജനങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളിലും ഇന്ത്യയ്ക്ക് പങ്കുണ്ടെന്നും ബജ് വ് ആരോപിയ്ക്കുന്നു. ഇന്ത്യൻ അധീന കശ്മീരിലെ ജനങ്ങളിലും പാക് ഗ്രാമങ്ങളിലെ ജനങ്ങളിലും ഇന്ത്യ ആക്രമണം അഴിച്ചുവിടുകയാണെന്നും പാക് സൈനിക മേധാവി ആരോപിയ്ക്കുന്നു.
വെടിനിർത്തൽ കരാർ ലംഘനം
ഇന്ത്യ- പാക് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘനം നടത്തുന്നത് ഇന്ത്യയാണെന്നും ഇന്ത്യയിൽ നിന്നുള്ള ഏത് തരത്തിലുള്ള ആക്രമണവും നേരിടാൻ പാകിസ്താൻ സജ്ജമാണെന്നും പാക് സൈന്യത്തിന്റെ മുന്നൊരുക്കങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ബജ് വ വ്യക്തമാക്കി.