ചോരപ്പുഴയായി പാക് അധീന കശ്മീർ! പ്രധിഷേധക്കാരെ നേരിടാൻ സൈന്യത്തെ ഇറക്കി, നിരവധി മരണം
പാക് അധീന കശ്മീർ ചരിത്രത്തിലെ ഏറ്റവും വലിയ ആഭ്യന്തര കലാപത്തിലേക്ക് നീങ്ങുകയാണ്. ജനകീയ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ പ്രക്ഷോഭം അടിച്ചമർത്താൻ പാക് ഭരണകൂടം സൈന്യത്തെ ഇറക്കിയതോടെ മേഖല യുദ്ധക്കളമായി മാറി. കഴിഞ്ഞ ദിവസങ്ങളിൽ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ അതിരൂക്ഷമായ ഏറ്റുമുട്ടലിൽ 10 സാധാരണക്കാരും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. ഇതോടെ ജനങ്ങൾ കൂടുതൽ അക്രമാസക്തരായി തെരുവിലിറങ്ങിയിരിക്കുകയാണ്. സംഘർഷത്തിന്റെ വിവരങ്ങൾ പുറംലോകം അറിയാതിരിക്കാൻ പാക് അധികൃതർ കടുത്ത മാധ്യമ വിലക്ക് ഏർപ്പെടുത്തുകയും ഇന്റർനെറ്റ് പൂർണ്ണമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. അയ്യായിരത്തോളം സൈനികരെയാണ് പ്രക്ഷോഭകരെ നേരിടാൻ ഇവിടേക്ക് നിയോഗിച്ചിട്ടുള്ളത്.
വർഷങ്ങളായി തങ്ങൾ നേരിടുന്ന സാമ്പത്തിക ചൂഷണത്തിനും അവഗണനയ്ക്കും എതിരെയാണ് ഈ ജനകീയ പ്രക്ഷോഭം ഉടലെടുത്തത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി പുറത്തുനിന്നുള്ളവർക്ക് അസംബ്ലിയിൽ സീറ്റുകൾ സംവരണം ചെയ്യുന്നതും കടുത്ത വിലക്കയറ്റവും ജനങ്ങളെ തെരുവിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചു. മേഖലയിലെ വിലപിടിപ്പുള്ള പ്രകൃതിവിഭവങ്ങൾ പാക് ഭരണകൂടം കൊള്ളയടിക്കുകയാണെന്നും തങ്ങൾക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുകയാണെന്നും പ്രതിഷേധക്കാർ വ്യക്തമാക്കുന്നു. പ്രക്ഷോഭം കടുത്തതോടെ പാക് സൈന്യം പ്രദേശത്തേക്കുള്ള ഭക്ഷണവും മരുന്നുകളും ആഴ്ചകളായി തടഞ്ഞിരിക്കുകയാണ്.

സമരക്കാരെ അക്രമി സംഘങ്ങളെന്നും ഭീകരരെന്നും മുദ്രകുത്താനാണ് പാക് സൈന്യവും മാധ്യമങ്ങളും ശ്രമിക്കുന്നത്. സുരക്ഷാ ജീവനക്കാർ കൊല്ലപ്പെട്ടത് പ്രതിഷേധക്കാരുടെ വെടിയേറ്റാണെന്നാണ് സൈന്യത്തിന്റെ വാദം. എന്നാൽ ജനം ഈ ആരോപണങ്ങളെ പൂർണ്ണമായി തള്ളിക്കളയുന്നു. തങ്ങളുടെ കൈകളിൽ ആയുധങ്ങളില്ലെന്നും സമാധാനപരമായാണ് തങ്ങൾ സമരം ചെയ്യുന്നതെന്നും അവർ വ്യക്തമാക്കുന്നു. ജനങ്ങൾക്കിടയിൽ ഭീതി പടർത്താനും അവരെ അക്രമികളായി ചിത്രീകരിക്കാനുമായി പാക് ഏജൻസികൾ തന്നെ സ്വന്തം ആൾക്കാരെ സിവിൽ വേഷത്തിൽ ഇറക്കി കൊല്ലുകയാണെന്ന് ജനകീയ കൂട്ടായ്മ തെളിവുകൾ സഹിതം ആരോപിക്കുന്നുണ്ട്.
പാക് അധീന കശ്മീരിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ പാകിസ്ഥാൻ നടത്തുന്ന ദശാബ്ദങ്ങൾ നീണ്ട ക്രൂരമായ ചൂഷണത്തിന്റെ ഫലമാണെന്ന് ഇന്ത്യ പ്രതികരിച്ചു. നിരപരാധികളായ ജനങ്ങളെ ക്രൂരമായി അടിച്ചമർത്തുന്ന പാകിസ്ഥാന്റെ നടപടിയെ അന്താരാഷ്ട്ര സമൂഹം ചോദ്യം ചെയ്യണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അതിർത്തികളെല്ലാം അടച്ചുപൂട്ടി സൈന്യം നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും നാൽപ്പതിനായിരത്തിലധികം ആളുകളെ അണിനിരത്തി മുസാഫറബാദിലേക്ക് ലോങ് മാർച്ച് നടത്താനാണ് പ്രക്ഷോഭകരുടെ തീരുമാനം. ഇത് വരും ദിവസങ്ങളിൽ വലിയൊരു ഏറ്റുമുട്ടലിലേക്ക് നയിച്ചേക്കുമെന്ന ആശങ്കയിലാണ് പാക് സർക്കാർ.


Click it and Unblock the Notifications