സൈന്യത്തിന്റെ നീക്കം ചാനലുകളിൽ ലൈവ്; പാകിസ്താനിൽ സ്വകാര്യ ചാനലുകൾക്ക് നിരോധനം!
ഇസ്ലാമാബാദ്: പാകിസ്താനിൽ സ്വകാര്യ ചാനലുകൾക്ക് നിരോധനം. തലസ്ഥാനമായ ഇസ്ലാമാബാദില്‍ പ്രതിഷേധക്കാര്‍ക്കെതിരെ സൈന്യം നടത്തിയ നീക്കം തത്സമയം സംപ്രേക്ഷണം ചെയ്തതിനെ തുടര്‍ന്നാണ് പാകിസ്താൻ സ്വകാര്യ ചാനലുകൾക്കെതിരെ നിരോധനം ഏർപ്പെടുത്തിയത്. പ്രതിഷേധക്കാര്‍ക്കെതിരെയുളള സൈനിക നടപടി തത്സമയം ചാനലുകളില്‍ കാണിച്ചത് രാജ്യത്തെ മാധ്യമ നിയമങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഉത്തരവിറക്കിയത്.
കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിഷേധക്കാര്‍ റോഡുകള്‍ തടസപ്പെടുത്തി അക്രമം അഴിച്ച് വിടുകയായിരുന്നു. പ്രതിഷേധക്കാരെ തടയാന്‍ സൈന്യം ടിയര്‍ ഗ്യാസ് ഉൾപ്പടെയുള്ള ആയുധങ്ങൾ പ്രയോഗിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ചാനലുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്തത്. എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചാനലുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല. പാകിസ്താന്‍ ഇലക്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടേതാണ് ഉത്തരവ്.
അതിനിടെ, സൈനിക നടപടിയില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി 130 ഓളം പേര്‍ക്ക് പരിക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ടിയര്‍ഗ്യാസ് അടക്കമുള്ളവ ഉപയോഗിച്ച് സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ഇസ്ലമാബാദിലെ പല റോഡുകളും തടസ്സപ്പെടുത്തി തീവ്രനിലപാട് സ്വീകരിക്കുന്ന പ്രതിഷേധക്കാര്‍ പോലീസിനെതിരെയും മറ്റും അക്രമം അഴിച്ചു വിടുകയായിരുന്നു.
MEDIA COVERAGE OF SIT-IN AT FAIZ-E-ABAD, ISLAMABAD pic.twitter.com/YqEGTWpFIR
— Report PEMRA (@reportpemra) November 25, 2017