പാക് വിമാനം തകരുന്ന സിസിടിവി ദൃശ്യം പുറത്ത്! 'മെയ്ഡേ മെയ്ഡേ'; തകരും മുൻപ് പൈലറ്റിന്റെ സന്ദേശം!
ഇസ്ലാമാബാദ്: ലാന്‍ഡ് ചെയ്യാന്‍ ഒരു മിനുട്ട് മാത്രം അവശേഷിക്കവേയാണ് കറാച്ചിയില്‍ എ 320 വിമാനം തകര്‍ന്ന് വീണത്. അപകടത്തില്‍ യാത്രാക്കാരായ ഭൂരിപക്ഷം പേരും കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൃത്യമായ വിവരം പുറത്ത് വന്നിട്ടില്ല.
വിമാനം കെട്ടിടത്തിലേക്ക് ഇടിച്ച് തകരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അതേസമയം അപകടത്തില്‍ നിന്ന് രണ്ട് പേര് അത്ഭുതകരമായ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. രക്ഷപ്പെട്ടവര്‍ പങ്കുവെയ്ക്കുന്ന അനുഭവം നടുക്കുന്നതാണ്.
എത്ര പേർ കൊല്ലപ്പെട്ടു?
വെള്ളിയാഴ്ചയാണ് ലാഹോറില്‍ നിന്നും കറാച്ചിയിലേക്ക് വന്ന പാകിസ്താന് എയര്‍ലൈന്‍സിന്റെ എയര്‍ ബസ്സായ എ320 വിമാനം കോളനിക്ക് മുകളില്‍ തകര്‍ന്ന് വീണത്. യാത്രക്കാരും ജീവനക്കാരും അടക്കം 107 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 2 പേരാണ് രക്ഷപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ സംബന്ധിച്ച് കൃത്യമായ കണക്ക് പാക് അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.
സിസിടിവി ദൃശ്യങ്ങൾ
കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുളള മോഡല്‍ കോളനിയിലേക്ക് വിമാനം തകര്‍ന്ന് വീഴുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സമീപത്തുളള കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വിമാനം കെട്ടിടത്തിന് മുകളിലേക്ക് വീഴുന്നതും തീഗോളം ഉയരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.
സാങ്കേതിക തകരാർ
കോളനിയിലെ അഞ്ചോളം വീടുകള്‍ തകരുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതിവിദഗ്ധരായ പൈലറ്റുമാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സാങ്കേതിക തകരാറാണ് വിമാനം തകരാനുളള കാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിമാന അപകടത്തില്‍ പാക് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
മെയ്ഡേ മെയ്ഡേ
വിമാനം കെട്ടിടത്തില്‍ ഇടിച്ച് തകരുന്നതിന് മുന്‍പ് മൂന്ന് തവണ ലാന്‍ഡിംഗിന് ശ്രമിച്ചിരുന്നു. അപകടത്തിന് തൊട്ട് മുന്‍പ് പൈലറ്റ് നല്കിയ സന്ദേശം രണ്ട് എന്‍ജിനുകളും പ്രവര്‍ത്തനരഹിതമായി, മെയ്ഡേ മെയ്ഡേ എന്നാണ് എന്ന് പാകിസ്താന് എയര്‍ലൈന്‍സ് വ്യക്തമാക്കുന്നു. എയര്‍ട്രാഫിക് കണ്ട്രോളറുമായാണ് പൈലറ്റ് ഈ അവസാന സംഭാഷണം നടത്തിയത്.
അത്ഭുതകരമായി രക്ഷപ്പെടൽ
ആദ്യം കോളനിക്ക് സമീപത്തെ മൊബൈല്‍ ടവറിലാണ് വിമാനം ഇടിച്ചത്. അതിന് ശേഷമാണ് കോളനിക്ക് മുകളിലേക്ക് പതിച്ചത്. അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരനായ മുഹമ്മദ് സുബൈര്‍ പറയുന്നത് ഇങ്ങനെയാണ്: വിമാനം സാധാരണ പോലെ പോവുകയായിരുന്നു. തകരാന്‍ പോവുകയാണ് എന്ന സൂചന പോലും തങ്ങളില്‍ ആര്‍ക്കും ഉണ്ടായിരുന്നില്ല. പൊടുന്നതെ അത് സംഭവിക്കുകയായിരുന്നു.
Recommended Video
ഒരു വലിയ തീഗോളം
ചുറ്റുപാട് നിന്നും നിലവിളികള്‍ ഉയര്‍ന്നു. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഉളളവരുടെ കരച്ചില് മാത്രമാണ് കേള്‍ക്കാനായത്. തനിക്ക് ചുറ്റിലുളളതൊന്നും കാണാനാകുന്നുണ്ടായിരുന്നില്ല. ഒരു വലിയ തീഗോളം മുന്നില്‍ കണ്ടു. സീറ്റ് ബെല്‍റ്റ് തുറന്ന് മുന്നില്‍ വെളിച്ചം കണ്ട ഇടത്തേക്ക് ഓടി. ജീവന് രക്ഷിക്കാന്‍ 10 അടി മുകളില്‍ നിന്ന് താന്‍ താഴേക്ക് ചാടിയെന്നും സുബൈര്‍ പറയുന്നു.
|
സിസിടിവി ദൃശ്യം
പാക് വിമാനം കറാച്ചിയിൽ തകർന്ന് വീഴുന്ന സിസിടിവി ദൃശ്യം